വത്തിക്കാൻ സിറ്റി: വൈദികരും ബിഷപ്പുമാരും ഉൾപ്പെടുന്ന അജപാലകർ വിശ്വാസികളോട് ചേർന്നുനിൽക്കണം, വിശ്വാസീസമൂഹം അവർക്കുവേണ്ടി പ്രാർത്ഥിക്കണം പൊതുദർശനമധ്യേയായിരുന്നു അജപാലകർക്കുള്ള ഓർമപ്പെടുത്തലും വിശ്വാസികൾക്കുള്ള ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ മുഴങ്ങിയത്.
‘ദൈവം നിങ്ങളെ ഏൽപ്പിച്ച ജനത്തെ സംരക്ഷിക്കാൻ വൈദികർക്കും ബിഷപ്പുമാർക്കും കടമയുണ്ട്. എന്നാൽ, ഈ ദൗത്യ നിർവഹണം വിജയകരമാകാൻ ഇവർക്കായി പ്രാർത്ഥിക്കേണ്ടതുണ്ട്,’ പാപ്പ വ്യക്തമാക്കി. എഫേസൂസിലെ സഭയ്ക്ക് വിശുദ്ധ പൗലോസ് അപ്പസ്‌തോലൻ നൽകുന്ന ഭാഗം പരാമർശിച്ചുകൊണ്ടായിരുന്നു പാപ്പയുടെ വാക്കുകൾ.
ബിഷപ്പുമാർ ദൈവജനത്തിൽനിന്ന് അകലെനിന്ന് കാര്യങ്ങൾ നിയന്ത്രിക്കേണ്ടവരല്ല. മറിച്ച്, ദൈവജനത്തോടൊപ്പം ആയിരുന്ന് അവർക്കായി നിലനിൽക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരാകണം.അതോടൊപ്പം, ആധുനിക ലോകത്ത് കാണുന്ന മന്ത്രവാദം, ഭാവി പ്രവചനം തുടങ്ങിയ അന്ധവിശ്വാസങ്ങളെകുറിച്ചും പാപ്പ മുന്നറിയിപ്പ് നൽകി.
ഇന്ന് വലിയ നഗരങ്ങളിലെ ക്രിസ്ത്യാനികൾപോലും മന്ത്രവാദത്തിനു പിന്നാലെ പോകുന്നു. അത് ഒരിക്കലും ക്രിസ്തീയമല്ല. ക്രിസ്തുവിന്റെ കൃപയാണ് നിങ്ങൾക്ക് എല്ലാം നൽകുന്നത്. അതിനാൽ പ്രാർത്ഥിക്കുകയും ക്രിസ്തുവിൽ ശരണം വെക്കുകയും വേണമെന്നും പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *