കൊച്ചി/തൃശൂർ: കൊറോണാ പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിൽ പ്രഖ്യാപിച്ച ‘ലോക് ഡൗൺ’ നടപടിയിൽ പട്ടിണിപ്പാവങ്ങൾക്ക് അന്നം മുടങ്ങരുതെന്ന ജാഗ്രതയോടെ ദൈവാലയങ്ങൾ രംഗത്തെത്തിത്തുടങ്ങി. ആരോടും ചോദിക്കാതെയും പറയാതെയും ആവശ്യമുള്ള പലചരക്ക് സ്വയം എടുക്കാവുന്ന തരത്തിൽ ക്രമീകരിച്ച എറണാകുളം തേവക്കൽ മാർട്ടൻ ഡി പോറസ്, ചാലക്കുടി കാടുകുറ്റി എന്നീ ദൈവാലയങ്ങൾ ഇക്കാര്യത്തിൽ മാതൃകയാവുകയാണ്.
തൊഴിൽദിനങ്ങൾ നഷ്ടമാകുന്ന കൂലിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് സഹായമാകുക എന്ന ലക്ഷ്യത്തോടെയാണ് അരി ഉൾപ്പെടെയുള്ള പലചരക്കുകൾ ലഭ്യമാക്കുന്നത്. കാടുകുറ്റി ഇടവക കൂട്ടായ്മ ദൈവാലയത്തിന് പുറത്തുവെച്ച ബോർഡിൽ ഇങ്ങനെ കുറിച്ചിരിക്കു: ‘അരി,കടല, പഞ്ചസാര എന്നിവ ഊണുമുറിയിലുണ്ട്. അരി മൂന്ന് പാത്രവും കടല രണ്ട് ഗ്ലാസും പഞ്ചസാര ഒരു കപ്പും എന്ന നിലയിൽ നിങ്ങൾക്ക് എടുക്കാം.’
മാർട്ടിൻ ഡി പോറസ് ദൈവാലയത്തിൽ ചുവരെഴുത്തില്ല. ആവശ്യമായ സാധനങ്ങൾ അടച്ചിട്ട ദൈവാലയത്തിന്റെ അടുത്തുതന്നെയിരുപ്പുണ്ട്. ആവശ്യക്കാർക്ക് എടുക്കാം. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് സംഭാവനയായി ലഭിച്ച പണമാണ് തൊഴിലാളികളുടെ അന്നത്തിനായി ഇടവക മാറ്റിവെച്ചത്. അരി, പഞ്ചസാര, എണ്ണ,പയർ, പരിപ്പ് തുടങ്ങി അവശ്യസാധനങ്ങളെല്ലാം ഇങ്ങനെ ആർക്കും വന്ന് ആവശ്യാനുസരണം എടുക്കാം.
വിഷമം അനുഭവിക്കുന്നവർക്ക് എന്തെങ്കിലും സഹായം ചെയ്താലും അതിനെ ആഘോഷമാക്കി അവരുടെ അഭിമാനത്തെ വേദനിപ്പിക്കരുതെന്ന ഇടവകജനത്തിന്റെ ആഗ്രഹമാണ് ഇപ്രകാരമുള്ള ക്രമീകരണത്തിന് കാരണം. ആരും ഇത് ദുർവ്യയം ചെയ്യില്ല എന്നാണ് വിശ്വാസം. നോട്ട് നിരോധനം നടപ്പാക്കിയതിനെ തുടർന്നുണ്ടായ നോട്ട് ക്ഷാമത്തിൽ ജനങ്ങൾക്ക് കൈത്താങ്ങാകാൻ നേർച്ചപ്പെട്ടി തുറന്നിട്ടതിലൂടെ ശ്രദ്ധനേടിയ ദൈവാലയമാണ് തേവക്കലിലെ സെന്റ് മാർട്ടിൻ ഇടവക.
Leave a Comment
Your email address will not be published. Required fields are marked with *