നെയ്‌റോബി: ഡോക്ടർമാരും നഴ്‌സുമാരും മാത്രമല്ല സിസ്റ്റർ വിന്നി മകുടുവും കൊറോണാ വിരുദ്ധ പോരാളിയാണെന്ന് പ്രഖ്യാപിച്ച് കെനിയൻ ഭരണകൂടം! മഹാമാരിയുടെ ദിനങ്ങളിലും തെരുവിലെ കുട്ടികൾക്കുവേണ്ടി സിസ്റ്റർ തുടർന്ന അന്നദാനമാണ് ഭരണകൂടത്തിന്റെ പ്രശംസയ്ക്ക് പാത്രമായത്. കൊറോണയ്‌ക്കെതിരെ വിരോചിതമായി പോരാടിയവർക്കായി ഏർപ്പെടുത്തിയ ‘ഉസാലെൻഡോ അവാർഡ്’ നൽകി രാഷ്ട്രത്തിന്റെ ആദരം അറിയിക്കുകയും ചെയ്തു ഭരണകൂടം.
‘ഡോട്ടർ ഓഫ് ചാരിറ്റി ഓഫ് സെന്റ് വിൻസെന്റ് ഡിപോൾ’ സഭാംഗമാണ് സിസ്റ്റർ വിന്നി മുടുകു. ‘ഉപെണ്ടോ സ്ട്രീറ്റ് ചിൽഡ്രൻ പ്രോജക്ടി’ന്റെ ഭാഗമായി തെരുവിലെ അനാഥ കുട്ടികൾക്ക് സിസ്റ്റർ വിന്നി ഭക്ഷണം നൽകുന്നതാണ് ഭരണകൂടത്തിന്റെ ആദരവിന് കാരണമായത്. തിങ്കൾ, ബുധൻ, വെള്ളി ദിനങ്ങളിലാണ് ഭക്ഷണം ലഭ്യമാക്കുന്നത്. ശേഷിക്കുന്ന ഭക്ഷ്യവസ്തുക്കൾ മറ്റ് ദിവസങ്ങളിൽ കഴിക്കുന്നതിനായി അവർ കുട്ടികൾക്ക് കൊടുത്തുവിടുകയും ചെയ്യും.
മഹാമാരിയുടെ ദിനങ്ങളിലും സിസ്റ്റർ തുടർന്ന ഈ ശുശ്രൂഷ തെരുവുബാല്യങ്ങൾക്ക് വലിയ അനുഗൃഹമായിരുന്നു. അതുതന്നെയാണ് ഭരണകൂടം തിരഞ്ഞെടുത്ത 68 പേരുടെ പട്ടികയിൽ സിസ്റ്ററും ഇടംപിടിച്ചത്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഉൾപ്പെട്ട പട്ടികയിൽ ഇടംപിടിച്ച ഏക കന്യാസ്ത്രീയുമാണ് ഇവർ.
തെരുവിൽ കഴിയുന്ന അനാഥ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി അവരെ മുഖ്യധാരയിലേക്ക് നയിക്കുക, മാതാപിതാക്കളെ കണ്ടെത്തി കുട്ടികളെ തിരിച്ചേൽപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സിസ്റ്റർ വിന്നി തന്നെയാണ് ‘ഉപെണ്ടോ സ്ട്രീറ്റ് ചിൽഡ്രൻ’ പദ്ധതി ആരംഭിച്ചത്. മാതാപിതാക്കളെ കണ്ടെത്തി തിരികെ ഏൽപ്പിച്ച കുഞ്ഞുങ്ങളെ സന്ദർശിക്കാനാണ് ചൊവ്വ, വ്യാഴം ദിവസങ്ങൾ സിസ്റ്റർ മാറ്റിവെച്ചിരിക്കുന്നത്.
മഴയും വെയിലും ഏൽക്കാതെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ അങ്കണത്തിൽവെച്ചാണ് കുട്ടികൾക്ക് കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. അവാർഡോ സമൂഹത്തിന്റെ ആദരവുകളോ ആഗ്രഹിക്കാത്തതിനാലാവും സിസ്റ്ററിന്റെ ആഹ്ലാദപ്രകടനം ഒരു പുഞ്ചിരിയിൽ ഒതുങ്ങി: ‘അവാർഡ് അപ്രതീക്ഷിതമായിരുന്നു. തെരുവിൽ കഴിയുന്ന കുട്ടികൾക്കുവേണ്ടി അസാധാരണമായിട്ടൊന്നും ഞാൻ ചെയ്യുന്നില്ല.’
അനാഥ ബാല്യങ്ങൾക്ക് സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരു ഭവനം നിർമിക്കണമെന്ന ആഗ്രഹമാണ് ഇപ്പോൾ സിസ്റ്ററിനുള്ളത്. അതിനുള്ള കാരണവും സിസ്റ്റർ വെളിപ്പെടുത്തി: ‘തന്റെ മേഖലയായ കിറ്റാലേ രൂപതയിലെ തെരുവ് കുട്ടികളുടെ ജീവിതം ദുരിതപൂർണമാണ്. കൊറോണ കാലത്ത് പൊലീസിന്റെ മർദനം ഭയന്ന് രാത്രി കാലങ്ങളിൽ ഇവർ കാട്ടിൽ ഒളിച്ചു കഴിയുകയാണ്.’
Leave a Comment
Your email address will not be published. Required fields are marked with *