ജാർഖണ്ഡ്: കൊലക്കത്തിയുമായി ശത്രുക്കൾ വീട്ടുപടിക്കലെത്തി എന്നറിഞ്ഞിട്ടും ക്രിസ്തുവിശ്വാസം പ്രഘോഷിച്ച ഇന്ത്യൻ യുവാവിന്റെ വിശ്വാസസാക്ഷ്യം ‘ക്രിസ്റ്റ്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക്’ (സി.ബി.എൻ) ഉൾപ്പെടെയുള്ള വിദേശമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. നാലു വർഷംമുമ്പ് ഹിന്ദു വിശ്വാസത്തിൽനിന്ന് ക്രിസ്തീയ വിശ്വാസത്തിലെത്തിയ കാണ്ഡേ മുടു എന്ന 27 വയസുകാരന്റെ രക്തസാക്ഷിത്വവും അതിന് തൊട്ടുമുമ്പ്, ഭാര്യയോട് പറഞ്ഞ വാക്കുകളുമാണ് വാർത്തയായിരിക്കുന്നത്.
‘ഞാൻ കൊല്ലപ്പെട്ടേക്കാം. അവർ എന്നെ കൊന്നാലും യേശുവിലുള്ള വിശ്വാസം നിങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത്,’ ഭാര്യയായ ബിന്ദുവിനെ ഉദ്ധരിച്ച് സി.ബി.എന്നിനോട് ‘ക്രിസ്റ്റ്യൻ സോളിഡാരിറ്റി വേൾഡ് വൈഡ്’ വെളിപ്പെടുത്തി. മതസ്വാതന്ത്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ‘ക്രിസ്റ്റ്യൻ സോളിഡാരിറ്റി വേൾഡ് വൈഡ്’.
മാരകായുധങ്ങളുമായി ആളുകൾ വീടിനു മുമ്പിൽ കൂട്ടംകൂടുന്നത് കണ്ടതോടെയാണ്, അപകടം തിരിച്ചറിഞ്ഞ് എന്തുവന്നാലും ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടതെന്നുംഭാര്യ വെളിപ്പെടുത്തി. ജൂൺ ഏഴിന് കുന്തി ഗ്രാമത്തിലാണ് സംഭവം നടന്നത്. അവിടത്തെ ഏക ക്രൈസ്തവ കുടുംബമാണ് മുടുവിന്റേത്. മുമ്പുതന്നെ ഭീഷണികൾ ഉണ്ടായിരുന്നെങ്കിലും ക്രിസ്തുവിശ്വാസം കൈവിടാൻ അദ്ദേഹം തയാറായില്ല.
രണ്ടു വർഷം മുമ്പ് ഉണ്ടായ ആക്രമണത്തിൽനിന്ന് കഷ്ടിച്ചാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. എന്നാൽ, ഈ പ്രാവശ്യം അക്രമികൾ വീടിന്റെ മുൻവാതിൽ തകർത്ത് ഉള്ളിൽ കയറി മുടുവിനെ ക്രൂരമായി അക്രമിച്ച് കഴുത്ത് അറുക്കുകയായിരുന്നു. ഭർത്താവിന്റെ മരണത്തിനുശേഷം ബിന്ദു മുടുവും രണ്ട് പെൺമക്കളും ഗ്രാമത്തിൽനിന്ന് പലായനം ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Leave a Comment
Your email address will not be published. Required fields are marked with *