പാരീസ്: നോമ്പുകാലത്ത് എല്ലാ വെള്ളിയാഴ്കളിലും നോട്രഡാം കത്തീഡ്രലിൽ നടത്താറുള്ള ഈശോയുടെ മുൾക്കിരീടത്തിന്റെ പൊതുദർശനം റദ്ദാക്കേണ്ടിവന്നെങ്കിലും പക്ഷേ, ദുഃഖവെള്ളിയാഴ്ച മുൾക്കിരീടം നേരിൽകാണാം. കൊറോണയുടെ സാഹചര്യത്തിൽ, ചാനലുകളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും നടത്തുന്ന സംപ്രേഷണം വഴിയാണ് ഇത്തവണ പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്.
ദുഃഖവെള്ളിയാഴ്ച രാവിലെ 11.30 മുതൽ 12.30വരെ ആർച്ചുബിഷപ്പ് മൈക്കിളിന്റെ നേതൃത്വത്തിൽ നടക്കുന്ന ആരാധനമധ്യേയാണ് ഈ തിരുശേഷിപ്പ് എഴുന്നള്ളിച്ച് വെയ്ക്കുക. ഒരു മണിക്കൂർ ആരാധനയുടെ തത്സമയ സംപ്രേഷണണവും സമൂഹമാധ്യമങ്ങളിലൂടെ ലഭ്യമാക്കും. മോൺ. പാട്രിക് ഷാവെറ്റ്, സഹായമെത്രാൻ ഡെനിസ് ജാഷിയറ്റ് തുടങ്ങിവരും ആരാധനയിൽ പങ്കുചേരും. തിരുശേഷിപ്പുമായി പാരിസിന്റെ തെരുവുകളിലൂടെ പ്രദക്ഷിണം നടത്തി നഗരത്തെ ആശീർവ്വദിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ ബാധയെ തുടർന്ന് അതിൽ മാറ്റം വരുത്തുകയായിരുന്നു.
കുരിശുയുദ്ധകാലത്ത് ജെറുസലേമിൽനിന്ന് കൊണ്ടുവന്ന മുൾക്കിരീടം യൂറോപ്പിലെ പല ചക്രവർത്തിമാരിലൂടെയും കൈമാറി ലൂയി ഒമ്പതാമനിൽ എത്തുകയായിരുന്നു. വെള്ളിയിലും സ്വർണത്തിലും മെനഞ്ഞ ഒരു സ്ഫടികഗോളത്തിലാക്കിയ മുൾക്കിരീടം അദ്ദേഹം പിന്നീട്, നോട്രഡാം കത്തീഡ്രലിൽ സംരക്ഷിക്കാൻ ഏൽപ്പിച്ചു.
ഒരു വർഷംമുമ്പ് നോട്രഡാം കത്തീഡ്രലിൽ അഗ്‌നിബാധയുണ്ടായതിനെ തുടർന്ന് തിരുശേഷിപ്പ് പാരീസിലെ സെന്റ് ജെർമെയ്ൻ ദൈവാലയത്തിലേക്ക് മാറ്റിയിരുന്നു. പക്ഷേ, മുൾക്കിരീടത്തിന്റെ വണക്കത്തിനുള്ള അവസരം ഒരുക്കണമെന്ന സഭാനേതൃത്വത്തിന്റെ തീരുമാനമാണ് ദുഃഖ വെള്ളിയാഴ്ചത്തെ പൊതുദർശനത്തിന് വഴിതെളിച്ചത്. അതിനായി അന്നേ ദിനം മുൾക്കിരീടം കത്തീഡ്രലിലത്തിക്കും.
Leave a Comment
Your email address will not be published. Required fields are marked with *