അബുജ: മുസ്ലീം തീവ്രവാദ ഗ്രൂപ്പുകൾ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്ന് സഭാനേതൃത്വം പലതവണ പരാതിപ്പെട്ടിട്ടും മൗനം പാലിച്ച നൈജീരിയൻ ഭരണകൂടം ഒടുവിൽ സമ്മതിച്ചു: ‘ബൊക്കോഹറാം ഉൾപ്പെടെയുള്ള നൈജീരിയയിലെ മുസ്ലീം തീവ്രവാദികൾ ലക്ഷ്യം വെക്കുന്നത് ക്രൈസ്തവരെതന്നെ.’ ഇക്കഴിഞ്ഞയാഴ്ച നടത്തിയ പ്രസ് കോൺഫറൻസിൽവെച്ച് നൈജീരിയൻ ഭരണകൂടത്തിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മിനിസ്റ്റർ ലായ് മുഹമ്മദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ക്രൈസ്തവരെ ലക്ഷ്യമാക്കിയുള്ള തുടർച്ചയായ ആക്രമണങ്ങൾ വഴി മതയുദ്ധത്തിന് മുസ്ലീം തീവ്രവാദികൾ കോപ്പ് കൂട്ടുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തെ വിഭജിക്കാനും ദുർബ്ബലപ്പെടുത്താനുമുള്ള കലാപകാരികളുടെ നീക്കത്തിനിരയാവരുതെന്നും മതനേതാക്കളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
‘ക്രിസ്ത്യാനികളെയും ക്രിസ്ത്യൻ ഗ്രാമങ്ങളെയുമാണ് അവർ ലക്ഷ്യം വെക്കുന്നത്. മതങ്ങളെ തമ്മിലടിപ്പിക്കുകയും രാജ്യത്തെ കലാപകലുഷിതമാക്കുകയുമാണ് അവരുടെ ലക്ഷ്യം. ക്രിസ്ത്യാനികളെയും മുസ്ലീംങ്ങളെയും വിഭജിക്കുകയാണ് അവരുടെ ആത്യന്തിക ലക്ഷ്യം,’ സമകാലീന നാളുകളിൽ നൈജീരിയൻ സൈന്യം നടത്തുന്ന പ്രത്യാക്രമണം മൂലമാണ് ബൊക്കോഹറാം ഉൾപ്പെടെയുള്ള തീവ്രവാദഗ്രൂപ്പുകൾ തങ്ങളുടെ തന്ത്രത്തിൽ പ്രകടമായ മാറ്റം വരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
നൈജീരിയയിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം അവരെ സംരക്ഷിക്കുന്നില്ലെന്ന് വരുത്തിത്തീർക്കുകയാണ് ക്രൈസ്തവരെ ആക്രമിക്കുന്നതിലൂടെ തീവ്രവാദികൾ ലക്ഷ്യം വെക്കുന്നത്. ഇസ്ലാമിക പഠനങ്ങൾ യഥാർത്ഥ്യത്തിൽ അനുവർത്തിക്കുന്നത്. മുസ്ലീം തീവ്രവാദികളാണെന്ന് കാപട്യം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവും അവർക്കുണ്ട്. നൈജീരിയയിലെ ക്രിസ്ത്യാനികളെയും മുസ്ലീംങ്ങളെയും തമ്മിലടിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നതെന്നും ലായ് മുഹമ്മദ് കൂട്ടിച്ചേർത്തു.
രാജ്യത്തു ക്രൈസ്തവരുടെ ജീവിത സാഹചര്യം അനുദിനം ദുഷ്‌കരമായി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഏകദേശം 10 ക്രൈസ്തവർ കൊല്ലപ്പെടുന്നുണ്ടെന്നാണ് ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ ഓപ്പൺഡോഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നത്. മുസ്ലീം തീവ്രവാദികൾ ക്രൈസ്തവവേട്ട തുടരുമ്പോഴും നൈജീരിയൻ സർക്കാർ പാലിക്കുന്ന നിസംഗതയും മാധ്യമങ്ങളുടെ മൗനവും ഖേദകരമാണ്.
Leave a Comment
Your email address will not be published. Required fields are marked with *