ബിജു നീണ്ടൂർ
യു.കെ: ഗർഭാവസ്ഥയുടെ ഏത് സമയത്തും, പ്രസവത്തിന് തൊട്ടുമുമ്പുവരെപോലും ഗർഭച്ഛിദ്രം നിയമവിധേയമാക്കാൻ ലക്ഷ്യമിട്ട് ഗർഭച്ഛിദ്ര ലോബികൾ നടത്തിയ നീക്കം ചാപിള്ളയായതിന്റെ സന്തോഷത്തിലാണ് ബ്രിട്ടണിലെ പ്രോ ലൈഫ് സമൂഹം. സാമൂഹ്യമാധ്യമ കാംപെയിനിലൂടെയും എം.പിമാർക്ക് പ്രതിഷേധം അറിയിച്ച് നടത്തിയ ഈ മെയിൽ കാംപെയിനിലൂടെയുമാണ് പ്രോ ലൈഫ് സമൂഹം ഈ ചരിത്ര വിജയം സാധ്യമാക്കിയത്.
1967ൽ പ്രാബല്യത്തിലായ ബ്രിട്ടീഷ് അബോർഷൻ ആക്ടിൽ രണ്ട് ഭേദഗതികൾ കൊണ്ടുവന്ന് (ഭേദഗതി 28, 29) നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുക, ഗാർഹിക അബോർഷന് നിയമ സാധുത നൽകുക തുടങ്ങിയവയായിരുന്നു ഗർഭച്ഛിദ്ര ബിസിനസ് ലോബികളുടെ ലക്ഷ്യം. നിലവിൽ ഗർഭധാരണത്തിന്റെ 28^ാം ആഴ്ചവരെയുള്ള ഗർഭച്ഛിദ്രത്തിനേ നിയമസാധുതയുള്ളൂ. വ്യക്തിഗത സുരക്ഷ ഉറപ്പാക്കുന്ന നിയമത്തിലെ 58, 59 വകുപ്പുകൾ റദ്ദാക്കി ഗർഭച്ഛിദ്രത്തിനുള്ള സമയപരിധി പൂർണമായും എടുത്തകളയാൻ വഴിവെക്കുന്നതായിരുന്നു ‘ഭേദഗതി 29’.
അതീവ ഗുരുതരമായ ഈ ഭേദഗതി സൃഷ്ടിക്കാവുന്ന ദൂരവ്യാപകമായ വിപത്തുകൾ തിരിച്ചറിഞ്ഞും പ്രോ ലൈഫ് പ്രവർത്തകരുടെ പ്രതിഷേധം ഉൾക്കൊണ്ടും സ്പീക്കർ സർ ലിൻഡ്‌സെ ഹോയൻ ചർച്ചയ്‌ക്കെടുക്കാതെ ഭേദഗതി നിർദേശം തള്ളുകയായിരുന്നു. മെഡിക്കൽ സർജിക്കൽ ഉൾപ്പെടെ എല്ലാ തരത്തിലുമുള്ള ഗാർഹിക ഭ്രൂണഹത്യ നിയമ സാധുത നേടുക എന്നതായിരുന്നു ലേബർ പാർട്ടി എം.പി ഡയാന ജോൺസൺ അവതരണാനുമതി തേടിയ ‘ഭേദഗതി 28’ന്റെ ഉദ്ദേശ്യം. എന്നാൽ, പരാജയം തിരിച്ചറിഞ്ഞ് ഡയാന ജോൺസൺ തന്നെ ഭേദഗതി അവതരണത്തിൽനിന്ന് അവസാന നിമിഷം നാടകീയമായി പിന്മാറിയതും ശ്രദ്ധേയമായി.
മലയാളികൾ ഉൾപ്പെടെയുള്ളവർ നടത്തിയ ശക്തമായ മുന്നേറ്റത്തിന് ലഭിച്ച ഈ വിജയം തങ്ങൾക്ക് കൂടുതൽ ഊർജം പകരുമെന്നാണ് പ്രോ ലൈഫ് പ്രവർത്തകരുടെ അഭിപ്രായം.
Leave a Comment
Your email address will not be published. Required fields are marked with *