Follow Us On

20

March

2023

Monday

ആത്മനിര്‍വൃതിയായി…

ആത്മനിര്‍വൃതിയായി…

ദൈവശബ്ദം കണ്‍വന്‍ഷന് അരങ്ങൊരുക്കിയവര്‍ക്ക് ആത്മനിര്‍വൃതി നല്‍കി മക്കള്‍ പൗരോഹിത്യ വേദിയില്‍ എത്തിയിരിക്കുന്നു.
തൃശൂരില്‍ ശക്തന്‍ തമ്പുരാന്‍ നഗറില്‍ കഴിഞ്ഞ 25 വര്‍ഷമായി നടക്കുന്ന ദൈവശബ്ദം കണ്‍വന്‍ഷനെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും.
1994ല്‍ ആരംഭിച്ച ഈ കണ്‍വന്‍ഷനിലൂടെ ലക്ഷക്കണക്കിനാളുകളാണ് വിശ്വാസത്തിലേക്ക് കടന്നുവന്നത്.
ഈ കണ്‍വന്‍ഷന് നേതൃത്വം നല്‍കിയവരെല്ലാം തൃശൂര്‍ ശക്തന്‍ നഗര്‍ മാര്‍ക്കറ്റിലെ സാധാരണ തൊഴിലാളികളായിരുന്നു. ദൈവം അവരുടെ സമര്‍പ്പണത്തെയും പ്രാര്‍ഥനയെയും അതിരുകളില്ലാത്ത വിധം മാനിച്ചിരിക്കുന്നു. സഭയുടെ പൗരോഹിത്യ വേദികളില്‍ ഇനി ഇവരുടെ പേരുകളും എഴുതി ചേര്‍ക്കപ്പെടും.
തൃശൂര്‍ കളത്തില്‍ ബേബിച്ചന്റെ മകന്‍ ബിന്റോയെന്ന് വിളിക്കുന്ന യോഹന്നാനും തൃശൂര്‍ ചിറയത്ത് ചുമ്മാറിന്റെ മകന്‍ തോബിത്തുമാണ് മാര്‍ക്കറ്റിലെ കണ്‍വന്‍ഷന്റെ പ്രചോദനത്തില്‍ ബലിവേദിയിലെത്തിയിരിക്കുന്നത്. കൊഴുക്കുള്ളി നിത്യസഹായ മാതാ ദൈവാലയത്തില്‍ നടന്ന പൗരോഹിത്യശുശ്രൂഷയ്ക്കിടയില്‍ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തില്‍ നിന്നുമാണ് ഡീക്കണ്‍ തോബിത്ത് പൗരോഹിത്യപട്ടം സ്വീകരിച്ചത്.
സി.എം.ഐ സഭയുടെ ഭോപാല്‍ പ്രൊവിന്‍സിനു വേണ്ടിയാണ് തോബിത്ത് സേവനം ചെയ്യുന്നത്.

തൃശൂര്‍ നെഹ്‌റുനഗര്‍ സെല്‍റ് പീറ്റേഴ്‌സ് ദൈവാലയത്തില്‍ നടന്ന ഡീക്കണ്‍ യോഹന്നാന്റെ പൗരോഹിത്യച്ചടങ്ങുകള്‍ക്ക് ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര നേതൃത്വം നല്‍കി.
ഇവരുടെ അപ്പന്‍മാര്‍ ബേബിച്ചനും ചുമ്മാറും കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കണ്‍വന്‍ഷന്റെ സംഘാടക നിരയിലുണ്ട്. ജനസാന്നിധ്യം കൊണ്ടും ധ്യാന ടീമിന്റെ സവിശേഷത കൊണ്ടും ദൈവശബ്ദം മറ്റു കണ്‍വന്‍ഷനുകളേക്കാള്‍ ജനപ്രിയമാണെന്ന് പറയാം..
ഓരോ വര്‍ഷവും ജനപങ്കാളിത്തം വര്‍ധിച്ചുവരുന്നത് ഏറ്റവും വലിയ തെളിവ്. കൂടാതെ അനേക സവിശേഷതകള്‍ വേറെയും ഉണ്ട്. കണ്‍വന്‍ഷന്‍ നടത്തിയ ശേഷം മിച്ചം വരുന്ന സ്‌തോത്ര കാഴ്ച ഉപയോഗിച്ച് വിവിധ മത വിഭാഗത്തില്‍പ്പെട്ട നിര്‍ധന യുവതികള്‍ക്ക് വിവാഹ സഹായമായി നല്‍കുന്ന പദ്ധതി ഇവര്‍ ആവിഷ്‌കരിച്ചു വരുന്നു. ഇതിനോടകം 215 പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെ വിവാഹ സഹായം നല്‍കാന്‍ ദൈവശബ്ദം ടീമിന് സാധിച്ചു എന്നത് നിസാര കാര്യമല്ലല്ലോ!
വിവിധ മതത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ മതാചാരപ്രകാരം വിവാഹം നടത്തിയ ശേഷം പിന്നീട് നടക്കുന്ന സ്വീകരണച്ചടങ്ങിലാണ് അലമാരയും വസ്ത്രങ്ങളും നല്‍കുന്നത്. സ്വര്‍ണാഭരണങ്ങള്‍ വിവാഹത്തിന്റെ തലേന്നു തന്നെ വധുവിന്റെ വീട്ടില്‍ എത്തിക്കുകയാണ് പതിവ്.
ഇതു മാത്രമല്ല ചെന്നായ്പാറയില്‍ തുടങ്ങിയ ആകാശപ്പറവകളുടെ ആശ്രമത്തിലേക്ക് അമ്പത് പേര്‍ക്കുള്ള പച്ചക്കറിയും ഈ ടീം സൗജന്യമായി നല്‍കുന്നു. ഇതും കൂടാതെ 58 അനാഥമന്ദിരങ്ങള്‍ക്ക് പച്ചക്കറിയും സൗജന്യമായി കൊടുക്കുന്നുണ്ട്. ഓരോ മാസവും എഴുപതിനായിരം രൂപ ഇതിനുവേണ്ടി ചെലവഴിക്കുന്നു.
ഒരു ചാക്ക് തലയിലും ഒരു കൈയില്‍ ജപമാലയുമായി ഓടിനടക്കുന്നവരെ ഇന്ന് ശക്തന്‍ മാര്‍ക്കറ്റില്‍ മിക്കയിടത്തും കാണാം.
അതെ, ഇവരുടെ ഒരുമയോടെയുള്ള പ്രാര്‍ഥനയാണ് കുടുംബത്തെ പ്രാര്‍ത്ഥനയില്‍ അനുദിനം ബലപ്പെടുത്തുന്നത്. ഇപ്പോഴുണ്ടായ ഈ പൗരോഹിത്യ ദൈവവിളിയും അതിന്റെ തുടര്‍ച്ചയാണെന്ന് പറയാം….
ദൈവം അവരുടെ ജീവിതത്തെ കൂടുതല്‍ പ്രകാശമാനമാക്കുന്നതിന് നമുക്ക് പ്രാര്‍ഥിക്കാം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?