വത്തിക്കാൻ സിറ്റി: നമുക്ക് ചുറ്റുമുള്ള അക്രമങ്ങൾക്കെതിരെ മുഖം തിരിക്കാനാകില്ലെന്ന് വ്യക്തമാക്കി ഫ്രാൻസിസ് പാപ്പയും ഐക്യരാഷ്ട്രസഭ മേധാവി അന്റോണിയോ ഗുട്ടറസും. വത്തിക്കാനിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കുശേഷം സംയുക്തമായി നൽകിയ വീഡിയോ സന്ദേശത്തിലാണ് ഇരുവരും തങ്ങളുടെ ആശങ്ക വെളിപ്പെടുത്തിത്. അനീതി, അസമത്വം, പട്ടിണി, ദാരിദ്ര്യം, മതപീഡനം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ മതരാഷ്ട്രീയ വേർതിരിവില്ലാതെ ഒറ്റക്കെട്ടായി പൊരുതണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. സംഘർഷങ്ങൾ, അതിക്രമങ്ങൾ, ദുരിതങ്ങൾ, കാലവസ്ഥാമാറ്റങ്ങൾ തുടങ്ങിയ കാരണങ്ങളാൽ സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറ്റിടങ്ങളിലേയ്ക്ക് കുടിയേറാൻ നിർബന്ധിതരായിത്തീരുന്ന സഹോദരങ്ങളുടെ കാര്യത്തിൽ തീരുമാനമുണ്ടാകണം. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ മതത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾ, പീഢനങ്ങൾ, അടിച്ചമർത്തലുകൾ, തീവ്രവാദപ്രവർത്തനങ്ങൾ, നാടു കടത്തൽ, എന്നിവയും ആയുധ വിപണനവും അണുവായുധവും ദൈവത്തിന് അപ്രീതികരവുമാണ്. ജീവിതത്തിൽ സ്‌നേഹമാണ് പ്രധാനം എന്നതാണ് തിരുപ്പിറവിയുടെ സന്ദേശമെന്നും പാപ്പ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. ഫ്രാൻസിസ് പാപ്പാ പ്രത്യാശയുടെയും മാനവികതയുടെയും സന്ദേശവാഹകനാണെന്ന് പറഞ്ഞ ഗുട്ടറസ,് മനുഷ്യന്റെ മഹത്വം സംരക്ഷിക്കുന്നതിന് പാപ്പ നടത്തുന്ന ഇടപെടലുകൾക്കും ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണക്കും നന്ദി അറിയിച്ചു. ഈ പ്രത്യേക വേളയിൽ പാപ്പയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചത് വലിയ നന്മക്ക് വഴിയൊരുക്കുമെന്നാണ് താൻ വിശ്വസിക്കുന്നത്. എങ്കിലും മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിൽപെട്ട് ക്രിസ്തുമസ് ആഘോഷിക്കാൻ കഴിയാത്തവർ ഇന്നും നമുക്കിടയിലുണ്ടെന്നത് ഏറെ ദുഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *