പതിനൊന്ന് മക്കളുള്ള കുടുംബത്തിലാണ് തങ്കച്ചന്റെ ജനനം. പാമ്പാടുംപാറ എന്ന ഗ്രാമത്തിലായിരുന്നു താമസം. സാമ്പത്തിക ക്ലേശങ്ങള്‍ക്കു പുറമെ, ചെറുപ്പംമുതലുള്ള ശ്വാസംമുട്ടലും വല്ലാതെ ബുദ്ധിമുട്ടിച്ചു. രോഗപീഡകള്‍ കാരണം പഠനം അഞ്ചാംക്ലാസില്വച്ച് അവസാനിപ്പിക്കേണ്ടിവന്നു. ഇതോടൊപ്പം അമ്മ രോഗിയായി കിടപ്പിലാവുകയും ചെയ്തു. രോഗാവസ്ഥയില്‍ അമ്മ കഠിനമായി സഹിക്കുന്നതു കാണാനിടയായ തങ്കച്ചന് അമ്മയ്ക്കുവേണ്ടി വളരെയധികം പ്രാര്‍ത്ഥിക്കുമായിരുന്നു. കണ്ണീരോടെ പ്രാര്‍ത്ഥിക്കുമ്പോള്‍ അമ്മയ്ക്ക് രോഗശമനം ലഭിക്കുന്നത് പ്രാര്‍ത്ഥനയിലുള്ള വിശ്വാസം ഉള്ളില്‍ രൂപപ്പെടുവാന്‍ കാരണമായി. 22 വര്‍ഷത്തോളം അമ്മ രോഗശയ്യയില്‍ തുടര്‍ന്നു. ഇന്ന് ഏത് കിടപ്പുരോഗിയെ കണ്ടാലും അവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ അമ്മയുടെ അനുഭവം തങ്കച്ചന് പ്രേരണയായി.
കുന്നിന്മുകളിലെ ഉറവ
വാടകവീട്ടിലാണ് അക്കാലത്ത് താമസിച്ചുകൊണ്ടിരുന്നത്. അങ്ങനെയിരിക്കെ ഒരു ബന്ധുവിന്റെ പ്രേരണ നിമിത്തമാണ് ആദ്യ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുക്കുന്നത്. ധ്യാനം ജീവിതത്തെ വല്ലാതെ സ്വാധീനിച്ചു. ക്രിസ്തുവിനുവേണ്ടി ഇനിയുള്ള കാലം എന്തെങ്കിലും ചെയ്യണം എന്ന ചിന്തയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. അവിടെ എത്തിയപ്പോ ള്‍ വാടകവീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. വാടക കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ ഉടമസ്ഥന് വീട് ഒഴിവാകാന്‍ പറയുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങളെ അന്വേഷിച്ച് കണ്ടെത്തുന്നത് മലമുകളിലെ ഒരു തൊഴുത്തിലാണ്. ആദ്യം ഉള്‍ക്കൊള്ളാനായില്ലെങ്കിലും പിന്നീട് പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിനെ ഓര്‍ത്ത് മാറി ചിന്തിച്ചു. അക്കാലത്ത് കരിസ്മാറ്റിക് പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ സജീവമായി പ്രവര്‍ത്തിച്ചുപോന്നു. കൂലിപ്പണി ചെയ്ത് കുടുംബകാര്യങ്ങള്‍ ക്രമീകരിച്ചു. പ്രാര്‍ത്ഥനാഗ്രൂപ്പില്‍ അംഗമായതോടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. ഒന്നര വര്‍ഷത്തിനുള്ളില്‍ പുതിയ വീട് ലഭിച്ചു. കുന്നിന്റെ മുകളില്‍ വെള്ളമില്ലാത്ത സ്ഥലമായിരുന്നു അത്. വെള്ളത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു, ദൈവം അത്ഭുതം പ്രവര്‍ത്തിച്ചു. ടോയ്ലറ്റിനുവേണ്ടി കുഴിയെടുത്തപ്പോള്‍ നീരുറവ കണ്ടെത്തി. അങ്ങനെ ജലക്ഷാമം പരിഹരിക്കപ്പെട്ടു. ആഴ് ചതോറുമുള്ള കരിസ്മാറ്റിക് കൂട്ടായ്മയില്‍ മുടങ്ങാതെ പങ്കെടുക്കുമായിരുന്നു. ആരെങ്കിലും കൂട്ടായ്മയില്‍ വരുന്നത് മുടങ്ങിയാല്‍ എത്ര അകലെയാണെങ്കിലും അവരെ അന്വേഷിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നത് തങ്കച്ചനായിരുന്നു. ചെറിയ അവസരം ലഭിച്ചാല്‍പോലും പ്രാര്‍ത്ഥിക്കാനും പാട്ടുകള്‍ പാടി ദൈവത്തെ സ്തുതിക്കാനും പരിശ്രമിച്ചിരുന്നു. ഇപ്രകാരം ആത്മീയ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുമ്പോഴാണ് ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവം ഉണ്ടാകുന്നത്.
ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന് ഒരു ചാരായക്കടയിലെ യൂണിയന് തൊഴിലാളിയായിരുന്നു. മറ്റൊരു ജോലിയുമായി ബന്ധപ്പെട്ട് വിദൂരസ്ഥലത്ത് പോകേണ്ടിവന്നതിനാല്‍ തന്റെ ജോലി അനുജന് നല്കുവാന് തീരുമാനിച്ചു. പ്രാര്‍ത്ഥനാജീവിതത്തില്‍ നല്ല അനുഭവത്തില്‍ പോകുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി ജോലി സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നത്. കുടുംബത്തിന്റെ ദയനീയമായ അവസ്ഥ ഒരുവശത്തും ആത്മീയ ജീവിതത്തിന്റെ സന്തോഷവും പ്രതീക്ഷകളും മറുവശത്തും വെല്ലുവിളിയായി ഉയര്‍ന്നുവന്നു. രണ്ടും ഉപേക്ഷിക്കാന്‍ പറ്റാത്ത സാഹചര്യം. മദ്യഷാപ്പിലെ ജോലി സ്വീകരിക്കരുതെന്ന് ആത്മീയ സുഹൃത്തുക്കള്‍ ഉപദേശിച്ചു. ജോലി സ്വീകരിക്കണമെന്ന് ബന്ധുക്കളും മറ്റ് അഭ്യുദയകാംക്ഷികളും പറഞ്ഞു. അന്നത്തെ പ്രത്യേക കുടുംബസാഹചര്യം പരിഗണിച്ച് ആ ജോലി സ്വീകരിക്കേണ്ടതായി വന്നു. എന്നാല്‍ അസാധാരണമായ ഒരു ശുശ്രൂഷയുടെ തുടക്കമായിരുന്നു അത്.
ഒരു മുന്നറിയിപ്പ്
ആത്മീയജീവിതം നയിക്കുന്നവരെ തികച്ചും അസ്വസ്ഥതപ്പെടുത്തുന്ന ജീവിതസാഹചര്യത്തിലേക്കാണ് തങ്കച്ചന് വലിച്ചെറിയപ്പെട്ടത്. മാസത്തില്‍ പരമാവധി 15 ദിവസം മാത്രം ജോലിയും ദിവസത്തില്‍ പരിമിതമായ ജോലിസമയവുമെല്ലാം പുതിയ ജോലിയുടെ സാധ്യതകളായിരുന്നു. കുമളിയിലായിരുന്നു ഇദ്ദേഹം ജോലി ചെയ്ത മദ്യശാല. അടുത്തുള്ള ആശ്രമത്തില്‍ പോയി അച്ചനെ കണ്ട് അവിടെ ഒരു പ്രാര്‍ത്ഥനാഗ്രൂപ്പ് തുടങ്ങുന്നതിനുള്ള അനുവാദം വാങ്ങി. ഏതാനും പേരിലൂടെ ആരംഭിച്ച കൂട്ടായ്മ വളര്‍ന്നുവന്നു. ജോലിസമയത്ത് പ്രധാന മദ്യപന്മാരെയെല്ലാം നോക്കിവയ്ക്കും. ജോലിസമയം കഴിഞ്ഞ് അവരുമായി സൗഹൃദം സ്ഥാപിക്കും. ഓരോരുത്തരെയായി ധ്യാനം കൂടാന്‍ പറഞ്ഞുവിടും. കുറഞ്ഞ കാലംകൊണ്ട് ടൗണിലെ പ്രധാന മദ്യപന്മാരെല്ലാം മാനസാന്തരപ്പെട്ടു. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ചാരായക്കച്ചവടത്തില്‍ വലിയ ഇടിവുണ്ടായി. ഉടമസ്ഥന് അതിന്റെ കാരണം അന്വേഷിച്ചു. ജോലിക്കാരനായ തങ്കച്ചനാണ് എല്ലാത്തിനും കാരണമെന്ന് തിരിച്ചറിഞ്ഞു. ഇതോടെ സഹതൊഴിലാളികളില്നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നു. രാത്രിശുശ്രൂഷയും മറ്റും കഴിഞ്ഞ് വരുമ്പോള്‍ കുത്തുവാക്കുകളും കളിയാക്കലുകളും പ്രകോപനങ്ങളുമായി അവര്‍ തങ്കച്ചനെ വീര്‍പ്പുമുട്ടിച്ചു. ആഴമായ പ്രാര്‍ത്ഥനയും പ്രത്യാശയും മനോബലവുംകൊണ്ടുമാത്രം പിടിച്ചുനിന്നു.
ഒടുവില്‍ മാനേജ്മെന്റും ഒപ്പം ജോലി ചെയ്യുന്ന തൊഴിലാളികളും ചേര്‍ന്ന് തങ്കച്ചന് ഏഴു ദിവസത്തിനുള്ളി ല്‍ മറുപടി നല്‍കേണ്ട ഷോക്കാസ് നോട്ടീസ് നല്കി. ഒന്നുകില്‍ ദൈവശുശ്രൂഷ അവസാനിപ്പിക്കുക, അല്ലെങ്കില്‍ ജോലിയില്‍നിന്ന് പിരിയുക. ഏഴ് ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണം. തീരുമാനം അനുകൂലമല്ലെങ്കില്‍ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ അവര്‍ ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. എന്നാല്‍ ഏഴുദിവസം പൂര്‍ത്തിയാകുന്നതിനുമുമ്പേ കേരളത്തില്‍ ചാരായനിരോധനം നടപ്പില്‍വന്നു.
അടുക്കളയില്‍നിന്നും അരങ്ങത്തേക്ക്
ഭക്ഷണം ഉണ്ടാക്കാന്‍ അറിയാമായിരുന്നതുകൊണ്ട് കണ്‍വന്‍ഷനുകളില്‍ ഭക്ഷണം ഉണ്ടാക്കാന്‍ പോയിരുന്നു. പ്രാര്‍ത്ഥനാപൂര്‍വമാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. അടുക്കളയില്‍ പാചകത്തിലായിരിക്കുമ്പോഴും ഇദ്ദേഹത്തിന്റെ കാതുകള്‍ സ്റ്റേജിലായിരുന്നു. ഒരിക്കല്‍ ഒരു കണ്‍വന്‍ഷനില്‍ വചനം പറയാന്‍ ആളിന്റെ കുറവുണ്ടായി. അടുക്കളയിലായിരുന്ന തങ്കച്ചനെ തേടി സംഘാടകര്‍ എത്തി. പത്തുമിനിറ്റ് സാക്ഷ്യം പറയാന്‍ അവര്‍ തങ്കച്ചനെ നിര്‍ബന്ധിച്ചു. ആദ്യമായി അങ്ങനെ സ്റ്റേജില്‍ പ്രസംഗിച്ചു, പ്രസംഗം ഒരു മണിക്കൂറോളം നീണ്ടു. അടുക്കളയില്‍ ശുശ്രൂഷ ചെയ്ത തങ്കച്ചനെ കര്‍ത്താവ് വചനവേദിയിലേക്ക് ഉയര്‍ത്തുകയായിരുന്നു. അന്നത്തെ കണ്‍വന്‍ഷനില്‍ പങ്കെടുത്ത പലരും പിന്നീട് തങ്ങളുടെ ഇടവകയില്‍ സാക്ഷ്യം പറയാനും വചനം പങ്കുവയ്ക്കാനും ക്ഷണിച്ചു. പിന്നീട് യുവജനങ്ങള്‍ക്കായുള്ള ധ്യാനം നയിക്കാനും ഇടവകധ്യാനങ്ങള്‍ ചെയ്യാനും കര്‍ത്താവ് കൃപ നല്കി. അഞ്ചാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള തങ്കച്ചന് യുവജനങ്ങളുടെ ധ്യാനമാണ് ഏറ്റവും കൂടുതല്‍ നടത്തിയിട്ടുള്ളത്. എത്ര പ്രശ്നക്കാരുടെ ഗ്രൂപ്പിനെയും എളുപ്പത്തില്‍ ശാന്തമാക്കാനും ദൈവാനുഭവത്തിന്റെ ആഴങ്ങളിലേക്ക് നയിക്കാനും കര്‍ത്താവ് കൃപ നല്കി. ജീവിതത്തില്‍ ശുശ്രൂഷയ്ക്ക് ഒന്നാം സ്ഥാനം നല്കുന്ന തങ്കച്ചന് ഭാര്യ ബിന്ദു വലിയ പിന്തുണയും പ്രോത്സാഹനവുമാണ് നല്‍കുന്നത്. നാല് മക്കളില്‍ മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. എല്ലാവരും പഠനത്തിലാണ്. സ്വന്തമായി ഒരു വീടില്ലാതിരുന്ന ഇദ്ദേഹത്തിന് സുഹൃത്തുക്കളുടെ സഹായത്തോടെ കട്ടപ്പന ഇടവകയില്‍ സ്ഥലം വാങ്ങി സ്വന്തമായി വീട് വയ്ക്കാന്‍ സാധിച്ചു. കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള പ്രത്യേക കൃപ നല്കി ദൈവം ഇദ്ദേഹത്തെ അനുഗ്രഹിച്ചിട്ടുണ്ട്.
ഏത് പ്രതികൂല സാഹചര്യത്തെയും അനുകൂലമാക്കി മാറ്റുവാന്‍ ദൈവത്തിന് സാധിക്കും. മനുഷ്യന്റെ തീക്ഷ്ണമായ ആഗ്രഹവും മനസും ഉണ്ടെങ്കില്‍ മരുഭൂമിയിലും പുഷ്പിക്കുവാന്‍ സാധിക്കുമെന്ന് തങ്കച്ചന്റെ ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നു. ചെറുപ്പംമുതല്‍ അലട്ടിയിരുന്ന ശ്വാസംമുട്ടല്രോഗം ശുശ്രൂഷാജീവിതം ആരംഭിച്ചപ്പോള്‍ത്തന്നെ കര്‍ത്താവ് സൗഖ്യപ്പെടുത്തി. ജീവിതസാഹചര്യങ്ങള്‍ മാറിയിട്ട് ശുശ്രൂഷ ചെയ്യാമെന്ന് ചിന്തിക്കുന്നവര്‍ക്ക് ഈ ശുശ്രൂഷകന്റെ ജീവിതം പുതിയ ദിശാബോധവും ആവേശവും പകര്‍ന്നു നല്‍കുമെന്നത് തീര്‍ച്ച.
സുബിന് തോമസ്
Leave a Comment
Your email address will not be published. Required fields are marked with *