വത്തിക്കാൻ സിറ്റി: നമ്മൾ ഒരു മനുഷ്യസമൂഹമാണെന്ന തിരിച്ചറിവാണ് കൊവിഡ്-19 പഠിപ്പിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പ. ഇറ്റാലിയൻ ദിനപത്രമായ ലാ സ്റ്റാംപക്കിന് നൽകിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കൊറോണ വൈറസ് പകർച്ചവ്യാധിയാൽ വിഷമിക്കുന്നവരുടെയും വേദനയനുഭവിക്കുന്നവരുടെയും താൻ മനസ്സിലാക്കുന്നുവെന്നും ഈ അവസരത്തിൽ പ്രാർത്ഥനയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും പാപ്പ കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തെ അതിജീവിക്കാനുള്ള ഏകമാർഗ്ഗം ഒരുമിച്ച് നിൽക്കുകയെന്നതാണ്. അനുതാപത്തോടും അനുകമ്പയോടും പ്രതീക്ഷയോടുംകൂടെ ഈ നിമിഷത്തെ നാം അഭിമുഖീകരിക്കണം. ജീവിതത്തിൽ ഇരുങ്ങ സമയവുമുണ്ടെന്ന് നാം പലപ്പോഴും മറക്കാറുണ്ട്. സങ്കടങ്ങളും വിഷമങ്ങളുമൊക്കെ എല്ലാവർക്കും ബാധകമാണ്. ഇത്തരം അവസ്ഥയെ ഏറ്റവും മഹത്തരമായി അതിജീവിക്കുകയെന്നതാണ് പരമപ്രധാനം. ഈ പ്രതിസന്ധിഘട്ടത്തിൽ കൂടുതൽ വേദനയനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നമ്മെ പരിശീലിപ്പിക്കുകയാണ് ഈ നോമ്പുകാലം.
കൊടുങ്കാറ്റിൽ അകപ്പെട്ട അപ്പസ്‌തോലർ രക്ഷയ്ക്കുവേണ്ടി ദൈവത്തെ വിളിച്ചപേക്ഷിക്കുകയായിരുന്നു ചെയ്തത്. അതുപോലെ ദൈവസന്നിധിയിലേയ്ക്ക് തിരിയാനുള്ള ഒരു വിളിയാണിത്. നമ്മുടെ ദുർബലതകൾ മനസ്സിലാക്കാനുള്ള ഒരവസരവും കൂടിയാണ്. എന്തെന്നാൽ മുങ്ങിപോകുമെന്നും അപകടത്തിലാണെന്നും തങ്ങൾ ഒറ്റയ്ക്കാണെന്നും തിരിച്ചറിയുന്നവരുടെ നിലവിളിയാണ് ഓരോ പ്രാർത്ഥനയും. ആയതിനാൽ മനുഷ്യത്വത്തിന് വിലകൊടുത്ത,് പ്രാർത്ഥനയിൽ സ്ഥിരത പ്രാപിച്ച്, ഒറ്റകെട്ടായി, ഒരു സമൂഹമായി ഈ മഹാമാരിയെ നേരിടാമെന്നും പാപ്പ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *