യു.കെ: ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെയുള്ളവയ്ക്ക് പ്രവർത്തനാനുമതി നൽകിയ സാഹചര്യത്തിൽ, ദൈവാലയങ്ങൾ ജൂണിൽതന്നെ വിശ്വാസികൾക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന് 20 എം.പിമാരുടെ കത്ത്. പബ്ബുകൾക്കും സിനിമാ തിയേറ്ററുകൾക്കും പ്രവർത്തനാനുമതി നൽകുന്ന ജൂലൈ നാലിന് ദൈവാലയങ്ങളും തുറക്കൂ എന്ന നിലപാടിന് എതിരെയാണ് എം.പിമാർ കത്ത് അയച്ചത്.
വ്യക്തിപരമായ പ്രാർത്ഥനയ്ക്കും വിവാഹം, ജ്ഞാനസ്‌നാനം, മൃതസംസ്‌കാരം എന്നിവയ്ക്കുമായി ദൈവാലയങ്ങൾ തുറന്നു നൽകണമെന്നാണ് കൺസർവേറ്റീവ് പാർട്ടി അംഗമായ പീറ്റർ ബോട്ടംലേയുടെ നേതൃത്വത്തിലുളള എം.പിമാർ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സൂപ്പർമാർക്കറ്റുകളും മറ്റും തുറന്നു പ്രവർത്തിക്കുമ്പോൾ വ്യക്തിപരമായ പ്രാർത്ഥനയ്ക്കുപോലും ദൈവാലയങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിന്റെ യുക്തിരാഹിത്യം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിശ്വാസികളുടെ ന്യായമായ ആവശ്യത്തിനുവേണ്ടി ശബ്ദമുയർത്തണമെന്ന് ഒരു കത്തോലിക്കാ വൈദികൻ തങ്ങളോട് ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിക്കൊണ്ട്, അദ്ദേഹത്തിന്റെ വാക്കുകളും എം.പിമാർ കത്തിൽ ഉദ്ധരിക്കുകയും ചെയ്തു. ദൈവാലയത്തിൽ രണ്ട് മീറ്റർ സാമൂഹ്യ അകലം പാലിക്കണമെന്നത് എളുപ്പമാണെന്നും ആരോഗ്യസുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാമെന്നും പ്രസ്തുത വൈദികൻ പറഞ്ഞതായി അവർ ചൂണ്ടിക്കാട്ടി.
ജൂലൈ നാലുവരെ ദൈവാലയങ്ങൾ തുറക്കരുതെന്ന തീരുമാനത്തെ വിമർശിച്ച് ബ്രിട്ടനിലെയും വെയിൽസിലെയും കത്തോലിക്ക മെത്രാൻ സമിതി മേയ് 11ന് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. വ്യക്തിപരമായി പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് ദൈവാലയങ്ങൾ തുറന്നു കൊടുക്കുന്നതുമായ ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള രൂപരേഖ സർക്കാരിന് വളരെ മുമ്പേ സമർപ്പിച്ച കാര്യവും മെത്രാൻ സമിതി അന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *