ബുഡാപെസ്റ്റ്: യൂറോപ്പിൽ ക്രൈസ്തവർക്കെതിരായ കടുത്ത മതപീഡനം പലരും വിചാരിക്കുന്നതിനേക്കാൾ അടുത്താണെന്നും അതിൽനിന്ന് രക്ഷപ്പെടാൻ, ക്രിസ്ത്യൻ വേരുകളിലേക്കും യഥാർത്ഥ ക്രിസ്ത്യൻ മൂല്യങ്ങളിലേക്കും യൂറോപ്പ് തിരിച്ചെത്തുക മാത്രമാണ് ഏക മാർഗമെന്നും ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബാന്റെ മുന്നറിയിപ്പ്. ആഗോളതലത്തിൽ മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരെ സംബന്ധിച്ച് ഹംഗേറിയൻ ഭരണകൂടം സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
യൂറോപ്പിന്റെ മതപരവും സാംസ്‌കാരികവും ജനസംഖ്യാപരവുമായ സ്വഭാവം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. സമീപഭാവിയിൽ ഇറാഖ്, സിറിയ, നൈജീരിയ തുടങ്ങിയ മധ്യപൂർവേഷ്യൻ രാജ്യങ്ങളിലേപ്പോലെ വിശ്വാസത്തിന്റെ പേരിലുള്ള കടുത്ത ക്രൈസ്തവ വിരുദ്ധ പീഡനം യൂറോപ്പിലും മുൻകൂട്ടി കാണുന്നുണ്ട്. ലോകമെമ്പാടുമായി ഏതാണ്ട് 24.5 കോടി ക്രൈസ്തവർ മതപീഡനത്തിനു ഇരയാകുന്നു. അഞ്ചു ക്രൈസ്തവരിൽ നാലു പേരും ഏതെങ്കിലും വിധത്തിലുള്ള മതപീഡനത്തിന് ഇരയാകുന്നുണ്ട്.
യൂറോപ്പ് ഇക്കാര്യത്തിൽ നിശബ്ദത പുലർത്തുകയാണെന്ന് ആരോപിച്ച ഓർബാൻ, ഇതെല്ലാം പൊതുവായ മനുഷ്യാവകാശ പ്രശ്‌നങ്ങളുടെ ഭാഗമാണെന്ന് പറഞ്ഞ് ഒന്നും ചെയ്യാതെ ഇരിക്കുന്ന തളർവാത രോഗികളായി യൂറോപ്പിലെ രാഷ്ട്രീയക്കാർ മാറിയെന്നും വിമർശിച്ചു. പീഡിത ക്രൈസ്തവർക്കുവേണ്ടി ലോകത്ത് ആദ്യമായി ഒരു സർക്കാർ മന്ത്രാലയം സ്ഥാപിച്ച രാഷ്ട്രം ഹംഗറിയാണെന്നും ഒർബാൻ ചൂണ്ടിക്കാട്ടി.
ഞങ്ങൾ ഒരു വിത്ത് വിതക്കുകയാണ്, മതപീഡനത്തിനിരയായ ക്രൈസ്തവർക്ക് ആവശ്യമായത് ലഭ്യമാക്കുകയും പകരം ക്രിസ്ത്യൻ വിശ്വാസവും സ്‌നേഹവും സ്ഥിരതയും അവരിൽനിന്ന് സ്വീകരിക്കുകയും ചെയ്യുന്നു. സർക്കാർ ഇപ്പോൾ സഹായം ലഭ്യമാക്കുന്ന, മതപീഡനത്തിനിരയായികൊണ്ടിരിക്കുന്ന ക്രൈസ്തവരിൽനിന്നാണ് യൂറോപ്പ്യൻ ഭൂഖണ്ഡത്തെ രക്ഷിക്കാനുള്ള ഏറ്റവും വലിയ സഹായം ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പീഡിത ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് ചർച്ച ചെയ്യാൻ അന്താരാഷ്ട്ര വേദികളിൽനിന്ന് കൂടുതൽ സ്വീകാര്യത ലഭിക്കേണ്ടതുണ്ടെന്ന് പാർലമെന്റിലെ വിദേശകാര്യ കമ്മറ്റി തലവൻ കൂടിയായ എം.പി സോൾട്ട് നെമത്ത് ആവശ്യപ്പെട്ടു. ക്രൈസ്തവർക്കുനേരെ നടക്കുന്ന പീഡനത്തെ കുറിച്ച് പരാമർശിക്കാതെ മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നത്, യഹൂദ വിരുദ്ധത പരാമർശിക്കാതെ വർഗീയതയ്‌ക്കെതിരെ പോരാടുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *