വത്തിക്കാൻ സിറ്റി: ദൈവവിളി ദൈവീകദാനമാണെന്നും അതൊരു ജോലിയാക്കി മാറ്റരുതെന്നും ഫ്രാൻസിസ് പാപ്പ. ദൈവിക ദാനത്തെക്കുറിച്ചുള്ള ധ്യാനം മനസിൽ ഇല്ലാതാകുമ്പോഴാണ് പൗരോഹിത്യവും മെത്രാൻ സ്ഥാനവുമെല്ലാം വെറും തൊഴിലായി മാറുന്നതെന്നും പാപ്പ പറഞ്ഞു. സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിച്ച ദിവ്യബലിയിൽ വചനസന്ദേശം പങ്കുവെക്കവേയാണ്, പ്രേഷിതശുശ്രൂഷയിൽ ഉണ്ടാകേണ്ട വിശ്വസ്തതയെക്കുറിച്ച് വിവരിച്ചത്.
ശുശ്രൂഷാ ജീവിതത്തിലേക്കുള്ള വിളി ഒരു തൊഴിലിനുള്ള ഉടമ്പടിയല്ല. കുറേക്കാര്യങ്ങൾ ചെയ്തുകൂട്ടണം എന്ന വ്യഗ്രത പ്രേഷിതന്റെ ജീവിതത്തെ ഗ്രസിച്ചേക്കാം. എന്നാൽ ദൈവം ദാനമായി തന്ന ദൈവവിളി ദാനമായി തന്നെ സൂക്ഷിക്കുകയും ജീവിക്കുകയും വേണം. അതിനെ വെറും തൊഴിലായി മാറ്റുന്നത് ശുശ്രൂഷാ മനോഭാവത്തെ പാടെ നശിപ്പിക്കും. അത് യേശുവിന്റെ വീക്ഷണം വ്യക്തിയിൽനിന്ന് എടുത്തുകളയും.
വിളിയുടെ സൗജന്യഭാവവും അതൊരു ദാനമാണെന്ന കാഴ്ചപ്പാടും നഷ്ടമാകുമ്പോൾ വ്യക്തിയുടെ വീക്ഷണത്തിൽ വ്യതിയാനങ്ങൾ വരുന്നു. ആ വ്യതിയാനം ഹീനമാകാം, ഭീകരമാകാം, പിന്നെ അത് നിത്യേന സംഭവിക്കുന്ന ദുശീലമായിത്തീരാം. ശുശ്രൂഷകരുടെ പ്രഥമവും പ്രധാനവുമായ ജോലി സുവിശേഷപ്രഘോഷണമാണ്. സുവിശേഷമാകുന്ന വചനത്തിന്റെ സ്രോതസിൽനിന്നാണ് പ്രേഷിതൻ പ്രവർത്തനങ്ങൾക്കുള്ള ചൈതന്യം ഉൾക്കൊള്ളേണ്ടതെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.
*****************************
Leave a Comment
Your email address will not be published. Required fields are marked with *