ഡബ്ലിൻ: പുരോഹിതരെയും സന്യസ്തരെയും ഒന്നടങ്കം താറടിച്ച് കാണിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുമ്പോഴും സമർപ്പിത ജീവിതം തിരഞ്ഞെടുക്കാൻ പ്രാർത്ഥിച്ചൊരുങ്ങുന്നവരുടെയും മക്കളെ ദൈവവേലയ്ക്ക് അയയ്ക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെയും എണ്ണത്തിൽ കുറവു വന്നിട്ടില്ല. സഭ കടുത്ത വെല്ലുവിളി നേരിടുന്നുവെന്ന് പറയുന്ന യൂറോപ്പിലും സ്ഥിതി വ്യത്യസ്ഥമല്ല.
ഈ വർഷം അയർലൻഡിലെ സഭയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കാൻ സെമിനാരി പഠനം ആരംഭിച്ചിരിക്കുന്നത് 15 പേരാണ്. ഇതോടെ വൈദിക പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ഐറിഷ് സഭാംഗങ്ങളുടെ എണ്ണം 68 ആയി. മെയ്‌നൂത്ത് സെന്റ് പാട്രിക് കോളജ്, റോമിലെ പൊന്തിഫിക്കൽ ബേഡ കോളജ് എന്നിവിടങ്ങളിലായാണ് പുതിയ സെമിനാരി അർത്ഥികൾ പഠനം ആരംഭിച്ചത്.
സഭയും സമൂഹവും ഏറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണെങ്കിലും ഇത്രയധികം വിദ്യാർത്ഥികൾ ദൈവവിളി സ്വീകരിച്ച് സെമിനാരിയിൽ ചേർന്നത് പ്രതീക്ഷയുടെ അടയാളമാണെന്ന് മെത്രാൻ സമിതിക്കു കീഴിലുള്ള വോക്കേഷൻ കമ്മീഷൻ ചെയർമാൻ ബിഷപ്പ് അൽഫോൻസസ് കുള്ളിനൻ പറഞ്ഞു.
സഭയും സമൂഹവും വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും സർവശക്തനായ ദൈവം സഭയെ ഒരിക്കലും തളർത്തില്ലെന്ന പൂർണവിശ്വാസം നമുക്കുണ്ടാകണം. ഓരോ തൊഴിലും ഈശോ നമുക്കുവേണ്ടി അടയാളപ്പെടുത്തിയിരിക്കുന്ന പാതയിൽ പിന്തുടരാനും സന്തോഷം കണ്ടെത്താനും അതുവഴി മറ്റുള്ളവർക്ക് നന്മ ചെയ്യാനും വേണ്ടിയുള്ളതാകണം. ഈ അവസരത്തിൽ ദൈവത്തിന്റെ വിളി ശ്രവിക്കാനും അതനുസരിച്ചുള്ള പാത പിന്തുടരാനുള്ള ധൈര്യം എല്ലാവർക്കും ഉണ്ടാകുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
**********************************
Leave a Comment
Your email address will not be published. Required fields are marked with *