ഓസ്‌ട്രേലിയ: ക്രിസ്തുവിലുള്ള വിശ്വാസവും ദൈവവചനവുമാണ് ജയിൽദിനങ്ങൾ അതിജീവിക്കാൻ തനിക്ക് ശക്തിപകർന്നതെന്ന് സാക്ഷ്യപ്പെടുത്തി ഓസ്‌ട്രേലിയൻ കർദിനാൾ ജോർജ് പെൽ. തന്റെ ക്രിസ്തീയ വിശ്വാസം തടവുകാലത്ത് എത്രമാത്രം തന്നെ പ്രത്യാശയാൽ ശക്തിപ്പെടുത്തിയെന്ന് ഓസ്‌ട്രേലിയൻ വിദ്യാർത്ഥികളോട് പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
ലൈംഗീക ആരോപണത്തെ തുടർന്ന് ആറ് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കവേ, ആരോപണം തെറ്റാണെന്ന് ബോധ്യപ്പെട്ട ഓസ്‌ട്രേലിയൻ ഹൈക്കോടതി കർദിനാൾ ജോർജ് പെല്ലിനെ ഇക്കഴിഞ്ഞ ഏപ്രിലിൽ കുറ്റവിമുക്തനാക്കുകയായിരുന്നു. എങ്കിലും 13 മാസം ജയിലിൽ കഴിയേണ്ടിവന്നു അദ്ദേഹത്തിന്.
പ്രതിസന്ധിഘട്ടങ്ങളിൽ വിശ്വാസത്തിൽ എങ്ങനെ ഉറച്ചുനിൽക്കാനാകും എന്ന വിഷയത്തിൽ ‘ഓസ്‌ട്രേലിയൻ കാത്തലിക്ക് സ്റ്റുഡന്റ്‌സ് അസോസിയേഷൻ’ സംഘടിപ്പിച്ച ഓൺലൈൻ ധ്യാനത്തിൽ സന്ദേശം നൽകവേയാണ് കർദിനാൾ പെൽ തന്റെ അനുഭവം പങ്കുവെച്ചത്. തന്റെ ജീവിതാനുഭവങ്ങളിൽനിന്ന് പാഠം ഉൾകൊണ്ട് പ്രതിസന്ധികളെയും ദുഃഖങ്ങളെയും അഭിമുഖീകരിക്കാനുള്ള മാർഗനിർദേശങ്ങളും അദ്ദേഹം യുവജനങ്ങളുമായി പങ്കുവെച്ചു.
തന്റെ 13 മാസത്തെ തടവുജീവിതം ബുദ്ധിമുട്ടുള്ളതും അസുഖകരവുമായിരുന്നു. എങ്കിലും സഹനത്തിന്റെ ഏറ്റവും മോശമായ അവസ്ഥയെന്ന് പറയാനാവില്ല്‌ള. എന്തെന്നാൽ, ജയിലിലെ നാളുകൾ സഹനത്തെക്കുറിച്ചുള്ള ക്രിസ്തീയ വീക്ഷണത്തിന്റെ യഥാർത്ഥമായ ബോധ്യങ്ങൾ പകരുന്നതായിരുന്നു. അതേ ക്രിസ്തീയ സന്ദേശമാണ് തനിക്ക് ഇപ്പോഴും പറയാനുള്ളത്. താൻ കുറ്റവിമുക്തനാക്കപ്പെട്ടതിന്റെ പേരിലല്ല, മറിച്ച് ഈ ക്രിസ്തീയ ബോധ്യമായിരുന്നു അതിജീവിക്കാനുള്ള തന്റെ വലിയ കരുത്തും ശ്രോതസുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1996 മെൽബൺ ആർച്ച്ബിഷപ്പായി ശുശ്രൂഷ ചെയ്യവേ, ഗായക ശുശ്രൂഷകരായിരുന്ന രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റംചുമത്തി 2018 ഡിസംബറിലാണ് അദ്ദേഹത്തിന് കീഴ്‌ക്കോടതി ആറ് വർഷത്തെ ജയിൽശിക്ഷ വിധിച്ചത്. എന്നാൽ, പരാതിക്കാരുടെ ആരോപണങ്ങൾ വിശ്വാസയോഗ്യമല്ലെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്ന് ഏഴു പേരടങ്ങുന്ന ഹൈക്കോടതി ഫുൾ ബെഞ്ച് കർദിനാളിന് എതിരായ കേസ് റദ്ദാക്കുകയായിരുന്നു.
തനിക്കെതിരെ കുറ്റം ആരോപിച്ചവരോട് പരാതിയില്ലെന്നും അവർക്കായി പ്രാർത്ഥിക്കുന്നുവെന്നും ഹൈക്കോടതി വിധിക്കുശേഷം കർദിനാൾ പ്രതികരിച്ചതും വലിയ വാർത്തയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *