വീയെക്‌സ്
സൗത്ത് കരോളിന/ ബെൽഫാസ്റ്റ്: ഗർഭച്ഛിദ്ര വാദികളായ രാഷ്ട്രീയക്കാർക്ക് ദിവ്യകാരുണ്യം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസിലെയും യൂറോപ്പിലെയും രണ്ട് കത്തോലിക്കാ വൈദികർ കൈക്കൊണ്ട നിലപാടുകൾ ആഗോളതലത്തിൽതന്നെ ചർച്ചയായിക്കഴിഞ്ഞു. ദിനങ്ങളുടെ ഇടവേളയിലായിരുന്നു ഈ സംഭവങ്ങൾ എന്നതും ശ്രദ്ധേയമായി.
ഗർഭച്ഛിദ്രത്തയും സ്വവർഗ വിവാഹത്തെയും അനുകൂലിക്കുന്ന പ്രോ ചോയ്‌സ് രാഷ്ട്രീയക്കാർ ദിവ്യകാരുണ്യം സ്വീകരിക്കരുതെന്ന് ഐറിഷ് വൈദികൻ ഫേസ്ബുക്കിൽ കുറിച്ചപ്പോൾ, ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനാർത്ഥികൂടിയായ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജോ ബൈഡന് ദിവ്യകാരുണ്യം നിഷേധിക്കുകയായിരുന്നു സൗത്ത് കരോളിനയിലെ ഒരു വൈദികൻ.
അമേരിക്കയിൽനിന്ന്
സൗത്ത് കരോളിനയിലെ ചാർലെസ്റ്റ്ൺ രൂപതാ സെന്റ് ആന്റണി ദൈവാലയ വികാരി ഫാ. റോബർട്ട് മോറെയാണ് ബൈഡന് ദിവ്യകാരുണ്യം നിഷേധിച്ചത്. സൗത്ത് കരോളിനയിലെത്തിയ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ ജോ ബൈഡൻ ദിവ്യബലിയിൽ പങ്കെടുത്തപ്പോഴാണ് വൈദികൻ ശക്തമായ ഈ തീരുമാനം കൈക്കൊണ്ടത്.
‘നാം ദൈവവുമായും മറ്റുള്ള വിശ്വാസികളുമായും സഭയുമായി പൂർണമായ ഐക്യത്തിലാണ് എന്നതിനെയാണ് വിശുദ്ധ കുർബാന സൂചിപ്പിക്കുന്നത്. ഓരോരുത്തരുടെയും പ്രവർത്തികൾ പ്രസ്തുത ഐക്യത്തെ പ്രതിഫലിപ്പിക്കണം. ഗർഭച്ഛിദ്രത്തിനുവേണ്ടി വാദിക്കുന്ന പൊതുപ്രവർത്തകർ അതിനാൽ തന്നെ സഭയുടെ പ~നങ്ങൾക്ക് വെളിയിലാണ്,’ സംഭവത്തിനുശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഫാ. റോബർട്ട് മോറെ വ്യക്തമാക്കി.
അയർലൻഡിൽനിന്ന്
സ്വവർഗ വിവാഹത്തിനും ഗർഭച്ഛിദ്രത്തിനും നോർത്തേൺ അയർലൻഡ് ഭരണകൂടം നിയമസാധുത കൊടുത്ത സാഹചര്യത്തിലാണ് ബെൽഫാസ്റ്റ് കോർപ്പസ് ക്രിസ്റ്റി ഇടവക വികാരിയായ ഫാ. പാട്രിക് മക്കാഫെർട്ടി കർശന നിർദേശമെന്ന നിലയിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്. പ്രോ ചോയ്‌സ് പാർട്ടികൾക്കോ സ്ഥാനാർത്ഥികൾക്കോ വോട്ട് ചെയ്യരുതെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.
‘ഗർഭച്ഛിദ്രത്തെ അനുകൂലിക്കുക എന്നത് വിശ്വസ്തനായ ഒരു കത്തോലിക്കനെന്ന നിലയിൽ അംഗീകരിക്കാനാവില്ല. അതിനാൽ, അത്തരം ആളുകൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ സമീപിക്കരുത്. അവർ ദിവ്യകാരുണ്യം സ്വീകരിക്കുന്നത് മാരകമായ പാപം ചെയ്യുന്നതിന് തുല്യമാണ്,’ ഫാ. പാട്രിക് കൂട്ടിച്ചേർത്തു.
അടിസ്ഥാനം, കാനോൻ 915
സമൂഹത്തിന് മുന്നിൽ ഹീറോയാകാൻ വേണ്ടിയാണ് ആ വൈദികർ ശ്രമിച്ചതെന്ന് കരുതരുത്. സഭയുടെ നിയമസംഹിതയായ കാനോൻ നിയമ പ്രകാരമായിരുന്നു പ്രവാചകധീരതയുള്ള അവരുടെ നടപടികൾ.പ്രത്യക്ഷമായ മാരക പാപത്തിൽ കഴിയുന്നവർ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന കാനോൻ നിയമത്തിലെ 915ാം വകുപ്പ് അനുസരിച്ചാണ് പ്രസ്തുത നിലപാടുകൾ വൈദികർ കൈക്കൊണ്ടത്.
ബനഡിക്റ്റ് 16ാമൻ പാപ്പ കർദിനാളായിരിക്കേ (കർദിനാൾ റാറ്റ്‌സിംഗർ) 2004ൽ ബിഷപ്പുമാർക്കായി ഇറക്കിയ കുറിപ്പ് ഈ ഇക്കാര്യത്തിൽ ശ്രദ്ധേയമാണ്.ഗർഭച്ഛിദ്രത്തെ നിരന്തരമായി പിന്തുണയ്ക്കുകയും അപ്രകാരമുള്ള തിന്മകൾക്ക് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്യുന്ന കത്തോലിക്കാ രാഷ്ട്രീയക്കാരെ അവരുടെ ബിഷപ്പുമാർ നേരിൽ കാണുകയും ആ പാപത്തിൽ തുടർന്നാൽ ദിവ്യകാരുണ്യം നൽകില്ലെന്ന് മുന്നറിയിപ്പ് നൽകുകയും വേണമെന്നായിരുന്നു കത്തിന്റെ സംഗ്രഹം.
***********************
Leave a Comment
Your email address will not be published. Required fields are marked with *