ജറുസലേം: വിശുദ്ധവാരാചരണത്തിൽ ജറുസലേമിലെ തിരുക്കർമങ്ങൾ മുടക്കില്ലെങ്കിലും കാര്യമായ ചുരുക്കലുകൾ ഉണ്ടാകുമെന്ന് ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് വിശുദ്ധവാരത്തിനായി പ്രഖ്യാപിച്ച മാർനിർദേശങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതുവരെ ഉണ്ടാകാത്ത പുതിയ തീരുമാനങ്ങൾക്ക് നിർബന്ധതിരാവുന്നുവെന്ന് വിശുദ്ധനാട്ടിലെ വത്തിക്കാന്റെ പ്രതിനിധി ആർച്ച്ബിഷപ്പ് പിയർബാറ്റിസ്റ്റ പിസബെല്ല വ്യക്തമാക്കി. മാർഗ നിർദേശ പ്രകാരം ഓശാന ഞായറാഴ്ച ഒലിവ് ചില്ലയുമായുള്ള പ്രദക്ഷിണം ജറുസലേമിൽ ഉണ്ടാവില്ല.
യേശുവിന്റെ തിരുക്കല്ലറ ദൈവാലയം സ്ഥിതി ചെയ്യുന്ന കബറിടത്തിലുള്ള ആഘോഷങ്ങൾ ചുരുക്കുമെന്ന് അറിയിച്ച അദ്ദേഹം ഓശാന ഞായർ, ദുഃഖ വെള്ളി, ഈസ്റ്റർ എന്നീ ദിവസങ്ങളിലെ തിരുക്കർമങ്ങൾ ഉപേക്ഷിക്കില്ലെന്നും പറഞ്ഞു. ആശീർവദിച്ച ഒലിവ് ശാഖയും വെഞ്ചിരിച്ച ഹന്നാൻ വെള്ളം നിറച്ച കുപ്പികളും ജനങ്ങൾക്ക് മുൻകൂട്ടി ലഭ്യമാക്കാൻ വൈദികരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പെസഹാ വ്യാഴാഴ്ചകളിൽ അർപ്പിക്കുന്ന ക്രിസം മാസ് (വരും വർഷത്തേക്ക് ആവശ്യമായ തൈലം കൂദാശചെയ്യുന്ന ദിവ്യബലി) പെന്തക്കുസ്ത നാളുകളിലേക്ക് മാറ്റിവെച്ചു. കത്തീഡ്രലിലെ ത്രിദിന പെസഹാ തിരുക്കർമങ്ങൾ ലോകം മുഴുവനും വിവിധ ഭാഷകളിൽ ടെലിവിഷനിലൂടെ തത്‌സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *