ബ്രദർ എഫ്രേം കുന്നപ്പള്ളിൽ
അദിലാബാദ്: അഗ്‌നിബാധയിൽ കിടപ്പാടം നഷ്ടമായ നാട്ടുകാരന് പുതിയ വീട് നിർമിക്കാൻ പൊരിവെയിലൊന്നും വകവെക്കാതെ ആദിലാബാദ് ബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടനും സംഘവും മണ്ണിൽ പണിയെടുക്കുന്ന ‘വൈറൽ വീഡിയോ’ ഓർമയില്ലേ. കൈമെയ് മറന്ന് അവർ ഏറ്റെടുത്ത ദൗത്യം ഫലപ്രാപ്തിയിലെത്തി, ഇക്കഴിഞ്ഞ ദിവസം. ഇനി ശങ്കരയ്യയ്ക്കും കുടുംബത്തിനും സമാധാനമായി അന്തിയുറങ്ങാം പുതിയ വീട്ടിൽ.
ലോക് ഡൗൺ ദിനങ്ങൾ വെറുതെ കളയാതെ ഒരു കുടുംബത്തിന് കിടപ്പാടം ഒരുക്കാൻ സാധിച്ചതിന്റെ സംതൃപ്തിയിലാണ് സന്നദ്ധ പ്രവർത്തകരെങ്കിൽ, പുതിയ വീട് യാഥാർത്ഥ്യമാക്കിതന്നെ ദൈവത്തിനും ബിഷപ്പ് ഉൾപ്പെടെയുള്ള സംഘത്തിനും കൂപ്പുകരങ്ങളോടെ നന്ദി പറയുകയാണ് ശങ്കരയ്യ. ഇക്കഴിഞ്ഞ ദിവസമായിരുന്നു വെഞ്ചിരിപ്പുകർമം.
തെലുങ്കാനയിലെ അദിലാബാദ് രൂപതാ അതിർത്തിയിൽ ഉൾപ്പെടുന്ന മിട്ടപ്പള്ളി ഗ്രാമത്തിലെ ജഗതി ശങ്കരയ്യയുടെ വീട് മേയ് മാസത്തിലാണ് അഗ്‌നിക്കിരയായത്. പുതിയ വീട് നിർമിക്കുക എന്നത് ശങ്കരയ്യയെ സംബന്ധിച്ച് സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്ന് മനസിലാക്കി, അവരുടെ സങ്കടമൊപ്പാൻ മാർ പാണേങ്ങാടന്റെ നേതൃത്വത്തിൽ വൈദികരും സെമിനാരിക്കാരും അൽമായരും ഉൾപ്പെടുന്ന സംഘം ഭവനനിർമാണത്തിന് തുടക്കം കുറിക്കുകയായിരുന്നു.
നാല് നിർമാണ തൊഴിലാളികൾ ഉൾപ്പെടെയുള്ള 30 അംഗ സംഘത്തിന്റെ രണ്ടാഴ്ചത്തെ പരിശ്രമഫലമായാണ് വീട് തയാറായത്. മേൽനോട്ടക്കാരൻ എന്നതിനപ്പുറം, പണിയായുധങ്ങളുമായി ബിഷപ്പ് ജോലിക്കാരനായി മുന്നിട്ടിറങ്ങിയത് സന്നദ്ധ പ്രവർത്തനത്തിന് എത്തിയവർക്ക് വലിയ പ്രചോദനമാണ് നൽകിയത്.
Leave a Comment
Your email address will not be published. Required fields are marked with *