വത്തിക്കാൻ സിറ്റി: സമ്പന്നരെയും ബലവാന്മാരെയും വാഴ്ത്തുന്ന ലോകത്തിൽ, സൗമ്യതയും എളിമയും ഉള്ളവരായി മാറാൻ വിശ്വാസീസമൂഹത്തോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. കാരുണ്യപ്രവൃത്തികൾ ചെയ്യാനും പാവപ്പെട്ടവരെ സുവിശേഷവത്ക്കരിക്കാനും വിളിക്കപ്പെട്ടിരിക്കുന്ന സഭയ്ക്കുള്ള സന്ദേശം അതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം പൊതുസന്ദർശനമധ്യേ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
കർത്താവിന്റെ സഭാംഗങ്ങളായ നാമെല്ലാം എളിമയും സൗമ്യതയും ഉള്ളവരായിരിക്കണമെന്നാണ് ക്രിസ്തു ആഗ്രഹിക്കുന്നത്. സമ്പന്നരെയും ശക്തരെയും വാഴ്ത്തുന്ന ഇന്നത്തെ ലോകത്തിൽ ഇപ്പോഴും യേശു നമുക്കേവർക്കും നൽകുന്ന സന്ദേശവും എളിമയോടെ ജീവിക്കുക എന്നതാണ്. ക്ലേശിതർക്കും അടിച്ചമർത്തപ്പെട്ടവർക്കും ക്രിസ്തു നൽകുന്ന സമാശ്വാസം വെറും മാനസിക സാന്ത്വനമോ ഉദാരമായ ദാനമോ അല്ല, മറിച്ച് സുവിശേഷവത്ക്കരിപ്പെടുകയും പുത്തൻ മാനവികതയുടെ ശിൽപ്പികളാകുകയും ചെയ്യുന്ന ദരിദ്രരുടെ ആനന്ദമാണ്. ഇത് യേശുവിനുള്ള അതേ ആനന്ദമാണ്.
പാവപ്പെട്ടവർക്കും എളിയവർക്കുമാണ് പിതാവ് സ്വർഗരാജ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത്. ആ രഹസ്യം പിതാവ് ബുദ്ധിമാന്മാരിലും വിവേകികളിലുംനിന്ന് മറച്ചുവെച്ചു. കാരണം തങ്ങൾ ബുദ്ധിമാന്മാരും ജ്ഞാനികളുമാണെന്ന് അവർ ഭാവിക്കുന്നു. ആകയാൽ അവരുടെ ഹൃദയം പലപ്പോഴും അടഞ്ഞുകിടക്കുന്നു. യഥാർത്ഥ ജ്ഞാനം ഹൃദയത്തിൽനിന്ന് വരുന്നു. ഹൃദയം ആശയങ്ങൾ മനസിലാക്കുക മാത്രമല്ല ചെയ്യുന്നത്. യഥാർത്ഥ ജ്ഞാനം ഹൃദയത്തിലേക്കു കടക്കുകയും ചെയ്യുന്നു.
നിനക്ക് ഏറെ കാര്യങ്ങൾ അറിയാമെങ്കിലും നിന്റെ ഹൃദയം അടഞ്ഞതാണെങ്കിൽ നീ ജ്ഞാനിയല്ല. തന്റെ പിതാവിന്റെ രഹസ്യങ്ങൾ ‘ശിശുക്കൾ’ക്കാണ് അവിടുന്ന് വെളിപ്പെടുത്തിയത്. അതായത് തന്റെ ഹൃദയം രക്ഷാകര വചനത്തിന് വിശ്വാസത്തോടെ തുറന്നു കൊടുക്കുന്നവർക്കും അവിടുത്തെ ആവശ്യമുണ്ടെന്ന ബോധ്യം പുലർത്തുന്നവർക്കും അവിടുന്നിൽനിന്ന് സകലവും പ്രതീക്ഷിക്കുന്നവർക്കുമാണ് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്.
‘ചെറിയവരോട്’ ദൈവ പിതാവിന് പ്രത്യേക പരിഗണന ഉള്ളതുപോലെ, യേശു ക്ലേശിതരെയും പീഢിതരെയും ശ്രദ്ധിക്കുന്നു. തീർച്ചയായും യേശു അവരിൽ ഒരുവനായി മാറുന്നു. കാരണം അവിടന്ന് ശാന്തനും വിനീതഹൃദയനുമാണ്. സുവിശേഷസൗഭാഗ്യത്തിലെന്ന പോലെ എളിയവരോ ആത്മാവിൽ ദരിദ്രരോ ആയവരുടെയും ശാന്തശീലരുടെയും ഭാവമാണത്. അതാണ് യേശുവിന്റെ സൗമ്യത. അപ്രകാരം ശാന്തശീലനും വിനീതനുമായ യേശു, പരാജിതരുടെ മാതൃകയോ ബലിയാടോ അല്ലെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *