Follow Us On

28

March

2024

Thursday

വയോജന പരിപാലനം ചില ഓര്‍മപ്പെടുത്തലുകള്‍

വയോജന പരിപാലനം  ചില ഓര്‍മപ്പെടുത്തലുകള്‍

വൃദ്ധജനങ്ങളുടെ പരിപാലനം ആധുനിക കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. 21-ാം നൂറ്റാണ്ടിലെ വൃദ്ധജനങ്ങളുടെ സംരക്ഷണം എന്ന വെല്ലുവിളി ഏറ്റെടുക്കുന്നതിനുള്ള വിഭവസമൃദ്ധി നമുക്കുണ്ട്. വേണ്ടത് പരിഹരിക്കുന്നതിനുള്ള ഇച്ഛാശക്തിയും വിവേകവുമാണ്. 1948-ല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയാണ് വയോജന പരിപാലനത്തിന്റെ ആവശ്യകത ആദ്യമായി യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഉന്നയിച്ചത്. തുടര്‍ന്ന്, ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്കും വിചിന്തനങ്ങള്‍ക്കും ഒടുവില്‍ World assem- bly on the elderly എന്ന പേരില്‍ 1982-ല്‍ ഒരു പ്രത്യേക സമ്മേളനം ചേരുകയുണ്ടായി. ഒരു കര്‍മപദ്ധതി രൂപീകരിക്കുന്നതിനും ഓരോ നാലുവര്‍ഷം കൂടുമ്പോള്‍ വിലയിരുത്തലുകള്‍ നടത്തുന്നതിനുമുള്ള തീരുമാനം 1993-ല്‍ യു.എന്‍ ജനറല്‍ അസംബ്ലി സ്വീകരിച്ചു.
വാര്‍ധക്യം ഇന്നും ശാപമായി കരുതുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്. പ്രത്യേകിച്ച് വൃദ്ധരായ സ്ത്രീകളുടെ കാര്യം കൂടുതല്‍ സങ്കീര്‍ണമാണ്. വിധവയാണെങ്കില്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകുന്നു. ദശകങ്ങള്‍ക്കുള്ളില്‍ ലോകജനസംഖ്യയുടെ മുപ്പത് ശതമാനം വയോജനങ്ങള്‍ ആയിരിക്കുമെന്ന് ജനസംഖ്യാ ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. കേരളം വൃദ്ധജനങ്ങളെക്കൊണ്ട് അതിവേഗം നിറയുകയാണ്. സമീപ ഭാവിയില്‍ കേരളം അഭിമുഖീകരിക്കേണ്ടിവരുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്‌നമായി വൃദ്ധജനങ്ങളുടെ സംഖ്യയിലുള്ള വര്‍ധനവ് മാറാന്‍ പോവുകയാണ്.
കാലമേല്‍പിക്കുന്ന പിന്‍വാങ്ങല്‍
65 വയസ് കഴിഞ്ഞവരെയാണ് പൊതുവെ വയോജനങ്ങള്‍ എന്ന് വിളിക്കുന്നതെങ്കിലും 56 വയസ് ആകുമ്പോഴേക്കും പെന്‍ഷനാകുന്നതിനുള്ള ലക്ഷ്മണരേഖ വരച്ച് വാര്‍ധക്യത്തിലേക്കുള്ള കടമ്പയായി ആഘോഷിക്കുന്നു. അതുവരെ ആസ്വദിച്ചിരുന്ന പല സൗകര്യങ്ങളും ആനുകൂല്യങ്ങളും അവസാനിക്കുന്നു. പിന്നീട്, വീടിനോട് ചേര്‍ന്നുള്ള ചെറിയ കൃഷിത്തോട്ടത്തിലെ ജോലികള്‍, പേരക്കുട്ടികളുടെ സംരക്ഷണം, ബില്ലുകള്‍ അടയ്ക്കല്‍, മാര്‍ക്കറ്റില്‍ പോകല്‍ എന്നിങ്ങനെയായി പരിണമിക്കുന്നു. വാര്‍ധക്യത്തിന്റെ കടമ്പ കടക്കുന്നതിനുമുമ്പായി പെണ്‍മക്കളുടെ വിവാഹവും അവരുടെ ആദ്യപ്രസവം തുടങ്ങിയവയും നിര്‍വഹിക്കാന്‍ സാധിച്ചാല്‍ ഭാഗ്യം.
കാലം ശരീരത്തിലേല്‍പിക്കുന്ന ആഘാതങ്ങള്‍ നിമിത്തം ഉണ്ടാകാവുന്ന വ്യത്യസ്തവും സങ്കീര്‍ണവുമായ രോഗങ്ങള്‍, പ്രത്യേകിച്ച് യാതൊരുവിധ രോഗലക്ഷണങ്ങളും പ്രകടമാക്കാതെ കലശലായിത്തീരുന്ന അസ്പഷ്ടതകളും വൈരുധ്യങ്ങളും നിറഞ്ഞ സങ്കീര്‍ണങ്ങളായ രോഗങ്ങളും വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തില്‍ തടസങ്ങള്‍ സൃഷ്ടിച്ചേക്കാം. മരുന്നുകളുടെ ഉപയോഗം ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും എന്നതില്‍നിന്നും വയോജനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയോടെ ചെയ്യേണ്ടിവരുന്നു. വാര്‍ധക്യ ചികിത്സാശാസ്ത്രത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചികിത്സാകേന്ദ്രങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. പ്രമേഹം, അമിത രക്തസമ്മര്‍ദം, കൊഴുപ്പ് മുതലായവ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നാല്‍ ഉണ്ടാകാവുന്ന ബ്ലോക്ക്, ഹാര്‍ട്ട് അറ്റാക്ക്, തലച്ചോറിലും ആന്തരികാവയവങ്ങളിലും ഉണ്ടാകാവുന്ന രക്തസ്രാവം മുതലായവയെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തമായ അവബോധം വയോജനങ്ങളിലും അവരുടെ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെടുന്നവരിലും ഉണ്ടാകണം. പരമ്പരാഗത ലക്ഷണങ്ങള്‍ കൂടാതെ ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ക്കെതിരെ (നെഞ്ചുവേദന അനുഭവപ്പെടാത്ത ഹാര്‍ട്ട് അറ്റാക്ക്, പനിയുടെ ലക്ഷണങ്ങള്‍ ഇല്ലാതെയുള്ള ശ്വാസകോശ രോഗങ്ങള്‍, മദ്യപാനത്തില്‍നിന്നല്ലാതെ ഉണ്ടാകാവുന്ന കരള്‍രോഗങ്ങള്‍ മുതലായവ) കൂടുതല്‍ മുന്‍കരുതലുകള്‍ ആവശ്യമാണ്.
വാര്‍ധക്യാവസ്ഥയില്‍ വസ്തുവകകള്‍ എഴുതി വാങ്ങിയതിനുശേഷം മാതാപിതാക്കളെ അവഗണിക്കുകയും വൃദ്ധസദനങ്ങളിലാക്കി ഉത്തരവാദിത്വങ്ങളില്‍നിന്ന് സൗകര്യപൂര്‍വം ഓടിയൊളിക്കുകയും ചെയ്യുന്ന മക്കളുടെ കഥകള്‍ ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. സാക്ഷരതയിലും ജീവിതനിലവാരത്തിലും മുന്തിയവരെന്ന് കേരളീയര്‍ അവകാശപ്പെടുമ്പോഴും ആരോഗ്യ സംരക്ഷണത്തിനുള്ള മരുന്ന് മാത്രമല്ല ആഹാരംപോലും കൃത്യമായി ലഭിക്കാത്ത വയോജനങ്ങള്‍ എത്രയോ അധികം നമ്മുടെ ഇടയിലുണ്ട്.
പദ്ധതികള്‍, നിയമങ്ങള്‍
വയോജനങ്ങളുടെ പരിപാലനവും സംരക്ഷണവും മുന്നില്‍കണ്ട് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ പല പദ്ധതികളും നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്നത് ശരിതന്നെ. മാതാപിതാക്കളുടെയും വൃദ്ധജനങ്ങളുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായി 2007-ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം (The maintenance and welfrare of parents and senior citizens Act 2007) മാതാപിതാക്കളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കാത്ത മക്കളുടെ പേരിലേക്ക് കൈമാറ്റം ചെയ്ത സ്വത്തുക്കള്‍ തിരിയെ എടുക്കുന്നതിനുള്ള വ്യവസ്ഥയും സംവിധാനവും വിഭാവനം ചെയ്തിട്ടുണ്ട്. വയോജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാതിരിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് തടവുശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യമാക്കുന്നതിനോ മക്കളുടെ പേരില്‍ ദാനമോ ധനനിശ്ചയമോ ആയി നല്‍കിയ വസ്തു പ്രതിഫലത്തിന് അന്യര്‍ വാങ്ങുകയാണെങ്കില്‍ വസ്തു തിരിച്ചുപിടിക്കുന്നതിനോ വ്യവസ്ഥ ഇല്ലെന്നതുള്‍പ്പെടെയുള്ള പല പോരായ്മകള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും ക്രിയാത്മകമായ ഒരു നിയമനിര്‍മാണമായി 2007-ലെ നിയമത്തെ കണക്കാക്കാം.
2007-ലെ നിയമം വിഭാവനം ചെയ്യുന്ന സ്ഥാപനങ്ങളോടും maintenance tribunal-കളോടും ചേര്‍ന്ന് സൗജന്യ നിയമസേവന കേന്ദ്രങ്ങളും ആരോഗ്യക്ലിനിക്കുകളും ഉണ്ടാകേണ്ടത് ആവശ്യമാണ്. മതിയായ പകല്‍വീടുകള്‍ ഉണ്ടാകേണ്ടത് മറ്റൊരു കാര്യമാണ്. എന്നാല്‍ ഈ നിയമം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നുവെന്നത് ഖേദകരമായ വസ്തുതയാണ്. പകല്‍വീടുകളുടെ വ്യാപനം വൃദ്ധകേന്ദ്രങ്ങളിലേക്കുള്ള വയോജനങ്ങളുടെ ഉപേക്ഷിക്കല്‍ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കുന്നതിന് സഹായിക്കും. സ്വകാര്യ മേഖലയില്‍ വൃദ്ധസദനങ്ങള്‍ സ്ഥാപിക്കുന്നതിനും അതിന്റെ ഫലപ്രദമായ നിയന്ത്രണത്തിനും ആവശ്യമായ വ്യവസ്ഥകള്‍ ഈ നിയമത്തില്‍ അടിയന്തിരമായി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. സ്വകാര്യമേഖലയിലുള്ള പകല്‍വീടുകളും വൃദ്ധസദനങ്ങളും തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കേണ്ടതാണ്. സേവനമേഖലയില്‍നിന്ന് സര്‍ക്കാരുകള്‍ സാവധാനം പിന്‍മാറുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ സന്നദ്ധ സംഘടനകള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. ഇടവക തലങ്ങളില്‍ ഇതിനുള്ള ശ്രമങ്ങള്‍ അജപാലന ശുശ്രൂഷയുടെ ഭാഗമായി പരിഗണിക്കപ്പെടണം.
നിയമനിര്‍മാണത്തിനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ സാധാരണ ജനങ്ങളുടെ ചിന്താഗതിയെ ഒരു പരിധിക്കപ്പുറം സ്വാധീനിക്കുവാന്‍ സാധിക്കുകയില്ല. സാധാരണ ജനങ്ങളില്‍ ആവശ്യമായ അവബോധം സൃഷ്ടിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. വയോജനങ്ങളുടെയും മാതാപിതാക്കളുടെയും സംരക്ഷണം അഭിമാനപ്രശ്‌നമായി കരുതിയിരുന്ന നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം ഓര്‍മയിലേക്ക് വരട്ടെ. മോശയിലൂടെ നല്‍കപ്പെട്ട കല്‍പനകളില്‍, വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കപ്പെട്ടിട്ടുള്ള ഏകകല്പന നാലാം പ്രമാണമാണെന്നും മറക്കാതിരിക്കാം.

 അഡ്വ. തോമസ് താളനാനി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?