വത്തിക്കാൻ സിറ്റി: കൊറോണ മഹാമാരിയുടെ അനന്തര ഫലങ്ങൾ മുൻകൂട്ടികണ്ട് പരിഹാരമാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ദീർഘവീക്ഷണത്തോടുകൂടി ഉടനടി ആരംഭിക്കണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സാന്താ മാർത്താ ചാപ്പലിൽ അർപ്പിച്ച ദിവ്യബലിമധ്യേ പരിശുദ്ധ ദൈവമാതാവിന്റെ വ്യാകുലങ്ങളെ സ്മരിച്ചുകൊണ്ടായിരുന്നു പാപ്പയുടെ ഓർമപ്പെടുത്തൽ.
‘ദാരിദ്ര്യം, തൊഴിൽ രാഹിത്യം, പട്ടിണി തുടങ്ങിയവയാണ് വരാൻ പോകുന്ന ദുരിതങ്ങൾ. ഇന്ന് സഹായഹസ്തം നീട്ടുന്നവർക്കും നാളെ സഹായം നൽകുന്നതിനെക്കുറിച്ചു ചിന്തിക്കുന്നവർക്കുംവേണ്ടി നാം ഓരോരുത്തരും പ്രത്യേകം പ്രാർത്ഥിക്കണം,’ പാപ്പ പറഞ്ഞു. വ്യകുലനാഥയ്ക്ക് സമർപ്പിതമായ ദിവ്യബലിയായതിനാൽ പരിശുദ്ധ അമ്മയുടെ ‘ഏഴ് വ്യാകുലങ്ങൾ’ സുവിശേഷ ചിന്തയിൽ പാപ്പ പങ്കുവെക്കുകയും ചെയ്തു.
മറിയത്തിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടന്നുപോകും എന്ന് ശിമയോൻ യേശുവിന്റെ പിറവിക്കു ശേഷം 40 ദിനങ്ങൾ പിന്നിട്ട അവസരത്തിൽ പ്രവചിക്കുന്നതാണ് ഏഴ് വ്യാകുലങ്ങളിൽ ആദ്യത്തേത്. പുത്രന്റെ ജീവൻ രക്ഷിക്കാൻ ഈജിപ്തിലേക്കുള്ള പലായനം, ബാലനായ യേശുവിനെ മൂന്നു ദിവസം കാണാതാകുന്നത്, കുരിശും ചുമന്ന് കാൽവരിയിലേക്കു പോകുന്ന യേശുവിനെ കണ്ടുമുട്ടുന്നത്, കുരിശിൽ യേശുവിന്റെ മരണം, കുരിശിൽ നിന്നിറക്കി യേശുവിന്റെ ശരീരം മടിയിൽ കിടത്തുന്നത്, യേശുവിനെ കല്ലറയിൽ സംസ്‌ക്കരിക്കുന്നത് എന്നിവയാണ് ഇതര വ്യാകുലങ്ങൾ.
യേശുവിനെ അനുഗമിക്കുന്ന മറിയത്തിന്റെ ഈ പാതയാണ് ഓരോ ക്രിസ്തുസാക്ഷിയുടെ രക്ഷാമാർഗമെന്നും പാപ്പ പറഞ്ഞു: ‘തനിക്കുവേണ്ടി ഒന്നും മറിയം ആവശ്യപ്പെടുന്നില്ല. കാനായിലെ കല്ല്യാണവേളയിലെന്നപോലെ എല്ലായ്‌പോഴും മറ്റുള്ളവർക്കുവേണ്ടി, അവളുടെ മക്കൾക്കുവേണ്ടി യേശുവിനോട് മാധ്യസ്ഥ്യം യാചിക്കുന്നവളാണ് അമ്മ. അതിനാൽ, നമുക്കും അമ്മയുടെ മാധ്യസ്ഥം തേടാം.’
Leave a Comment
Your email address will not be published. Required fields are marked with *