വത്തിക്കാൻ സിറ്റി: 1522ൽ പടർന്നുപിടിച്ച പ്ലേഗ് രോഗത്തിൽനിന്ന് റോമൻ ജനതയെ രക്ഷിച്ചതിലൂടെ ചരിത്രത്തിൽ ഇടംപിടിച്ച, സെന്റ് സെന്റ് മർസലോ ദൈവാലയത്തിലെ അത്ഭുത കുരിശുരൂപം വത്തിക്കാൻ ചത്വരത്തിൽ താൽക്കാലികമായി സ്ഥാപിക്കുമെന്ന് റിപ്പോർട്ടുകൾ. നാളെ മാർച്ച് 27ന് വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പ ക്രമീകരിച്ചിരിക്കുന്ന വിശേഷാൽ ‘ഉർബി എത് ഒർബി’ ആശീർവാദത്തോട് അനുബന്ധിച്ചാണ് അത്ഭുത കുരിശുരൂപം വത്തിക്കാൻ ചത്വരത്തിൽ സ്ഥാപിക്കുന്നത്.
ഇതിനായി, സെന്റ് സെന്റ് മർസലോ ദൈവാലയ അൾത്താരയിൽനിന്ന് അത്ഭുത കുരിശുരൂപം ഇക്കഴിഞ്ഞ ദിവസം താഴെ ഇറക്കി. കൊറോണാ വൈറസ് വ്യാപിച്ച പശ്ചാത്തലത്തിൽ ദിവസങ്ങൾക്കുമുമ്പ് റോമൻ നിരത്തിലൂടെ പ്രാർത്ഥനായാത്ര നടത്തിയ ഫ്രാൻസിസ് പാപ്പ സെന്റ് സെന്റ് മർസലോ ദൈവാലയത്തിലെത്തി അത്ഭുത കുരിശുരൂപത്തിനുമുന്നിൽ പ്രാർത്ഥിച്ചിരുന്നു.
1519ൽ ദൈവാലയത്തിലുണ്ടായ അഗ്‌നിബാധയിൽ സർവതും കത്തിച്ചാമ്പലായെങ്കിലും ഒരു പോറൽപോലും ഏൽക്കാതെ കുരിശുരൂപം വീണ്ടെടുക്കാനായ ചരിത്രവും ഈ കുരിശുരൂപത്തിനുണ്ട്. അതോടെയാണ് അത്ഭുത കുരിശുരൂപമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടതും. മൂന്നു വർഷത്തിനുശേഷം 1522ലാണ് പ്ലേഗ് രോഗം റോമൻ ജനതയെ വിഴുങ്ങാനെത്തിയത്.
റോമൻ ജനതയുടെ അഭ്യർത്ഥനപ്രകാരം, വിയ ഡെൽ കോർസോയിലെ സെർവന്റ് ഓഫ് മേരി കോൺവെന്റിൽനിന്ന് വത്തിക്കാൻ ചത്വരത്തിലേക്ക് അത്ഭുത കുരിശുരൂപം വഹിച്ച് നടത്തിയ പ്രദക്ഷിണവും ചരിത്രസംഭവമാണ്. 1522 ആഗസ്റ്റ് നാലുമുതൽ 20വരെ നീണ്ട ആ പ്രദക്ഷിണം ഓരോ സ്ഥലവും ആശീർവദിച്ചാണ് വത്തിക്കാൻ ചത്വരത്തിലെത്തിയത്. തുടർന്ന് സെന്റ് സെന്റ് മർസലോ ദൈവാലയത്തിൽ കുരിശുരൂപം തിരിച്ചെത്തിച്ചപ്പോഴേക്കും റോമാ നഗരത്തിൽനിന്ന് പ്ലേഗ് മറഞ്ഞുകഴിഞ്ഞിരുന്നു എന്നതും രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ്.
ഓരോ 50 വർഷം കൂടുമ്പോഴുമുള്ള ‘റോമൻ ഹോളി ഇയർ’ ആഘോഷത്തോടനുബന്ധിച്ച് സെന്റ് മർച്ചല്ലോ ദൈവാലയത്തിൽനിന്ന് കുരിശുരൂപം വത്തിക്കാനിൽ എത്തിക്കാറുണ്ട്. 2000ലെ മഹാജൂബിലിയോട് അനുബന്ധിച്ചാണ് ഇതിനുമുമ്പ് കുരിശുരൂപം വത്തിക്കാനിലെത്തിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *