റോമാ: പൗരോഹിത്യവിളിക്ക് പിന്നിലെ കാരണം തിരഞ്ഞാൽ, തന്നെ സ്വാധീനിച്ച സംഭവങ്ങളെയും വ്യക്തികളെയും കുറിച്ച് ഒരോ വൈദികനും പറയാനുണ്ടാകും. എന്നാൽ പാപ്പയുടെ തലോടൽ, എട്ടു വയസുകാരന് പൗരോഹിത്യ വിളിയിലേക്കുള്ള പ്രഥമ പ്രചോദനമായി മാറിയ അനുഭവം കേട്ടിട്ടുണ്ടോ? വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് ആ പാപ്പ. ഇറ്റലിയിലെ ഫെർമോ രൂപതയിൽ സേവനം ചെയ്യുന്ന ഫാ. ഫ്രാൻസെസ്‌കോ ചിയാരിനിയാണ് അന്നത്തെ എട്ടു വയസുകാരൻ.
മൂന്ന് പതിറ്റാണ്ടുമുമ്പ്, കൃത്യമായി പറഞ്ഞാൽ 1980 ഡിസംബർ 30. അന്നാണ് ജോൺ പോൾ രണ്ടാമൻ പാപ്പ, ചിയാരിനിയുടെ ജന്മനാടിൽ അജപാലന സന്ദർശനത്തിനെത്തിയത്. ഹെലികോപ്റ്ററിൽ വന്നിറങ്ങിയ പാപ്പയെ ഒരു നോക്കുകാണാൻ, ആശീർവാദം സ്വീകരിക്കാൻ ജനം ആർപ്പുവിളിച്ചു. സഹോദരനൊപ്പം പേപ്പൽ പതാകയുമായി (ചിത്രത്തിൽ കാണാം)
വഴിയരികിൽ ഇടം പിടിച്ച എട്ടു വയസുകാരൻ ചിയാരിനി, പാപ്പയുടെ കണ്ണിൽ ഇടംപിടിക്കാൻ വൈകിയില്ല. പാപ്പ അവർക്കരികിലേക്ക് നടന്നുവന്നു.
‘ഈ സമയം പാപ്പയ്ക്കും ഞങ്ങൾക്കും ഇടയിൽ ഒരു സുരക്ഷാവേലിയുടെ അകലമേ ഉണ്ടായിരുന്നുള്ളു. പാപ്പ എന്റെ കവിളിൽ തലോടി,’ ഇക്കാര്യം പറയുമ്പോൾ ഫാ. ചിയാരിനിക്ക് ആയിരം നാവാണ് ഇപ്പോഴും. ആ നിമിഷം പാപ്പയുടെ ഊഷ്മളത തനിക്കു അനുഭവിക്കാൻ കഴിഞ്ഞെന്ന് സാക്ഷ്യപ്പെടുത്തുന്ന അദ്ദേഹം, അതിനുശേഷമാണ് വൈദികനാകണം എന്ന അതിയായ ആഗ്രഹം തന്നിൽ ഉണ്ടായതെന്നും കൂട്ടിച്ചേർത്തു.
പിന്നീട് 17-ാം വയസിൽ ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കാനും ചിയാരിനിക്ക് ഭാഗ്യമുണ്ടായി. അവിടെവെച്ച് ജോൺ പോൾ രണ്ടാമൻ പാപ്പ നൽകിയ, ‘ക്രിസ്തുവിനെ അനുഗമിക്കുക ഭയപ്പെടേണ്ട, അവിടുന്ന് നിങ്ങൾക്ക് പുതുജീവൻ നൽകും’ എന്ന ആഹ്വാനം തന്റെ സെമിനാരി പ്രവേശനത്തിനുള്ള സ്ഥിരീകരണമായാണ് ചിയാരിനി സ്വീകരിച്ചത്. 2010ൽ 29-ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ തിരുപ്പട്ട സ്വീകരണം.
Leave a Comment
Your email address will not be published. Required fields are marked with *