വത്തിക്കാൻ സിറ്റി: വംശീയ കലാപത്തിന്റെ പിടിയിൽനിന്ന് സമാധാനത്തിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന ദക്ഷിണ സുഡാൻ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ. രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കാൻ നേതാക്കൾ തയാറാകണമെന്നും പാപ്പ അഭ്യർത്ഥിച്ചു.
ദക്ഷിണസുഡാൻ പ്രസിഡന്റ് സാൽവാ ഖീറും പ്രതിപക്ഷ നേതാവ് റെയ്ക് മച്ചാറും സഖ്യകക്ഷി സർക്കാർ രൂപീകരിക്കാൻ ധാരണയിലേർപ്പെട്ടിരുന്നതാണ്. എന്നാൽ, സുരക്ഷ അടക്കമുള്ള കാരണങ്ങളാൽ സർക്കാർ രൂപീകരണം 100 ദിവസംകൂടി വൈകിപ്പിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് പാപ്പ സന്ദർശന താൽപ്പര്യം പരസ്യമാക്കിയത്. യാത്രാ പരിപാടികൾ വിശദീകരിച്ചിട്ടില്ല. ‘ഈ വർഷം ദക്ഷിണ സുഡാനിൽ പോയേ പറ്റൂ’ എന്നു മാത്രമാണ് പാപ്പ പറഞ്ഞത്. അനുരഞ്ജന ചർച്ചയുടെ ഭാഗമായി സാൽവാ ഖീറും റെയ്ക് മച്ചാറും ഈ വർഷമാദ്യം വത്തിക്കാൻ സന്ദർശിച്ചിരുന്നു. സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ട് പാപ്പ ഇവരുടെ കാൽ ചുംബിച്ചതും വലിയ വാർത്തയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *