ക്രിസ്റ്റി എൽസ
വാഷിംഗ്ഡൺ ഡി.സി: തെറ്റു തിരുത്തൽ കേന്ദ്രങ്ങളായിരുന്ന ജയിലുകൾ വിശ്വാസപരിശീലന കളരികൂടിയായപ്പോൾ അഞ്ച് പേർക്ക് സത്യദൈവത്തെ മുഖാമുഖം ദർശിക്കാനായതിന്റെ ആനന്ദം. സൗത്ത് കരോളിനയിലെ പെൽസറിന് സമീപമുള്ള ജയിലിലെ അഞ്ച് തടവുപുള്ളികളാണ് ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് വിശ്വാസജീവിതത്തിലേക്ക് പ്രവേശിച്ചത്.
വിശ്വാസജീവിതത്തെക്കുറിച്ചും കൂദാശകളെക്കുറിച്ചും വിശദമായ പരിശീലനം ലഭ്യമാക്കുന്ന ആർ.സി.ഐ.എ എന്ന പ്രത്യേക പാഠ്യപദ്ധതി കഴിഞ്ഞവർഷം മുതൽ ജയിൽ അധികൃതർ ആരംഭിച്ചിരുന്നു. അതിന്റെ ഫലമാണ് ഈ അഞ്ച് മാനസാന്തരങ്ങളും. മൂന്ന് പേർ കത്തോലിക്കാ സഭയിയും രണ്ടു പേർ പ്രൊട്ടസ്റ്റന്റ് സഭയിലും അംഗമായി.
ചാൾസ്റ്റൺ രൂപതാ ബിഷപ്പ് റോബർട്ട് ഗഗ്ലിയേൽമോൻ നേരിട്ട് ജയിലിലെത്തിയാണ് കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ ആഗ്രഹിച്ചവർക്ക് മാമ്മോദീസ നൽകിയത്. ദിവ്യബലിയിൽ പങ്കെടുത്ത നിമിഷം മുതൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം പ്രത്യേകം അനുഭവിക്കാൻ സാധിച്ചെന്നും സഭയിലേക്ക് സ്വാഗതം ചെയ്യാൻ സ്‌നേഹമുള്ള അനേകം പേർ ഇവിടെ ഉണ്ടെന്നും മാമ്മോദീസ സ്വീകരിച്ച തടവുകാരിൽ ഒരാൾ സാക്ഷ്യപ്പെടുത്തി.
ജയിലിൽ ആഴ്ചയിലൊരിക്കൽ അർപ്പിക്കുന്ന ദിവ്യബലിക്കും മതബോധന ക്ലാസുകൾക്കും നേതൃത്വം നൽകുന്നത് ഫാ. വില്യമാണ്. വർഷങ്ങളായി ജയിലിലെ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുന്ന വൈദികനാണ് ഇദ്ദേഹം. ഓരോ ദിവസവും ഇവരുടെ യാത്രയിൽ ആവശ്യമായ ആത്മീയ ഭക്ഷണമാണ് ഈ ജയിൽ മിനിസ്ട്രിയിലൂടെ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ അഞ്ചുപേരുടെ ജീവിതപരിവർത്തനം ജയിലിലെ അനേകം അന്തേവാസികളെ സ്വാധീനിക്കുകയും പ്രചോദനമാകുകയും ചെയ്തിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *