കാമറൂൺ: മധ്യ ആഫ്രിക്കയിലെ കാമറൂൺ ബമെൻഡ എക്ലെസിയാസ്റ്റിക് പ്രവിശ്യയുടെ പുതിയ ആർച്ച് ബിഷപ്പായി ഫ്രാൻസിസ് പാപ്പ ബിഷപ്പ് ആൻഡ്രൂ എൻകിയ ഫൗന്യയെ നിയമിച്ചു. വത്തിക്കാൻ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ബിഷപ്പിന്റെ സ്ഥാനക്കയറ്റം സ്ഥിരീകരിച്ചത്. കുടുംബ, സാമുഹ്യ, പരമ്പരാഗത മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രാധാന്യം നൽകുന്ന ഒരു വ്യക്തി എന്ന നിലയിൽ ഏറെ പേരുകേട്ട ഒരു വ്യക്തികൂടിയാണ് അദ്ദേഹം.
1965ൽ ജനിച്ച ബിഷപ്പ് ഫുവന്യ 1992ൽ കാമറൂണിലെ ബുവാ രൂപതയിൽ പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് ആഫ്രിക്കയിലെ നിരവധി ഇടങ്ങളിൽ സുത്യർഹമായ സേവനമനുഷ്ടിച്ചു. 2014 മുതൽ മംഫെയിലെ ബിഷപ്പായി ചുമതലയേൽക്കുകയും ചെയ്തു. 2018ലെ ബിഷപ്പുമാരുടെ സിനഡ് യോഗത്തിൽ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ആഫ്രിക്കയിലെ ചെറുപ്പക്കാർക്കിടയിൽ സഭയും വിശ്വാസവും അതിവേഗം വളരുകയാണെന്ന് പറഞ്ഞ അദ്ദേഹം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയിരുന്നു. ശക്തമായ അടിത്തറയുള്ള കുടുംബങ്ങളിൽ നിന്നുമുള്ള യുവാക്കളാണ് ധാർമ്മികവും സദാചാരപരവുമായി സഭയെ വളർത്തുന്നതിന് മുഖ്യപങ്ക് വഹിക്കുന്നതെന്നും അദ്ദേഹം സിനഡിൽ പറഞ്ഞിരുന്നു.
1970ലാണ് ബമെൻഡ രൂപത രൂപീകൃതമായത്. 1982ൽ സെന്റ് ജോൺ പോൾ രണ്ടാമൻ പാപ്പ ബമെൻഡ രൂപതയെ അതിരൂപതയായി വികസിപ്പിച്ചു. പിന്നീട് വലിയ വിശ്വാസ വളർച്ചയാണ് സഭ ബമെൻഡയിൽ കണ്ടത്. വിശ്വസ്തരായ കത്തോലിക്കരുടെ എണ്ണത്തിലും അതിരൂപതയിലൂടനീളമുള്ള സുവിശേഷവത്ക്കരണത്തിലും അടുത്ത കാലത്ത് വലിയ വളർച്ചയ്ക്കും രൂപത സാക്ഷ്യം വഹിച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *