പോർച്ചുഗൽ: ദയാവധം കുറ്റകരമല്ലാതാക്കിയ പോർച്ചുഗൽ നിയമസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് ബിഷപ്പുമാരും ഡോക്ടർമാരും രംഗത്ത്. ജീവൻ സംരക്ഷിക്കപ്പെടുന്നതിനായി കത്തോലിക്കാ സഭ സ്വീകരിക്കുന്ന നിലപാടുകളോട് ചേർന്നു നിൽക്കുവാനുള്ള നിർണ്ണായക തീരുമാനമെടുത്തുകൊണ്ടാണ് പോർച്ചുഗല്ലിലെ ഡോക്ടർമാരും ബിഷപ്പുമാർക്കൊപ്പം പങ്കുചേരുന്നത്. ദയാവധം കുറ്റകൃത്യമല്ലാതാക്കികൊണ്ടുള്ള നിയമം പോർച്ചുഗൽ നിയമ സഭ കഴിഞ്ഞദിവസം പാസാക്കിയ സാഹചര്യത്തിലാണ് സംയുക്തമായ പ്രതിഷേധത്തിന് ഇരുകൂട്ടരും രംഗത്തെത്തിയിരിക്കുന്നതും. തങ്ങളുടെ വിയോജിപ്പ് അറിയിച്ച് നിരവധിപേർ അന്ന് പാർലമെന്റിന് മുമ്പിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
മനുഷ്യജീവിതത്തിന്റെ സ്വാഭാവിക മരണംവരെ സാമീപ്യവും ബഹുമാനവും പരിചരണവും നൽകി പ്രായമായവരെ സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്. ദയാവധത്തിനെതിരായ ഏറ്റവും മാന്യമായ പരിഹാരം സാന്ത്വന പരിചരണവുമാണെന്ന് പോർച്ചുഗൽ മെത്രാൻ സമിതി വ്യക്തമാക്കി. രോഗികളെ ചികിത്സിക്കാനും ജീവൻ രക്ഷിക്കാനും ആണ് ഡോക്ടർമാർ പഠിക്കുന്നത്. മറിച്ച് അവരുടെ ജീവൻ തിരിച്ചെടുക്കാൻ ഒരു വൈദ്യനും അവകാശമില്ല. അത്തരം ഹീനമായ പ്രവർത്തികൾക്കു ഡോക്ടർമാർ ഒരിക്കലും കൂട്ട് നിൽക്കില്ലെന്ന് പിഡിഎ പ്രസിഡന്റ് മിഗുവൽ ഗുയിമറസും പറഞ്ഞു.
ഈ സാഹചര്യത്തിൽ നിയമനിർമാണം മെഡിക്കൽ പ്രൊഫഷന്റെ പ്രധാന തത്വങ്ങൾ ലംഘിക്കുന്നതായി വെളിപ്പെടുത്തിക്കൊണ്ട് പോർച്ചുഗീസ് ഡോക്ടർമാരുടെ അസോസിയേഷനും ജീവൻ വിരുദ്ധ നിലപാടുകൾ സഭ അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മെത്രാൻ സമിതിയും രംഗത്തെത്തുകയായിരുന്നു. വരുംദിവസങ്ങളിൽ ദയാവധം കുറ്റകരമല്ലാതാക്കി തീർത്ത് കൊണ്ടുള്ള നിയമത്തെ എതിർത്തുകൊണ്ട് നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ഇരുകൂട്ടരും വെളിപ്പെടുത്തിയിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *