വത്തിക്കാൻ സിറ്റി: ഇരുൾനിറഞ്ഞ നമ്മുടെ ജീവിതത്തെ പ്രകാശപൂരിതമാക്കുന്ന വെളിച്ചമാണ് ക്രിസ്തുവെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. പ്രകാശവും വിശ്വാസത്തിന്റെ സമ്മാനവും എന്ന ആശയത്തെ ആസ്പദമാക്കി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ക്രിസ്തു നൽകുന്ന ഈ പ്രകാശം സ്വീകരിക്കുക മാത്രമല്ല, നമ്മുടെ ജീവിതത്തെ മുഴുവൻ പ്രകാശപൂരിതമാക്കാൻ നാം സ്വയം വെളിച്ചമായി മാറണമെന്നും പാപ്പ കൂട്ടിച്ചേർത്തു.
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നും യേശു അന്ധനെ സുഖപ്പെടുത്തുന്ന ഉപമ വിവരിച്ചുകൊണ്ടായിരുന്നു പാപ്പ സന്ദേശം നൽകിയത്. തനിക്ക് കാഴ്ച ലഭിച്ചപ്പോൾ ആത്മീയവും ശാരീരികവുമായ പ്രകാശമായിരുന്നു അന്ധനായ ആ മനുഷ്യന് ലഭിച്ചത്. ഇരുൾനിറഞ്ഞകണ്ണുകൾ പ്രകാശപൂരിതമായതിനൊപ്പം ഈശോയിലുള്ള വിശ്വാസത്തിലും അദ്ദേഹം ആഴപ്പെട്ടു. ഒരുപക്ഷേ ഇതുപോലെ ഏതെങ്കിലുമൊക്കെ തരത്തിൽ ജീവിതത്തിൽ പ്രകാശം ലഭിച്ചിട്ടുള്ളവരുമാണ് നാമെല്ലാവരും.
വിശ്വാസത്തിന്റെ വെളിച്ചത്തിൽ കണ്ണുകൾക്ക് കാഴ്ച ലഭിച്ചപ്പോൾ അന്ധനായിരുന്ന ആ മനുഷ്യൻ പിന്നീട് ജീവിച്ചത് ഒരു പുതിയ ലോകത്തിലായിരുന്നു. അന്ധനായ മനുഷ്യന്റെ പ്രബുദ്ധ പാത, പാപത്തിൽ നിന്ന് വിമോചനത്തിലേയ്ക്കുള്ള നമ്മുടെ പാതയെയാണ് സൂചിപ്പിക്കുന്നത്. അതേസമയം ഈ ലോകത്തെയും നമ്മളെതന്നെയും കാണുന്നതിൽ നിന്നും നമ്മെ തടയുന്ന ഒരുതരം മുഖാവരണമാണ് പാപമെന്നുപറയുന്നത്. എന്നാൽ ദൈവത്തിന്റെ കരുണ പാപമാകുന്ന ഈ ഇരുട്ടിനെ തുടച്ചുമാറ്റുകയും പുതുവെളിച്ചം നമുക്ക് നൽകുകയും ചെയ്യും.
അന്ധനായിരുന്ന ആ മനുഷ്യൻ തന്റെ കണ്ണുകൾക്ക് കാഴ്ച ലഭിച്ച നിമിഷംമുതൽ കണ്ണുകൾകൊണ്ടും ഹൃദയംകൊണ്ടുമാണ് ലോകത്തെ കണ്ടുതുടങ്ങിയത്. ഇതുപോലെ യഥാർത്ഥ വെളിച്ചം സ്വീകരിക്കണമെങ്കിൽ നാം മറ്റുള്ളവർക്ക് പ്രകാശമായിതീരണം. നമ്മുടെ ജീവിതങ്ങളെ പ്രകാശഭരിതമാക്കി ദിവ്യവെളിച്ചം സ്വീകരിക്കുന്നതിന് വിളിക്കപ്പെട്ടവരാണ് നാമോരോരുത്തരുമെന്നും പാപ്പ ഓർമ്മിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *