അബൂജ: ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് വധിക്കുന്ന രാജ്യമായി നൈജീരിയ മാറുമ്പോഴും ക്രിസ്തുവിശ്വാസത്തിലുള്ള പ്രത്യാശ പ്രഘോഷിക്കുന്ന നൈജീരിയൻ വൈദികന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. ‘ഇവിടുത്തെ കഷ്ടപ്പാടുകൾക്കിടയിലും ക്രിസ്തു ഞങ്ങളുടെ പക്ഷത്താണെന്ന് ഞങ്ങൾക്കറിയാം’- ഫാ. ജോസഫ് ബാറ്റച്ചറിന്റെ വാക്കുകൾ, ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ഇറങ്ങിത്തിരിച്ച ഇസ്ലാമിക തീവ്രവാദികൾക്കുള്ള ദൈവാശ്രയത്തിലൂന്നിയ മറുപടികൂടിയാണ്. മൈഡുഗുരി രൂപതയിൽ ‘സൈക്കോസോഷ്യൽ സപ്പോർട്ട് ആൻഡ് ട്രോമാ കെയർ’ ഡയറക്ടറാണ് ഫാ. ബാറ്റ്ച്ചർ.
പുറംലോകം അറിയാത്ത പലവിധ ക്രൂരതകൾക്കും നൈജീരിയൻ ക്രൈസ്തവർ ഇരയാകുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, അതിൽ ചിലത് അക്കമിട്ട് നിരത്തുകയും ചെയ്തു. ‘ബോക്കോ ഹറാം, ഫുലാനി, ഐസിസ് വെസ്റ്റ് ആഫ്രിക്കൻ പ്രവിശ്യ എന്നീ മൂന്ന് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നാണ് ക്രിസ്ത്യാനികൾക്ക് പ്രധാനമായും അക്രമം നേരിടേണ്ടിവരുന്നത്,’ അദ്ദേഹം തുടർന്നു:
‘കഴിഞ്ഞ മാസം ക്രിസ്ത്യാനികൾ യാത്രചെയ്ത ഒരു വാഹനത്തിന് ആക്രമണകാരികൾ തീയിട്ടു. 30 പേരാണ് അന്ന് കൊല്ലപ്പെട്ടത്. മറ്റൊരു സംഭവം, 10 ക്രിസ്ത്യാനികളെ ശിരച്ഛേദം ചെയ്യുകയും മറ്റൊരാളെ വെടിവയ്ക്കുകയും ചെയ്തതാണ്. ഐസിസ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയുടെ മരണത്തിനുള്ള പ്രതികാരമാണെന്നാണ് ഐസിസ് തീവ്രവാദികൾ അതേക്കുറിച്ച് പ്രതികരിച്ചത്.’
കൊലപാതകങ്ങൾ കൂടാതെയുള്ള ആക്രമണങ്ങളും നിരവധിയാണ്. നിരവധി ക്രിസ്ത്യൻ ഗ്രാമങ്ങൾ ആക്രമിക്കപ്പെടുന്നു. കൃഷിസ്ഥലങ്ങൾ കത്തിക്കുന്നു, ക്രിസ്ത്യാനികളെ കയറ്റിയ വാഹനങ്ങൾ ആക്രമിക്കുന്നു. പുരുഷന്മാരെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നു. സ്ത്രീകളെ ലൈംഗിക അടിമകളാക്കി പീഡിപ്പിക്കുന്നു. പക്ഷേ, നൈജീരിയൻ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾക്ക് ശിക്ഷാനടപടികളില്ല എന്നതാണ് അമ്പരപ്പിക്കുന്ന യാഥാർത്ഥ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Leave a Comment
Your email address will not be published. Required fields are marked with *