സുഡാൻ: ആഭ്യന്തര കലാപങ്ങളാൽ കലുഷിതമായിരുന്ന സൗത്ത് സുഡാനിൽ, ഐക്യസർക്കാർ യാഥാർത്ഥ്യം! രാഷ്ട്രീയ നിരീക്ഷകരെയും രാഷ്ട്രതന്ത്രജ്ഞരെയും മാത്രമല്ല, സൗത്ത് സുഡാനിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഏകദേശ ധാരണയുള്ള സാധാരണക്കാരെപ്പോലും അമ്പരപ്പിക്കുന്ന ആ അത്ഭുതത്തിന് വഴിമരുന്നിട്ടത് മറ്റൊരുമല്ല, ഫ്രാൻസിസ് പാപ്പതന്നെ. ഐക്യ സർക്കാരിന്റെ രൂപീകരണത്തോടെ ‘പാപ്പാ ഫ്രാൻസിസ്‌കോ എഫെക്ട്’ വീണ്ടും ചർച്ചയാവുകയാണ്.
ആഭ്യന്തരകലാപങ്ങൾ പതിവായ സൗത്ത് സുഡാനിൽ സമാധാനം സംജാതമാക്കണമെന്ന അപേക്ഷയോടെ കഴിഞ്ഞ ഏപ്രിലിൽ, സൗത്ത് സുഡാൻ നേതാക്കന്മാരുടെ പാദങ്ങൾ ഫ്രാൻസിസ് പാപ്പ ചുംബിച്ചത് ഓർമയില്ലേ. പരസ്പരം ക്ഷമിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ആഹ്വാനം ചെയ്ത് പാപ്പ നടത്തിയ ആ ‘അത്ഭുതകൃത്യം’ 10 മാസങ്ങൾക്കിപ്പുറം ഫലപ്രാപ്തിയിലേക്ക് നീങ്ങിയിരിക്കുന്നു
അതിന് തെളിവാണ്, സൗത്ത് സുഡാനിൽ ഭിന്നിച്ചു നിന്ന വിഭാഗങ്ങൾ ഒന്നുചേർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനവാരം രൂപീകരിച്ച ഐക്യസർക്കാർ. പുതിയ സർക്കാരിന് ആശംസകൾ നേർന്ന് രംഗത്തെത്തിയ സൗത്ത് സുഡാനിലെ മെത്രാൻ സമിതി, പുതിയ സർക്കാരിനായി പ്രാർത്ഥിക്കാനും വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
2013ൽ ആരംഭിച്ച ക്രൂരമായ ആഭ്യന്തരയുദ്ധത്തിനുശേഷം ആദ്യമായാണ് ഐക്യസർക്കാർ രൂപം കൊള്ളുന്നത്. ഇത് ജനങ്ങളെ പ്രതീക്ഷയിലേയ്ക്ക് നയിക്കുന്നു. സമാധാന പുനഃസ്ഥാപനത്തിൽ ഈ സർക്കാരിന് വിജയിക്കാനാവും എന്ന പ്രതീക്ഷയിലാണ് സൗത്ത് സുഡാനിലെ ജനങ്ങൾ. പുതിയ സർക്കാരിന്റെ രൂപീകരണത്തോടെ അക്രമണങ്ങൾ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സൗത്ത് സുഡാൻ പ്രസിഡന്റ് സൽവാ ഖീർ, വിമതനേതാവ് റെയ്ക് മച്ചാർ എന്നിവരുൾപ്പെടെ നാലു പേരുടെ പാദങ്ങളിലാണ് പാപ്പ ചുംബിച്ചത്. അതിൽ റെയ്ക് മച്ചാറാണ് പുതിയ പ്രസിഡന്റ്, സൽവാ ഖീർ ഉൾപ്പെടെ അഞ്ച് വൈസ് പ്രസിഡന്റുമാരാണ് ഐക്യസർക്കാരിലുള്ളത്. ‘യുദ്ധത്തിന്റെ ഔദ്യോഗിക അന്ത്യം,’ എന്ന് പ്രതിജ്ഞ ചെയ്ത റെയ്ക് മച്ചാർ രാജ്യം ഉദയത്തിലേക്കും കാലഘട്ടത്തിലേക്കും പ്രവേശിക്കുകയാണെന്ന് മാത്രമല്ല, സമാധാനം ഇനി ഒരിക്കലും തകരില്ലെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *