”ക്രിസ്തുവിന്റെ ബലിവഴികളിൽ മുമ്പും ഒപ്പവും നടന്ന നസ്രസിലെ കുടുംബത്തിന്റെ ബലിയൊരുക്കങ്ങൾ മനോഹരവും മാതൃകാപരവുമാണ്.”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 12′
ഫാ. ബെന്നി നൽക്കര സി. എം. ഐ
ക്രിസ്തുവിന്റെ ബലിക്ക് എല്ലാവിധത്തിലും ഒരുങ്ങുകയും ബത്ലെഹമിലെ ബലിവേദിയിൽ ഒപ്പം നിൽക്കുകയും ചെയ്ത ഒരു കുടുംബമുണ്ട്. ഒരുമിച്ച് പറന്നുയരും മുമ്പേ, തളർത്തിക്കളയാവുന്നതും രൂപമെടുക്കും മുമ്പേ തകർത്തുകളയാവുന്നതുമായ ജീവിതാനുഭവങ്ങളുണ്ടായിട്ടും വിശ്വസ്തതയെ സമന്വയിപ്പിച്ച് ജീവിതത്തിലെ ബലിനിയോഗം പൂർത്തിയാക്കിയ നസ്രസിലെ തിരുക്കുടുംബം. ഒരു കുടുംബത്തിൽ വന്ന് മനുഷ്യനായി പിറക്കണമെന്നാഗ്രഹിച്ച ദൈവത്തിന്റെ ബലിവഴിയിൽ സമ്പൂർണ്ണസഹകരണത്തിന്റെ നിറവിലും സമർപ്പണത്തിന്റെ തികവിലും ജീവിച്ച് ക്രിസ്തുവിന്റെ ബലിവഴിയൊരുക്കിയവരാണ് യൗസേപ്പിന്റെയും മറിയത്തിന്റെയും കുടുംബം.
വിവാഹനിശ്ചയം കഴിഞ്ഞ് തങ്ങളുടെ കുടുംബജീവിതം കരുപ്പിടിപ്പിക്കാൻ തുടങ്ങിയ നിമിഷം മുതൽ നസ്രസിലെ ആ കുടുംബത്തിന് കടന്നുപോകേണ്ടിവന്നത് മുഴുവൻ ബലിവഴികളാണ്. ദൈവദൂതന്റെ മംഗളവാർത്ത ഏതൊരു സാധാരണ മനുഷ്യകുടുംബത്തെയും പിടിച്ചുലയ്ക്കാവുന്ന ‘ദുരന്തവാർത്ത’യുംകൊണ്ടാണ് ആ വീട്ടിലേക്ക് വന്നത്. മറിയത്തിന്റെയും യൗസേപ്പിന്റെയും വ്യക്തിജീവിതത്തിലും അവരുടെ കുടുംബജീവിതത്തിലും എത്രയോ വിനാശകരമായ ചലനമുണ്ടാക്കാവുന്ന ഒരു ദൈവദൂതനായിരുന്നു അത്.
തങ്ങളുടെ ദാമ്പത്യജീവിതത്തിനപ്പുറത്തുനിന്നുള്ള ഒരു ഇടപെടലിലൂടെ ദിവ്യരക്ഷകൻ മറിയത്തിന്റെ ഉദരത്തിലും നസ്രസിലെ കുടുംബത്തിലും പിറവികൊള്ളാൻ പോകുന്നുവെന്ന അറിയിപ്പ് ആഹ്ലാദത്തെക്കാളേറെ ആശങ്കകളാണ് അവർക്ക് സമ്മാനിച്ചത്. ഈ ബലിയൊരുക്കത്തിനുവേണ്ടി തങ്ങൾ ഒരുപാടിനി ഉരുകിത്തീരണമെന്നവർ തിരിച്ചറിഞ്ഞു. സമൂഹം ചാർത്തിക്കൊടുത്ത വിശേഷണങ്ങളും അവർ പറഞ്ഞ പരദൂഷണങ്ങളും അവരെ ഒരുപാട് തളർത്തിയിട്ടുണ്ടാകും. ഇരുമനസ്സുകളിലും കഠിനവേദനകളും മുറിപ്പാടുകളുമുണ്ടെന്നറിഞ്ഞ അവർ പരസ്പരം സൗ്യവും സാന്ത്വനവുമായിട്ടുണ്ടാകണം.
അപമാനഭാരത്താൽ തകർന്നുപോകാതെ മറിയത്തിനും, അതികഠിനമായ ഇച്ഛാഭംഗങ്ങളാൽ തളർന്നുപോകാതെ യൗസേപ്പിനും അവർ പരസ്പരം കവചം തീർത്തുകാണും. ബലിക്കുഞ്ഞാടിനുമുമ്പേ ബലിക്കുഞ്ഞാടിനോടൊപ്പം അവരർപ്പിച്ച ഈ ബലിയാണല്ലോ നസ്രസിലെ തിരുക്കുടുംബത്തെ തിരുക്കുടുംബമാക്കി മാറ്റിയത്.
ജീവിതസാഗരത്തിൽ തുടർന്ന് തങ്ങൾക്ക് നേരിടേണ്ടിവന്ന സഹനത്തിരമാലകളിൽ അവർ ഒന്നിച്ച് തോണി തുഴഞ്ഞു.
അരക്ഷിതത്വം നിറഞ്ഞ യാത്രകൾ, ഇടം തേടിയുള്ള അന്വേഷണങ്ങൾ, ദാരിദ്ര്യത്തിന്റെ വേദനകൾ, രക്ഷ തേടിയുള്ള പലായനങ്ങൾ… മകന്റെ മനസ്സിലാക്കാൻ കഴിയാതെ പോകുന്ന മൊഴികളും വഴികളും… എല്ലാം ആ കുടുംബം ഒന്നിച്ച് പിന്നിട്ടു. ജീവിതത്തിലെ ഏറ്റവും വലിയ ആഹ്ലാദവേളയും തന്റെ മാത്രമെന്ന് കരുതാതെ യൗസേപ്പും മറിയവും ഒരുമിച്ച് ആഘോഷിച്ചു. പറുദീസായിൽ മുഴങ്ങിക്കേട്ട, ‘നീ എനിക്ക് തുണയായി തന്ന ആ സ്ത്രീ” എന്ന പരസ്പരമുള്ള പഴിചാരലുകളോ കുറ്റപ്പെടുത്തലുകളോ ആ കുടുംബത്തിലുണ്ടായില്ല.
മകനെ കാണാതെയന്വേഷിച്ച് ദേവാലയത്തിൽ വച്ച് കണ്ടെത്തുമ്പോൾ, ‘ഞാനും നിന്റെ പിതാവും നിന്നെ ആകുലപ്പെട്ടന്വേഷിച്ചു” എന്ന് പറയുന്ന മറിയത്തിന്റെ വാക്കുകളിലുണ്ട്, ദുഃങ്ങളിലും നഷ്ടപ്പെടലുകളിലും ഒരുമിച്ച് ജീവിതബലിയുടെ അർത്ഥം കണ്ടെത്തിയ കുടുംബത്തിന്റെ ഒരുമയുടെ സാക്ഷ്യം. ക്രിസ്തുവിന്റെ ബലിവഴികളിൽ മുമ്പും ഒപ്പവും നടന്ന നസ്രസിലെ കുടുംബത്തിന്റെ ബലിയൊരുക്കങ്ങൾ മനോഹരവും മാതൃകാപരവുമാണ്. സ്നേഹമെന്നത് ഒരു ബലിയാണെന്ന് സ്വജീവിതങ്ങളിലൂടെ തെളിയിച്ചവരാണവർ.
ഇഷ്ടപ്പെടലല്ല, ഇഷ്ടപ്പെടലിൽ നിന്നാരംഭിച്ച് പരസ്പരം നഷ്ടപ്പെടുമ്പോഴാണ് അത് യഥാർത്ഥ സ്നേഹബലിയായിത്തീരുകയുള്ളൂവെന്ന് അവരുടെ കുടുംബജീവിതം തെളിയിക്കുന്നു. സ്വന്തം അഭിമാനത്തെ, സുസൗകര്യങ്ങളെ, ഇഷ്ടാനിഷ്ടങ്ങളെയെല്ലാം ബലി കഴിച്ചിട്ടാണവർ ഈ ബലിക്കായൊരുങ്ങിയത്. വിശ്വാസവും വിശ്വസ്തതയും വിധേയത്വവുമെല്ലാം ആ ബലിയർപ്പണത്തിൽ അവർക്ക് കരുത്തായി. ആരും ആരെയും കുറ്റപ്പെടുത്തിയില്ല, തള്ളിപ്പറഞ്ഞില്ല, ചെറുതാക്കിയില്ല. ക്ഷമയാണ് ക്ഷേമം നൽകുന്നതെന്നും, ക്ഷമ ചോദിക്കുമ്പോഴാണ് സ്നേഹം വിടരുന്നതെന്നും അവർ തിരിച്ചറിഞ്ഞു.
അവരുടെ സ്നേഹത്തിന്റെയും ക്ഷമയുടെയും ബലിയിലാണ് ക്രിസ്തു പിറന്നതും വളർന്നതും. പരസ്പരം താങ്ങിനിർത്തിയതിന്, തകർക്കാതിരുന്നതിന് പറയാതെ പറഞ്ഞ ഒരുപാട് കൃതജ്ഞതകൾ അവരുടെ ബലിയെ ഒരു കൃതജ്ഞതാപ്രകാശനമാക്കി. നസ്രസിലെ തിരുക്കുടുംബത്തിന്റെ ബലിയൊരുക്കങ്ങൾ ക്രിസ്തുവിന്റെ ബലിവഴിയിൽ വർണ്ണശോഭയേറ്റുന്നതാണ്. ഒരു കുടുംബം എങ്ങനെ ദൈവവിളി സ്വീകരിച്ച് ക്രിസ്തുവിന് ജന്മംകൊടുക്കാനും വളർത്താനും ശ്രമിക്കണമെന്ന് ഈ ബലിയർപ്പകർ പറഞ്ഞുതരുന്നു.
കുടുംബജീവിതത്തിന്റെ നിർണ്ണായകനിമിഷങ്ങളിൽ ദൈവത്തോട് ആലോചനചെയ്തും പ്രതിസന്ധിഘട്ടങ്ങളിൽ പരസ്പരം താങ്ങും തണലുമായും എങ്ങനെ ഏറ്റവും മനോഹരമായ കുടുംബജീവിതം കരുപ്പിടിപ്പിക്കാമെന്നും ഈ കുടുംബം സാക്ഷ്യം നൽകുന്നു. പരസ്പരബഹുമാനത്തിന്റെയും ആദരവിന്റെയും വഴികളിലൂടെ നടന്നും, കുറവുകളിൽ കുറ്റപ്പെടുത്താതെ പരസ്പരം ചേർത്തുപിടിച്ചും, ജീവിതപങ്കാളിയെ വിജയിക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനും സഹായിച്ചും എങ്ങനെ കുടുംബജീവിതത്തെ ക്രിസ്തു വസിക്കുന്ന ഇടമാക്കാമെന്നതാണ് അവർ ജീവിതത്തിലൂടെ അടയാളപ്പെടുത്തിയത്. ദൈവവിചാരവും പരസ്നേഹവും ഊടും പാവും നെയ്യുന്ന കുടുംബങ്ങളൊക്കെ തീർച്ചയായും ക്രിസ്തുവിന്റെ ബലിയുടെ അൾത്താരകളായിത്തിരും.
എന്റെ കുടുംബവും സമൂഹവും സ്നേഹത്തിന്റെ പാരസ്പര്യത്തിൽ ക്രിസ്തുവിന്റെ ബലിയർപ്പിക്കുന്നവരാണോ? വിശ്വാസവും വിശ്വസ്തതയും സമർപ്പണവും നിറഞ്ഞ ബന്ധങ്ങളിലൂടെ, സ്വയം നഷ്ടപ്പെടുത്തി പരസ്പരം വളർത്തുന്ന സ്നേഹത്തിലൂടെ എന്റെ കുടുംബത്തിലും സമൂഹത്തിലും ക്രിസ്തു പിറക്കുന്നുണ്ടോ? സഹനനേരങ്ങളിൽ പരസ്പരം പഴിക്കാതെ, താങ്ങും തണലുമായിനിന്ന് ക്രിസ്തുവിനെ ‘രക്ഷിക്കാനും’ കണ്ടെത്താനും എന്റെ കുടുംബത്തിൽ എനിക്കാകുന്നുണ്ടോ?
പ്രാർത്ഥന: കർത്താവായ ദൈവമേ, വിശ്വാസവും വിശ്വസ്തതയും നിറഞ്ഞവരായി, സ്നേഹത്തിന്റെ ബലിയർപ്പണത്തിലൂടെ ഞങ്ങളുടെ കുടുംബങ്ങളിൽ ക്രിസ്തിവിന് ജന്മം നൽകാൻ ഞങ്ങളെ സഹായിക്കണമെ.
Leave a Comment
Your email address will not be published. Required fields are marked with *