വത്തിക്കാൻ സിറ്റി: ലോകമെമ്പാടും അപകടകരമാംവിധം പടർന്നുപിടിക്കുന്ന കൊറോണാ വൈറസ് ബാധയെ നേരിടാൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ‘ഉർബി ഏത് ഓർബി’ ശുശ്രൂഷകൾക്ക് ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് മാർച്ച് 27 വത്തിക്കാൻ സമയം വൈകിട്ട് 5.55ന് (ഇന്ത്യൻ സമയം രാത്രി 10.30) അർപ്പിക്കുന്ന ശുശ്രൂഷകളുടെ വിശേഷാൽ ആശീർവാദം സ്വീകരിക്കാൻ നമുക്കും പ്രാർത്ഥിച്ചൊരുങ്ങാം.
സെന്റ് പീറ്റഴ്‌സ് ബസിലിക്കയിലെ പ്രാർത്ഥനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കുംശേഷം ബസിലിക്കയുടെ മട്ടുപ്പാവിൽനിന്നാണ് ‘ഊർബി എത് ഓർബി’ സന്ദേശവും ആശീർവാദവും പാപ്പ നൽകുന്നത്. ‘നാടിനും നഗരത്തിനും വേണ്ടി’ എന്ന് അർത്ഥം വരുന്ന ‘ഉർബി ഏത് ഓർബി’ സന്ദേശവും ആശീർവാദവും ഈസ്റ്റർ, ക്രിസ്മസ തിരുനാളുകളിൽമാത്രമാണ് സാധാരണയായി പാപ്പമാർ നൽകാറുള്ളത്.
അടച്ചിട്ടിരിക്കുന്നതിനാൽ വത്തിക്കാൻ ചത്വരം ശൂന്യമായിരിക്കുമെങ്കിലും വിശേഷാൽ ‘ഊർബി എത് ഓർബി’ക്കു മുന്നോടിയായി, സെന്റ് മർസലോ ദൈവാലയത്തിലെ അത്ഭുത കുരിശുരൂപം വത്തിക്കാൻ ചത്വരത്തിൽ താൽക്കാലികമായി പ്രതിഷ്~ിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 1522ൽ പടർന്നുപിടിച്ച പ്ലേഗ് രോഗത്തിൽനിന്ന് റോമൻ ജനതയെ രക്ഷിച്ചതിലൂടെ ചരിത്രത്തിൽ ഇടംപിടിച്ച കുരിശുരൂപമാണിത്.
ആഗോളവ്യാപകമായിരിക്കുന്ന കൊറോണ വൈറസ് ബാധയിൽനിന്ന് ലോകത്തെ രക്ഷിക്കണമേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് പൂർണ ദണ്ഡവിമോചനത്തോടെ പാപ്പ നൽകുന്ന വിശേഷാൽ ‘ഊർബി എത് ഓർബി’ ആശീർവാദം ‘ശാലോം വേൾഡ്’ ഉൾപ്പെടെയുള്ള ചാനലുകളിലൂടെ തത്‌സമയം സംപ്രേഷണം ചെയ്യും. ദിവ്യകാരുണ്യ ആരാധനയിലും ആശീർവാദത്തിലും, ടി.വിയിലൂടെയും റേഡിയോയിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും തത്സമയം അണിചേരുന്നവർക്ക് പൂർണ ദണ്ഡവിമോചനവും പരിശുദ്ധ സിംഹാസനം പ്രഖ്യാപിച്ചിട്ടുണ്ട്.
യേശുവിന്റെ മനുഷ്യാവതാര രഹസ്യം ധ്യാനിക്കുന്ന മംഗള വാർത്താ തിരുനാൾ ദിനമായ മാർച്ച് 25ന്, ആഗോള ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം ക്ഷണിച്ചുകൊണ്ട് പ്രത്യേക പ്രാർത്ഥനാ ദിനവും പാപ്പ ആചരിച്ചിരുന്നു. ‘സ്വർഗസ്ഥനായ പിതാവേ…’ എന്ന പ്രാർത്ഥന ഒരേസമയം ഉരുവിട്ട് ദശലക്ഷക്കണക്കിന് ജനങ്ങളാണ് പാപ്പയ്‌ക്കൊപ്പം പ്രാർത്ഥനയിൽ അണിചേർന്നത്.
Leave a Comment
Your email address will not be published. Required fields are marked with *