ജർമനി: സെമിനാരി അർത്ഥികളിൽ പകുതിയിലേറെപ്പേരെയും കൊറോണാ വൈറസ് ബാധിച്ചിട്ടും, എങ്ങനെ അവർക്ക് ദൈവത്തിന് നന്ദിപറയാൻ സാധിക്കുന്നു എന്ന ചിന്തയിലാണ് സെക്കുലർ ലോകം. ജർമനിയിലെ ഔസ്ബർഗിൽ സ്ഥിതിചെയ്യുന്ന പ്രീസ്റ്റ്‌ലി ഫ്രറ്റേണിറ്റി ഓഫ് സെന്റ് പീറ്റർ സെമിനാരി, പുറപ്പെടുവിച്ച കുറിപ്പ് ദൈവാശ്രയബോധത്തിന്റെയും ക്രിസ്തീയമായ പ്രത്യാശയുടെയും നേർക്കാഴ്ചയായിരിക്കുകയാണ്.
‘നിനച്ചിരിക്കാത്ത നേരത്ത് നാം നേരിടുന്ന ഈ പരീക്ഷണങ്ങളിൽ യഥാർത്ഥ ക്രൈസ്തവനായിതന്നെ ജീവിക്കാൻ ദൈവം നൽകിയ അനുഗ്രഹത്തിന് നന്ദി പറയുന്നു.വലിയ നന്മ ലോകത്തിന് നൽകാൻവേണ്ടി മാത്രമാണ് ദൈവം സാത്താന്റെ പരീക്ഷണങ്ങളെ അനുവദിക്കുന്നത്. അംഗങ്ങളിൽ പകുതിയിലേറെയും കൊറോണ ബാധിതരാണെങ്കിലും ദൈവഹിതത്തിന് സ്വയം വിട്ടുകൊടുത്തിരിക്കുകയാണ് ഞങ്ങൾ,’ പ്രസ്താവനയിൽ സെമിനാരി അധികാരികൾ വ്യക്തമാക്കി.
സെമിനാരിയിലെ വൈദികരും വിദ്യാർത്ഥികളുമടങ്ങുന്ന സമൂഹം ദൈവത്തിന്റെ സംരക്ഷണത്തിൽ ആശ്രയിക്കുന്നുവെന്നും ലോകമെമ്പാടുമുള്ള കൊറോണ ബാധിതരുമായി ഐക്യപ്പെടുന്നുവെന്നും വ്യക്തമാക്കുന്ന പ്രസ്താവന, ലൗകീക കാര്യങ്ങൾക്ക് പരമപ്രധാന്യം നൽകുന്ന അനേകർ ദൈവത്തിലേക്ക് മടങ്ങിവരാൻ ഇപ്പോഴത്തെ സാഹചര്യം വഴിവെക്കുമെന്ന പ്രത്യാശയും പ്രകടിപ്പിക്കുന്നുണ്ട്.
‘എല്ലാം കൃപയുടെ ഭാഗമാണെന്ന് അംഗീകരിച്ചുകൊണ്ട് ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ച് ധ്യാനിക്കാനുള്ള ഒരു അവസരമായി ഈ കൊറോണകാലത്തെ പരിഗണിക്കുകയാണ്. ഈ ലോകജീവിതം ഹ്രസ്വവും ദുർബലവുമാണ്. നമ്മുടെ ആരോഗ്യത്തെക്കുറിച്ച് നാം എത്രമാത്രം ആശങ്കാകുലരാണോ, നമ്മുടെ രക്ഷാകരജീവിതത്തെക്കുറിച്ച് നാം അതിനേക്കാൾ കൂടുതൽ ആശങ്കാകുലരാകണം.’
കൊറോണ വൈറസ് മൂലം നാം അനുഭവിക്കുന്ന ദൃശ്യവും അദൃശ്യമായ സഹനങ്ങൾ ദൈവത്തിൽ കൂടുതൽ വിശ്വാസമർപ്പിക്കാനും നമ്മുടെ പ്രാർത്ഥന വർദ്ധിപ്പിക്കാനും ക്ഷണിക്കുന്നുവെന്ന ഓർമപ്പെടുത്തലോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *