ബൊളീവിയ: തിരുവചനഗ്രന്ഥം അക്ഷരാർത്ഥത്തിൽ ‘പരിച’യായി മാറിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥന് രണ്ടാം ജന്മം! രാഷ്ട്രീയ അരക്ഷിതാവസ്ഥ നേരിടുന്ന ബൊളീവിയയിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഈ അത്ഭുതസാക്ഷ്യം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാവുകയാണ്.
അക്രമി തൊടുത്ത വെടിയുണ്ട, പോക്കറ്റിലുണ്ടായിരുന്ന ബൈബിളിൽ തടഞ്ഞതുകൊണ്ടുമാത്രം ഒരു പോറലുപോലും ഏൽക്കാതെ രക്ഷപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താതെ ‘സ്‌പെഷൽ ഫോഴ്‌സ്’ തലവൻ ഓസ്‌കാർ ഗുട്ടിയറസാണ് പ്രസ്തുത അത്ഭുതം നടന്ന കാര്യം സ്ഥിരീകരിച്ചത്. രക്ഷപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ, മുഖം മറച്ചുകൊണ്ട് (സുരക്ഷാ കാരണങ്ങളാൽ) അക്കാര്യം മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തുകയും ചെയ്തു.
പ്രതിപക്ഷ സമരത്തെത്തുടർന്ന് പ്രസിഡന്റ് ഇവോ മൊറാലസ് രാജിവെച്ച് മെക്‌സിക്കോയിലേക്ക് പലായനം ചെയ്തതിനെ തുടർന്ന് രാഷ്ട്രീയ അരക്ഷിതാവസ്ഥയിലാണ് ബൊളീവിയ. ഇവോ മൊറാലസിന്റെ അനുകൂലികൾ നടത്തുന്ന അക്രമാസക്തമായ പ്രകടനങ്ങൾ അടിച്ചമർത്താൻ പരിശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനുനേരെ പ്രതിഷേധകരിൽ ഒരാൾ വെടിയുതിർക്കുകയായിരുന്നു.
‘പടിഞ്ഞാറൻ ബൊളീവിയൻ പ്രവിശ്യയിലെ സാന്താ ക്രൂസിലായിരുന്നു സംഭവം. ജീവൻ പണയംവെച്ച് ക്രമസമാധാന പാലനം നിറവേറ്റിക്കൊണ്ടിരുന്ന പൊലീസുകാരന്റെ ഇടത്തേ നെഞ്ചിൽ വെടി കൊണ്ടെങ്കിലും, പോക്കറ്റിലുണ്ടായിരുന്ന ബൈബിളിൽ തടഞ്ഞതിനാൽ വെടിയുണ്ടയ്ക്ക് ശരീരത്തെ സ്പർശിക്കാനായില്ല,’ ഓസ്‌കാർ ഗുട്ടിയറസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
പൊലീസുകാരിൽനിന്ന് മോഷ്ടിച്ച തോക്ക് ഉപയോഗിച്ച് അക്രമി വെടിയുതിർത്തക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പൊലീസ് ഉദ്യോഗസ്ഥനെ അടിയന്തിര വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും പരിക്കുകൾ ഒന്നും ഇല്ലാത്തതിനാൽ ഉടൻതന്നെ ജോലിയിൽ തിരിച്ചെത്തുമെന്നും ഓസ്‌കാർ ഗുട്ടിയറസ് കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *