അബൂജ: നൈജീരിയയിലെ കടൂണയിൽ പ്രവർത്തിക്കുന്ന സെമിനാരിയിൽനിന്ന് വൈദിക വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയതിൽ, നൈജീരിയൻ ഭരണകൂടത്തിനെതിരെ തുറന്നടിച്ച് കടൂണ ആർച്ച്ബിഷപ്പ് മോൺ. മാത്യു മാൻ ഓസോ നടാഗോസോ: ‘ജനങ്ങൾക്ക് സമാധാനമായി ഉറങ്ങാൻ സാധിക്കാതിരിക്കുമ്പോഴും രാജ്യം സുരക്ഷിതമാണെന്ന് നേതാക്കന്മാർക്ക് എങ്ങനെ പറയാനാകും.’ വൻ പ്രതിഷേധത്തിനു വഴിയൊരുക്കുന്ന അരക്ഷിതാവസ്ഥയിലൂടെയാണ് നൈജീരിയ കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാമത്തെ തവണയാണ് തട്ടിക്കൊണ്ടുപോകലാണ് രൂപത നേരിടുന്നത്. ബന്ധികളാക്കിയ വിദ്യാർത്ഥികളുടെ അവസ്ഥ ആലോചിച്ച് എനിക്ക് ഉറക്കം നഷ്ട്ടപ്പെട്ടു. അരക്ഷിതാവസ്ഥയിൽ തുടരുക തങ്ങളുടെ വിധിയെന്ന് കരുതുകയാണ് ജനങ്ങൾ. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താൻ കഴിയാത്തതിൽ ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം, 21^ാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യയുടെ വളർച്ചയിലും കുറ്റവാളികൾ രക്ഷപ്പെടുന്നത് എങ്ങനെയെന്നും ചോദിച്ചു.
നൈജീരിയയിലെ കടൂണയിൽ പ്രവർത്തിക്കുന്ന സെമിനാരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ നാല് വൈദിക വിദ്യാർത്ഥികളിൽ ഒരാൾ ഗുരുതര പരിക്കുകളോടെ ഇക്കഴിഞ്ഞ ദിവസം മോചിപ്പിക്കപ്പെട്ടു. എന്നാൽ, മറ്റുള്ളവരെക്കുറിച്ച് യാതൊരു അറിവുമില്ല. 10 ദിവസത്തെ തടവിനൊടുവിലാണ് അക്രമികൾ ഒരാളെ മോചിപ്പിച്ചത്. മാരകമായ പരിക്കുകളേറ്റ അദ്ദേഹത്തെ കടൂണ^ അബുജ ഹൈവേയിൽ ഉപേക്ഷിക്കുകയായിരുന്നു. കടുണയിലെ കത്തോലിക്കാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണിപ്പോൾ.
ജനുവരി എട്ടിന് രാത്രി 10.00ന് ശേഷം ആയുധധാരികൾ ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ അതിക്രമിച്ചു കയറി വെടിയുതിർത്തശേഷം സെമിനാരി വിദ്യാർത്ഥികളെ തട്ടികൊണ്ടു പോകുകയായിരുന്നു. തട്ടികൊണ്ടുപോയ സെമിനാരി വിദ്യാർത്ഥികൾ മോചിതരാകുംവരെ പ്രാർത്ഥന തുടരുമെന്നും രാജ്യത്തെ അരക്ഷിതാവസ്ഥയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നവരെ ദൈവം വെളിപ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നുവെന്നും ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *