വത്തിക്കാൻ സിറ്റി: അനുരജ്ഞനത്തിന്റെയും സംഭാഷണത്തിന്റെയും പാത പിന്തുടരാൻ ഇറാഖിനോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഇറാഖിലെ പീഡിതരായ ക്രിസ്ത്യാനികൾക്കുവേണ്ടി പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ച പാപ്പ, ഭരണവിരുദ്ധ നയങ്ങളിൽ ക്ലേശിക്കുന്ന ജനങ്ങളെയോർത്തുള്ള തന്റെ ഖേദവും പ്രകടിപ്പിച്ചു. വത്തിക്കാനിൽ പ്രതിവാര കൂടിക്കാഴ്ച്ചക്കെത്തിയ ആയിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. അക്രമം വെടിഞ്ഞ് നവീകരണത്തിന് തയ്യാറാകണമെന്ന് ഇറാക്കി സർക്കാരിനോട് ഇറാക്കിലെ കത്തോലിക്കാസഭാ പ്രതിനിധികളും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യന്തര സമൂഹത്തിന്റെ പിന്തുണയോടെ അനുരജ്ഞനത്തിന്റെയും സമാധാനത്തിന്റെയും പാതയിൽ ഇറാഖിലെ പ്രതിസന്ധികൾക്ക് നീതിപൂർവ്വകമായ പരിഹാരങ്ങൾ കണ്ടെത്താൻ ലോകരാഷ്ട്രങ്ങൾ ഒന്നിച്ചുനിൽക്കണം. തീവ്രവാദപ്രവർത്തനങ്ങളുടെ ഫലമായി അക്രമാസക്തമായ ഇറാഖി ജനത, കരുത്താർജ്ജിച്ച് സമാധാനം കൈവരിക്കാനുള്ള അവസരമുണ്ടാകുന്നതിന് പ്രാർത്ഥിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.അക്രമവും അനീതിയും അഴിമതിയുമില്ലാത്ത സർക്കാർ എന്ന ഉദ്ദേശത്തോടെ ജനങ്ങൾ നടത്തുന്ന ഈ പ്രതിഷേധത്തിന് സകല പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ബിഷപ്പുമാരും പ്രസ്തവാനയിലൂടെ അറിയിച്ചു.
തങ്ങളുടെ അടിസ്ഥാനവകാശങ്ങൾക്ക് സംരക്ഷണം നൽകാത്ത ഇറാക്കിന്റെ ഭരണവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങൾ പ്രതിഷേധം നടത്തിയതിനെതിരെ കഴിഞ്ഞയാഴ്ച സായുധസേന ആക്രമണം അഴിച്ചുവിടുകയും തുടർന്ന് 18 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 80ഓളം പേർക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ ഒക്ടോബർ മാസം മാത്രം നടന്ന അക്രമത്തിൽ ഇതിനോടകം 250 ഓളം ആളുകൾ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഈ സാഹാചര്യത്തിലാണ് ഫ്രാൻസിസ് പാപ്പയും ഇറാഖിലെ കത്തോലിക്കാ സഭയും വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തുവന്നത്.
Leave a Comment
Your email address will not be published. Required fields are marked with *