വാഷിംഗ്ടൺ ഡി.സി: ‘നിങ്ങൾക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കട്ടെ’, എത്യോപ്യൻ അഭയാർത്ഥിയായ യുവതിയിൽനിന്നുണ്ടായ അപ്രതീക്ഷിത അഭ്യർത്ഥനയിൽ ആദ്യം അമ്പരന്നത് യു.എസ് പ്രസിഡന്റ് ട്രംപ് ഉൾപ്പെടെയുള്ള വേദിയിലെ പ്രമുഖരാണ്. അവളുടെ അഭ്യർത്ഥനയ്ക്ക് പ്രസിഡന്റ് പച്ചക്കൊടി കാട്ടിയപ്പോൾ അമേരിക്കയിലെ വിശ്വാസീസമൂഹം ഒന്നടങ്കം അത്ഭുതപ്പെട്ടു- അമേരിക്കയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്ന എത്യോപ്യൻ യുവതി! പ്രാർത്ഥന തുടങ്ങിയതോടെ, അമ്പരപ്പെല്ലാം ആനന്ദത്തിനും വികാര നിർഭര നിമിഷങ്ങൾക്കും വഴിമാറി.
വൈറ്റ് ഹൗസിൽ സമ്മേളിച്ച ‘യങ് ബ്ലാക്ക് ലീഡർഷിപ്പ് സമ്മിറ്റി’ന്റെ ഉദ്ഘാടവേദിയാണ് അസാധാരണ സംഭവങ്ങൾക്ക് വേദിയായത്. ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം വേദി പങ്കിട്ട് അമേരിക്കയ്ക്കുവേണ്ടി മഹലറ്റ് എന്ന യുവതി നടത്തിയ പ്രാർത്ഥനാ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാവുകയാണിപ്പോൾ.
‘യങ് ബ്ലാക്ക് ലീഡർഷിപ്പ് സമ്മിറ്റി’ൽ പങ്കെടുക്കാനെത്തിയതായിരുന്നു, ഇന്ത്യാന സ്വദേശികളായ ദമ്പതികൾ ദത്തെടുത്ത് വളർത്തുന്ന മഹലറ്റ്. ട്രംപിന്റെ ആശംസാപ്രസംഗത്തിനുശേഷം ‘നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കട്ടെ’ എന്ന് അവൾ സ്വയം ചോദിക്കുകയായിരുന്നു. അത് ശ്രവിച്ച ട്രംപ്, മറ്റ് വാധ്യഘോഷങ്ങൾ നിർത്തിവെക്കാൻ നിർദേശിച്ച് അവളെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
ആകർഷകമായ രീതിയിൽ പ്രാർത്ഥിക്കാൻ അറിയില്ലെങ്കിലും ഇങ്ങനെ ഒരു അവസരം നൽകിയ പ്രസിഡന്റിന് നന്ദി പറഞ്ഞുകൊണ്ടാണ് മഹലറ്റ് ആരംഭിച്ചത്. ‘നമുക്കിടയിൽ ഒരു യുദ്ധമുണ്ടെങ്കിലും അത് തികച്ചും ആത്മീയമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദൈവീക തത്ത്വങ്ങളിൽ അടിസ്ഥാനമാക്കി പണിതുയർത്തപ്പെട്ട ഒരു രാജ്യമെന്ന നിലയ്ക്ക് ദൈവമാണ് രാജ്യത്തിന്റെ സംരക്ഷകൻ. ലൗകികജീവിതത്തിൽനിന്ന് തിരുസന്നിധിയിലേക്ക് രാജ്യം തിരിഞ്ഞുവെന്ന് എനിക്ക് ഉറപ്പുണ്ട്.’
രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത അവൾ, ട്രംപിനെപോലെ മികച്ച നേതാവിനെ നൽകിയതിനും ഞങ്ങളുടെ രാജ്യത്തെ ഉണർത്തിയതിനും ഇത് പങ്കുവെയ്ക്കാൻ നൽകിയ അവസരത്തിനും ദൈവത്തിന് നന്ദി പറയുകയും ചെയ്തു. ക്രിസ്തുവേ, ഞങ്ങളെ സംരക്ഷിക്കണമെ, ഞങ്ങൾക്ക് കൂട്ടായിരിക്കണമേ എന്ന വാക്കുകളോടെയാണ് മഹലറ്റ് പ്രാർത്ഥനയ്ക്ക് വിരാമം കുറിച്ചത്. യേശുക്രിസ്തുവിന്റെ നാമം ഉച്ചരിച്ച് നടത്തിയ പ്രാർത്ഥയെ ഹർഷാരവം മുഴക്കിയാണ് സമ്മിറ്റിൽ പങ്കെടുത്തവർ സ്വീകരിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *