ബ്രസൽസ്: ഹഗിയ സോഫിയ വീണ്ടും മുസ്ലീം പള്ളിയാക്കി മാറ്റിയ നടപടി തുർക്കി ഭരണകൂടം പുനപരിശോധിക്കണമെന്ന് യൂറോപ്പ്യൻ യൂണിയൻ (ഇ.യു). ഹഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റിയതിലും മെഡിറ്ററേനിയനിലെ പ്രകൃതിവാതക പര്യവേക്ഷണത്തിലും തുർക്കി കൈക്കൊള്ളുന്ന നിലപാടിനെ യൂറോപ്യൻ യൂണിയനിലെ (ഇ.യു) 27 വിദേശകാര്യമന്ത്രിമാരുടെ യോഗം ശക്തമായി വിമർശിക്കുകയും ചെയ്തു.
മഹാമാരി മൂലമുണ്ടായ വലിയ ഇടവേളയ്ക്കുശേഷം ചേർന്ന യോഗത്തിലാണ് പ്രസ്തുത വിഷയങ്ങൾ വിദേശകാര്യമന്ത്രിമാർ ചർച്ച ചെയ്തത്. നടപടി മതസമൂഹങ്ങൾ തമ്മിൽ വിവേചനമുണ്ടാക്കുന്നതും തുർക്കിയുമായി നടന്നുവരുന്ന ചർച്ചകൾക്കും സഹകരണത്തിനും തുരങ്കം വയ്ക്കുന്നതുമാണെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി ജോസഫ് ബോറൽ പറഞ്ഞു.
ഹഗിയ സോഫിയയെ മോസ്ക് ആക്കിമാറ്റിയത് പുനഃപരിശോധിക്കണമെന്നാണ് ഇ.യു ആവശ്യപ്പെട്ടത്. തുർക്കി പ്രധാനമന്ത്രി എർദോഗനിൽനിന്ന് ഇ.യു വെല്ലുവിളിയും അപമാനവുമാണ് നേരിടുന്നതെന്ന് ഗ്രീക്ക് സർക്കാർ വക്താവ് സ്റ്റീലസ് പെറ്റ്സാസ് പറഞ്ഞു. എന്നാൽ, ഇ.യു നിലപാടിനെ തുർക്കി തള്ളി. ഹഗിയ സോഫിയയ്ക്ക് മുസ്ലീം പള്ളിയുടെ പാരമ്പര്യമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ബൈസെന്റൈൻ ചക്രവർത്തിയായ ജസ്റ്റീനിയൻ ഒന്നാമൻ എ.ഡി 537ൽ പണി കഴിപ്പിച്ച, ‘ഹാഗിയ സോഫിയ ചർച്ച് ഓഫ് ദ ഹോളി വിസ്ഡം’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ നിർമിതി, 1453ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ മുസ്ലീം പള്ളിയാക്കി മാറ്റുകയായിരുന്നു. എന്നാൽ, ക്രൈസ്തവരുടെകൂടി വികാരം കണക്കിലെടുത്ത് ആധുനിക തുർക്കിയുടെ സ്ഥാപകൻ കമാൽ അത്താത്തുർക്ക് 1934ൽ മ്യൂസിയമാക്കി മാറ്റി. 1985ലാണ് യുനസ്ക്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഹഗിയ സോഫിയ മുസ്ലീം പള്ളിയാക്കി മാറ്റാനുള്ള ഉത്തരവിൽ ജൂലൈ 10നാണ് തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ഒപ്പുവെച്ചത്. കമാൽ അതാതുർക്ക് ഹഗിയ സോഫിയയെ മ്യൂസിയമാക്കി മാറ്റിയത് നിയമവിരുദ്ധമായിട്ടാണെന്ന് തുർക്കിയിലെ പരമോന്നത അഡ്മിനിസ്ട്രേറ്റീവ് കോടതിയായ ‘ദ കൗൺസിൽ ഓഫ് സ്റ്റേറ്റ്സ്’ പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദ ഉത്തരവിൽ എർദോഗൻ ഒപ്പുവെക്കുകയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *