വത്തിക്കാൻ സിറ്റി: നാമെല്ലാം ദുർബലരാണെന്ന യാഥാർത്ഥ്യം നമ്മെ പഠിപ്പിച്ച കോവിഡ് മഹാമാരിയുടെ കാലഘട്ടം ജീവിതമെന്ന ദൈവദാനത്തിന് നന്ദി പറയാനുള്ള ക്ഷണമാണെന്ന് വത്തിക്കാൻ. കോവിഡ് മഹാമാരി മനുഷ്യർക്ക് നൽകിയ പാഠങ്ങൾ വിശദീകരിച്ച് ‘പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ്’ തയാറാക്കിയ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുക എന്നത് സംസ്‌ക്കാരമായി വളർത്തിയെടുക്കണമെന്നും രേഖയിലൂടെ വത്തിക്കാൻ ആഹ്വാനം ചെയ്തു.
പ്രായമോ സാമൂഹികമായ പദവിയോ ആരോഗ്യസ്ഥിതിയോ ഒന്നും പരിഗണിക്കാതെയാണ് ജനങ്ങളെ കോവിഡ് ബാധിക്കുന്നത്. സ്വയം ഭരണാധികാരത്തിന്റെയും സ്വയം നിയന്ത്രണത്തിന്റെയും അവകാശവാദങ്ങളെ നിർജീവമാക്കുന്നതും ജീവിതം ദുരുപയോഗിച്ചതിന്റെ അനന്തരഫലങ്ങളും കോവിഡ് വെളിപ്പെടുത്തിത്തന്നു. അതിനാൽ ജീവിതം ഒരു സമ്മാനമാണെന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് ഈ കോവിഡ് കാലം.
മനുഷ്യരാശിയെ ബന്ധിപ്പിക്കുന്ന പരസ്പര ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കോവിഡ് കാലം വെളിപ്പെടുത്തുന്നു. നാമെല്ലാം പരസ്പരം ആശ്രയിക്കേണ്ടവരാണ്. ആ തിരിച്ചറിവോടെ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ മഹാമാരിയുടെ വിനാശകരമായ സ്വാധീനത്തെ തരണം ചെയ്യാൻ നാം ഐക്യദാർഢ്യം പ്രഖ്യാപിക്കണം. എന്തെന്നാൽ പ്രതിസന്ധികൾ തുടരുന്നതിനാൽ ഇത്തരം ചില ചെറിയ കാര്യങ്ങൾക്ക് വലിയ പ്രത്യാശ പകരാനാകും.
ഐക്യദാർഢ്യം എന്നാൽ സഹായം ആവശ്യമായ മറ്റൊരാളോടുള്ള നമ്മുടെ ഉത്തരവാദിത്വമാണ്. ഭാവി തലമുറയുടെയും പാവങ്ങളുടെയും നന്മയ്ക്കുവേണ്ടി നാം നൽകുന്ന ഐക്യദാർഢ്യം ഒരു സഹനം ആവശ്യപ്പെടുന്നുണ്ട്. അതിൽ എല്ലാവരും തങ്ങളുടെ പങ്ക് ഉറപ്പാക്കണം. നിസംഗതയിലും ഗൃഹാതുര സ്മരണകളിലും കുടുങ്ങിക്കിടക്കാതെ ഓരോരുത്തർക്കും മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുന്ന സഹവർത്തിത്വം ഉറപ്പാക്കാൻ പരിശ്രമിക്കണമെന്നും ‘പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ്’ തയാറാക്കിയ രേഖ ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *