വത്തിക്കാൻ സിറ്റി: വിശ്രമമില്ലാതെ ദൈവരാജ്യം അന്വേഷിക്കുന്നവരാകണം ഓരോ വിശ്വാസിയുമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ദൈവരാജ്യം അന്വേഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഏഞ്ചലസ് പ്രാർത്ഥനമധ്യേ സന്ദേശം നൽകുകയായിരുന്നു പാപ്പ. വയലിൽ ഒളിഞ്ഞിരിക്കുന്ന നിധിയുടെയും വിലയേറിയ രത്‌നത്തിന്റേയും ഉപമയുമായി ബന്ധപ്പെടുത്തിയുമാണ് പാപ്പ സന്ദേശം നല്കിയത്.
തങ്ങൾക്കുള്ളതെല്ലാം വിറ്റ് നിധി സ്വന്തമാക്കുന്നവരെയാണ് രണ്ട് ഉപമകളിലുമുള്ള വിലയേറിയ വസ്തുക്കൾ കണ്ടെത്തിയവർ. ഈ ഉപമകളിലൂടെ ദൈവം നമ്മോട് ആവശ്യപ്പെടുന്നതും അതുതന്നെയാണ്. കൂടുതൽ വിലയേറിയ നിധികൾ തേടുന്നതിനും കണ്ടെത്തുന്നതിനും എല്ലാം ഉപേക്ഷിക്കാനുള്ള നിർണ്ണായകവും സമൂലവുമായ നിശ്ചയദാർഢ്യം നമുക്ക് ഉണ്ടാകണം. ദൈവരാജ്യം കണ്ടെത്തുന്നതിന് ദൈവകൃപ മാത്രമല്ല മനുഷ്യന്റെ സജീവമായ സന്നദ്ധത ആവശ്യമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.
സുവിശേഷഭാഗത്തിൽ പറയുന്നതുപോലുള്ള മനോഭാവം സ്വീകരിക്കാൻ വിളിക്കപ്പെട്ടവരാണ് നാമോരോരുത്തരും. സ്വത്തുക്കളോടുള്ള അത്യാഗ്രഹം, ലാഭത്തിനും അധികാരത്തിനുമുള്ള ദാഹം, നമ്മളെക്കുറിച്ച് മാത്രമുള്ള സ്വാർത്ഥ ചിന്ത എന്നിങ്ങനെയുള്ള ലൗകികമോഹങ്ങൾ നാം ഉപേക്ഷിക്കണം. എന്തെന്നാൽ ദൈവരാജ്യത്തിലേയ്ക്കുള്ള നമ്മുടെ വഴികൾക്ക് അത് തടസ്സമാകും.
മറഞ്ഞിരിക്കുന്ന നിധിയും വലിയ മൂല്യമുള്ള സന്തോഷവുമാണ് ഈശോയെങ്കിലും ലോകത്തിലെ എല്ലാ സന്തോഷവും അവൻ നമുക്ക് നൽകില്ല. ജീവിതത്തിന് അർത്ഥം നല്കുന്നതും വിശുദ്ധിയിലേയ്ക്കുള്ള സാഹസികതയിൽ സ്വയം സമർപ്പിക്കുന്നതുമായ സന്തോഷങ്ങളെ ദൈവം നമുക്ക് നല്കുകയുള്ളു. പുത്രനായ ദൈവത്തിലൂടെ ദൈവം നമുക്ക് നൽകിയ സ്‌നേഹം വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പ്രകടമാകാനും സ്വർഗ്ഗരാജ്യമാകുന്ന നിധി കണ്ടെത്താനും പരിശുദ്ധ അമ്മയോട് പ്രാർത്ഥിച്ചുകൊണ്ടുമാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *