സാൻഫ്രാൻസിസ്‌കോ:വർണ വിവേചനത്തിനെതിരായ പ്രതിഷേധങ്ങളുടെ മറവിൽ വിശുദ്ധ രൂപങ്ങൾ തകർക്കുന്നതിനെതിരെ ആഞ്ഞടിച്ച സാൻ ഫ്രാൻസിസ്‌കോ ആർച്ച്ബിഷപ്പ് സാൽവത്തോർ കോർഡിലിയോണി നിർവഹിച്ച ഭൂതോച്ഛാടനവും ചർച്ചയാവുന്നു. വിശുദ്ധ ജൂണിപ്പെറോ സെറയുടെ തിരുരൂപം നിലന്നിരുന്ന സ്ഥലത്ത് ആർച്ച്ബിഷപ്പ് നിർവഹിച്ച ഭൂതോച്ഛാടനം വൈദികരിൽ ചിലർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വാർത്തയായത്.
വിശുദ്ധ ജലം തളിച്ച് തിരുരൂപം നിന്നിരുന്ന പ്രദേശം ആർച്ച്ബിഷപ്പ് വെഞ്ചരിച്ചു. ജപമാല പ്രാർത്ഥനയും ഭൂതോച്ചാടനവും പാപപരിഹാര ക്രിയകളുടെ ഭാഗമായിരുന്നു. വ്യക്തികൾക്കും സ്ഥലങ്ങൾക്കും വസ്തുക്കൾക്കും വേണ്ടിയുള്ള ലിയോ പാപ്പയുടെ വിടുതൽ പ്രാർത്ഥനയും ആർച്ച്ബിഷപ്പ് ഉരുവിട്ടു. ഇതിന്റെ ചിത്രങ്ങൾ ഫാ. തോമസ് മൂർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
നിരവധി വിശ്വാസികൾ ആർച്ച്ബിഷപ്പിനൊപ്പം ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എത്തിയെന്നും തങ്ങളെല്ലാവരും നീതിക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിച്ചുവെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിക്കുകയും ചെയ്തു. ഭൂതോച്ചാടനം നടത്തി പൈശാചിക വിടുതലിനായി ആർച്ച്ബിഷപ്പ് പ്രാർത്ഥിച്ചുവെന്ന് സെന്റ് മൈക്കിൾ സെന്റർ ഫോർ സ്പിരിച്വൽ റിന്യൂവലിലെ ഫാ. സ്റ്റീഫൻ റോസെറ്റിയും വ്യക്തമാക്കി.
വിശുദ്ധ ജൂണിപ്പെറോയുടെ തിരുരൂപം അക്രമിക്കപ്പെട്ടതിനെ തുടർന്ന് ആർച്ച്ബിഷപ്പ് പുറപ്പെടുവിച്ച പ്രസ്താവനയും മാധ്യമശ്രദ്ധ നേടിയിരുന്നു. ‘ബ്ലാക് ലൈവ്സ് മാറ്റർ’ പ്രതിഷേധങ്ങളിൽ നുഴഞ്ഞുകയറ്റം നടന്നുവെന്ന് സധൈര്യം ചൂണ്ടിക്കാട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ:
‘വംശീയവിവേചനവും പൊലീസ് അധിക്രമങ്ങളും അവസാനിപ്പിക്കാനും അതുമായി ബന്ധപ്പെട്ട മുൻകാല ‘മുറിവുകൾ’ ഉണക്കാനും ലക്ഷ്യംവെച്ച് ആരംഭിച്ച ദേശീയ മുന്നേറ്റത്തെ ഒരുസംഘം ഹൈജാക്ക് ചെയ്ത് ‘അക്രമങ്ങളുടെ മുന്നേറ്റ’മാക്കി മാറ്റിയിരിക്കുകയാണിപ്പോൾ.’
Leave a Comment
Your email address will not be published. Required fields are marked with *