ബാർസിലോണ: കൊറോണയ്‌ക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരോടുള്ള നന്ദി വാക്കുകൾക്കപ്പുറം പ്രവൃത്തിയിലൂടെ വെളിവാക്കി സ്‌പെയിനിലെ സാഗ്രഡ ഫാമിലിയ ബസിലിക്കാ സമൂഹം. നൂറ്റാണ്ടിന്റെ ചരിത്രമുണ്ടെങ്കിലും, ‘പണി തീരാത്ത’ സ്പാനിഷ് ബസിലിക്ക എന്ന് പറഞ്ഞാലേ വിശ്വവിഖ്യാതമായ സാഗ്രഡ ഫാമിലിയ ബസിലിക്കയെ പലരും അറിയൂ. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാകാനുള്ള ബസിലിക്ക!
മഹാമാരിയെ തുടർന്ന് നാലു മാസം അടച്ചിട്ടിരുന്ന ബസിലിക്ക ആരോഗ്യ പ്രവർത്തകർക്ക് തുറന്നുകൊടുത്തുകൊണ്ടാണ് അവരോടുള്ള നന്ദി ബസിലിക്കാ അധികൃതർ പ്രകടിപ്പിച്ചത്. അധികൃതരുടെ ക്ഷണം സ്വീകരിച്ച് ശനിയാഴ്ച ഒരു സംഘം ആരോഗ്യ പ്രവർത്തകർ ദൈവാലയം സന്ദർശിച്ചു. വരുംദിനങ്ങളിൽ കൃത്യമായ നിബന്ധനകൾ പാലിച്ച് കൂടുതൽ ആരോഗ്യ പ്രവർത്തകർക്കുവേണ്ടി ബസിലിക്ക തുറന്നുകൊടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ദൈവാലയം തുറന്നുകൊടുക്കുന്നതിനെ കൊറോണ വൈറസിനെതിരെ പൊരുതുന്നതിനുള്ള ‘നന്ദി പ്രകാശനം’ എന്നാണ് അധികൃതർ വിശേഷിപ്പിക്കുന്നത്. രണ്ടാംഘട്ട ഇളവുകൾ നൽകുമ്പോൾ ബാഴ്‌സലോണയിലെ ജനങ്ങൾക്ക് ബസിലിക്കയിൽ പ്രവേശിക്കാൻ അവസരം ലഭിക്കും. അതിനുശേഷമാകും നഗരത്തിന് പുറത്തുള്ള സന്ദർശകർക്കുള്ള അനുമതി.
1882 നിർമ്മാണം ആരംഭിച്ച ബസിലിക്കയുടെ നിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ദൈവാലയം രൂപകൽപ്പന ചെയ്ത അന്റോണിയോ ഗൗഡി 1926ൽ അന്തരിച്ചപ്പോൾ, ബസിലിക്ക നിർമാണം നാലിൽ ഒന്നുമാത്രമേ പൂർത്തിയായിരുന്നുള്ളൂ. 2010ൽ നിർമാണം പകുതി പൂർത്തിയായി. അതേ വർഷം കൂദാശ നിർവഹിച്ച ബനഡിക്ട് 16-ാമൻ പാപ്പ ദൈവാലയത്തെ മൈനൽ ബസിലിക്കയായും ഉയർത്തി. 2005ൽ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. അന്റോണിയോ ഗൗഡിയുടെ ചരമശതാബ്ദി വർഷമായ 2026ൽ നിർമാണം പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *