ബാങ്കോക്ക്: രോഗീപരിചരണം പ്രശംസനീയമായ ഉപവിപ്രവൃത്തി എന്നതിനപ്പുറം കാരുണ്യപ്രവൃത്തിയാണെന്ന് ഫ്രാൻസിസ് പാപ്പ. ആയിരങ്ങൾ വ്യാപൃതരായിരിക്കുന്ന കത്തോലിക്കാ ആശുപത്രികളിലെയും ആതുരാലയങ്ങളിലെയും രോഗീപരിചരണം കരുതലിന്റെയും ശുശ്രൂഷയുടെയും മഹത്തായ ജീവിതസാക്ഷ്യമാണെന്നും പാപ്പ പറഞ്ഞു. ബാങ്കോക്ക് സെന്റ് ലൂയീസ് ആശുപത്രിയിൽ ആതുരശുശ്രൂഷകരെ അഭിസംബോധന ചെയ്യവേയാണ്, കത്തോലിക്കാ സ്ഥാപനങ്ങളിലൂടെ തായ് ജനതയ്ക്കുചെയ്യുന്ന വലിയ ശുശ്രൂഷയെ പാപ്പ അഭിനന്ദിച്ചത്.
‘എവിടെ സ്‌നേഹമുണ്ടോ അവിടെ ദൈവവും,’ എന്ന ആശുപത്രിയുടെ ആപ്തവാക്യം ഉരുവിട്ടുകൊണ്ടാണ് പാപ്പ പ്രസംഗം ആരംഭിച്ചത്. ഉപവി പ്രവൃത്തിയിലൂടെയാണ് ക്രൈസ്തവർ ജീവിതത്തിന്റെ മാറ്റു തെളിയിക്കേണ്ടത്. ക്രൈസ്തവർ മിഷണറിമാർ മാത്രമല്ല. ക്രൈസ്തവ വിളിയുടെ വിശ്വസ്തത ജീവിതത്തിൽ തെളിയിക്കേണ്ടവരാണ്. ‘എന്റെ എളിയവർക്കായ് നിങ്ങൾ ചെയ്തതെല്ലാം എനിക്കുതന്നെയാണു ചെയ്തത്,’ എന്ന് യേശു ഉദ്‌ബോധിപ്പിച്ചതും അതുകൊണ്ടുതന്നെയാണ്.
വ്യക്തിയുടെ മനുഷ്യാന്തസ് പുനരുദ്ധരിച്ച് അവനെയും അവളെയും ക്രിസ്തുസ്‌നേഹത്താൽ കൈപിടിച്ചുയർത്തുന്ന ശാരീരികവും ആത്മീയവുമായ കാരുണ്യലേപനമാണ് രോഗീപരിചരണം. ഒരു ജോലി എന്നതിനെക്കാൾ ശുശ്രൂഷയാണ് രോഗീപരിചരണം. വേദനിക്കുന്നവർക്കും പാവങ്ങൾക്കുമായി ക്രിസ്തുവിന്റെ സൗഖ്യദാനവും സ്‌നേഹവും പങ്കുവെക്കുന്ന മഹത്തായ ശുശ്രൂഷാജീവിതമാണിത്.
രോഗപീഡകൾക്കും മാനുഷികവേദനകൾക്കും മരണത്തിനും മുന്നിൽ നാം പകച്ചുപോവുന്നു. ചിലപ്പോൾ നിരാശരാവുകയും നിസ്സഹായരായി നോക്കിനിൽക്കേണ്ടി വരികയും ചെയ്യുന്നു. നാം വേദനയോടെ കരയുന്നു. അപ്പോഴെല്ലാം കുരിശിലെ ക്രിസ്തുവിനെ ഓർക്കാം. കുരിശിലെ ഏകാന്ത നിമിഷങ്ങളിൽ അവിടുന്നു പിതാവിനെ ഉറക്കെ വിളിച്ച് കരഞ്ഞു.
വേദനകളിൽ ക്രിസ്തുവിന്റെ കുരിശിനോടു പ്രാർത്ഥനാപൂർവം നമുക്കും ചേർന്നുനിൽക്കാം. രോഗങ്ങളിലും വേദനയുടെ നിമിഷങ്ങളിലും ക്രിസ്തുവിന്റെ കുരിശിനോടു ചേർന്നു നിൽക്കുന്നവർക്ക് അവരുടെ ബലഹീനതകളിലും മുറിവുകളിലും അവിടുത്തെ കുരിശിന്റെ ശക്തി ലഭിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.
St. Louis Hospital: meeting with the medical staff
St. Louis Hospital: meeting with the medical staff#PopeFrancis #Thailand #PapalVisitToThailand #PapalVisitToAsia #Faith #LIVE #ShalomWorld
Posted by Shalom World on Wednesday, November 20, 2019
Leave a Comment
Your email address will not be published. Required fields are marked with *