വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്തത് രണ്ട് വിഷയങ്ങൾ. അന്താരാഷ്ട്ര തലത്തിലെ വർദ്ധിക്കുന്ന ഇസ്ലാമിക തീവ്രവാദവും വെല്ലുവിളി നേരിടുന്ന മതസ്വാതന്ത്ര്യവുമായിരുന്നു പ്രസ്തുത വിഷയങ്ങൾ. പശ്ചിമേഷ്യയിലെ ക്രൈസ്തവരുടെ ഭാവിയും ചർച്ചയിൽ ഇടംപിടിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മതസ്വാതന്ത്ര്യം വളർത്താനും പശ്ചിമേഷ്യയിലെ ക്രൈസ്തവരെ സംരക്ഷിക്കാനും അമേരിക്കയ്ക്കും വത്തിക്കാനുമുളള പ്രതിബദ്ധതയും ഇരുരാജ്യങ്ങളും ആവർത്തിച്ച് വ്യക്തമാക്കിയതായി യു.എസ് വിദേശകാര്യ വക്താവ് മോർഗൻ ഒർട്ടഗസ് പറഞ്ഞു.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായും പോംപിയോ കൂടിക്കാഴ്ച നടത്തി.അമേരിക്കയും വത്തിക്കാനും തമ്മിൽ ഔദ്യോഗിക നയതന്ത്രബന്ധം സ്ഥാപിച്ചിട്ട് 35 വർഷം പൂർത്തിയാകുന്നതിന്റെ ഓർമ പുതുക്കലായി മാറി പരോളിൻ- പോംപിയോ കൂടിക്കാഴ്ച.
വത്തിക്കാനിലെ അമേരിക്കൻ എംബസിയും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റും സംയുക്തമായി സംഘടിപ്പിച്ച സിംബോസിയത്തിലും മൈക്ക് പോംപിയോ പങ്കെടുത്തു. ചൈന, സിറിയ, ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ അപലപിച്ച അദ്ദേഹം, സ്വേച്ഛാധിപത്യ ഭരണം മതപീഡനങ്ങൾക്ക് കാരണമെന്നും പറഞ്ഞു.
വത്തിക്കാനിലെ അമേരിക്കൻ അംബാസഡർ കലിസ്റ്റ ജിൻഗ്രിച്ചും സിംപോസിയത്തെ അഭിസംബോധന ചെയ്തു. മതസ്വാതന്ത്ര്യം ഉറപ്പുവരുത്താനും അടിച്ചമർത്തപ്പെട്ടവരെ സംരക്ഷിക്കാനും പരിശ്രമിക്കുന്ന മതസംഘടനകൾക്ക് പിന്തുണ നൽകാൻ അമേരിക്കയും വത്തിക്കാനും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, പ്രശ്‌നബാധിത പ്രദേശങ്ങളിൽ പരസ്പര ധാരണ വളർത്താൻ മതസംഘടനകൾക്ക് കഴിയുമെന്നും കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *