വത്തിക്കാൻ സിറ്റി: സുവിശേഷദൗത്യം അഥവാ പ്രേഷിത പ്രവർത്തനം
പരിശുദ്ധാത്മാവിന്റെ ദാനമാണെന്നും നന്ദിയും ഉദാരതയും എളിമയും പ്രേഷിതന് അനുപേഷണീയമാണെന്നും ഫ്രാൻസിസ് പാപ്പ. പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ഭാരവാഹികൾക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചത്. ഈ മാസം റോമിൽ നടക്കാനിരുന്ന സംഗമം റദ്ദാക്കിയ സാഹചര്യത്തിൽ പാപ്പ പ്രത്യേക സന്ദേശം പുറപ്പെടുവിക്കുകയായിരുന്നു.
സുവിശേഷ പ്രചാരണം എന്നാൽ മതപരിവർത്തനമല്ലെന്നും പാപ്പ ഓർമിപ്പിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നതുപോലെ ഏതു മാർഗത്തിലൂടെയും ജനങ്ങളെ സ്വാധീനിക്കുന്ന രീതി പ്രേഷിത ജീവിതത്തിൽ നന്നല്ല. സുവിശേഷസാക്ഷ്യത്തിന്റെ ആകർഷണമാണ് സഭയ്ക്ക് വിശ്വാസികളെ നേടിത്തരുന്നത്.
അത് പരിശീലനക്കളരികളെയും സഭയുടെ സംഘടനാ സംവിധാനങ്ങളെയും മാത്രം ആശ്രയിച്ചു നിൽക്കുന്നതല്ല. പ്രേഷിതപ്രവർത്തനത്തിൽ അതിന്റെ അടിസ്ഥാനപരവും മൗലികവുമായ സ്വഭാവമായി കാണേണ്ടത് അരൂപിയുടെ പ്രചോദനമാണ്. മറിച്ച്, അത് വ്യക്തിപരമായ താൽപ്പര്യങ്ങളുടെയോ ഉദ്ദേശ്യങ്ങളുടെയോ രീതിയാണെന്ന് ചിന്തിക്കരുത്.
പ്രേഷിതമേഖലയിൽ സ്വന്തമായ താൽപ്പര്യങ്ങളും രീതികളും സംവിധാനങ്ങളും നടപ്പാക്കണമെന്ന് ചിന്തിക്കുന്നവർ നിരവധിയുണ്ട്. അതിന് ഒരു പരസ്യകലയുടെ, അടിച്ചേൽപ്പിക്കുന്ന സംവേദന ശൈലിയാണുള്ളത്. ക്രിസ്തുവിന്റെ സുവിശേഷ പ്രവർത്തനങ്ങൾക്കും ചൈതന്യത്തിനും അത് ഇണങ്ങിയതല്ല.
പ്രേഷിത ശുശ്രൂഷയിൽ പ്രകടനപരത, സ്വയംപ്രചാരണം എന്നിവ അസ്ഥാനത്താണ്. ഒരുവൻ തന്റെ കഴിവുകളാൽ നേടുന്നതല്ല പ്രേഷിതദൗത്യം, ദൈവം വിളിച്ചു നിയോഗിച്ചതാണത്. അതിനാൽ ദൈവാരൂപിയോടുള്ള തുറവ് പ്രകടമാക്കുന്ന നന്ദിയുടെയും എളിമയുടെയും ഔദാര്യത്തിന്റെയും മനോഭാവം പ്രേഷിതന് അനുപേക്ഷണീയമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *