കരാക്കസ്: സാമ്പത്തിക പ്രതിസന്ധിയും കൊറോണാ വ്യാപനവുംമൂലം പ്രതിസന്ധിയിലായ വെനിസ്വേലൻ ജനതയ്ക്ക് അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ച് സാൻ കാർലോസ് രൂപതാ ബിഷപ്പ് പോളിറ്റോ റോഡ്രിഗസ് മാൻഡെസ്. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഭരണത്തിൻ കീഴിൽ, വെനസ്വേലയിൽ അക്രമവും പ്രക്ഷോഭവും രൂക്ഷമാകുന്നതുകൂടി കണക്കിലെടുക്കുമ്പോൾ അത്യന്തം ക്ലേശകരമായ ദിനങ്ങളിലൂടെയാണ് ജനം കടന്നുപോകുന്നത്.
‘സാമ്പത്തിക സ്ഥിതിയും നഹാമാരിയുടെ ദുരിതങ്ങളും ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഒന്നുകിൽ കോവിഡിന്റെ പിടിയിൽപ്പെടും. അല്ലെങ്കിൽ പട്ടിണി കിടന്നു മരിക്കേണ്ടി വരും. വളരെ ദരിദ്രരായ ഇവിടുത്തെ ജനങ്ങളെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര സഹായം അടിയന്തിരമായി ലഭ്യമാക്കണം,’ ബിഷപ്പ് റോഡ്രിഗസ് അഭ്യർത്ഥിച്ചു.
ഭക്ഷണത്തിനും മരുന്നിനുമുള്ള കടുത്ത ക്ഷാമം, തൊഴിലില്ലായ്മ, വൈദ്യുതിയുടെ അഭാവം, രൂക്ഷമായ പണപ്പെരുപ്പം എന്നിവമൂലം 2015 മുതൽ ഏകദേശം നാലരദശലക്ഷം വെനിസ്വേലക്കാരെ കുടിയേറ്റത്തിലേക്ക് നയിച്ചു. കൊറോണാ മഹാമാരിയുടെ വ്യാപനം കാര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. കൃഷിയും വൻതോതിൽ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ പാവങ്ങൾക്ക് കഴിക്കാൻ ഒന്നുമില്ല. മാന്യമായി ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വെനസ്വേലയിലെ 96% കുടുംബങ്ങളും ദാരിദ്ര്യത്തിലാണ്. പ്രതിസന്ധി വരുംമാസങ്ങളിൽ കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധി സഭയെയും ബാധിച്ചിട്ടുണ്ട്. ‘ഞങ്ങൾ ജീവിക്കുന്നത് ദൈവത്തിന്റെ കരുതലിലാണ്. മഹാമാരിയെ തുടർന്ന് ജോലി നഷ്ടമായ പ്രവാസികൾ മടങ്ങിവരുന്നത് തടയാൻ രാജ്യത്തിന്റെ അതിർത്തികൾ അടച്ചിരിക്കുരയാണ്. ജനങ്ങളെ ഉപേക്ഷിക്കാൻ ഞങ്ങൾ തയാറല്ല. എന്നാൽ, അന്താരാഷ്ട്ര തലത്തിൽ അടിയന്തര സഹായം ലഭ്യമാക്കണം,’ അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *