ക്രിസ്റ്റി എൽസ
കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ഒരു പാചകക്കാരന് എന്ത് ചെയ്യാനാകും? ലോകരാജ്യങ്ങളിലെല്ലാം കൊറോണ പിടിമുറുക്കിയപ്പോൾ തന്നോടുതന്നെ ചോദിച്ച ഈ ചോദ്യം മൗറോ കൊളാഗ്രെകോ എന്ന അർജന്റീനിയൻ ഷെഫിനെ കോവിഡ് വിരുദ്ധ പോരാളികളിൽ വ്യത്യസ്ഥനാക്കി മാറ്റിയിരിക്കുന്നു ഇപ്പോൾ. മൗറോ കൊളാഗ്രെകോ എന്ന് കേട്ടാൽ ഒരുപക്ഷേ, ആരും കേട്ടിട്ടുണ്ടാവില്ലെങ്കിലും സിസ്സാരക്കാരനല്ല ഇദ്ദേഹം.
പാചക വൈദഗ്ദ്ധ്യത്തിന് അന്താരാഷ്ട്ര തലത്തിൽ സമ്മാനിക്കുന്ന ‘ത്രീ മിഷേലിൻ സ്റ്റാർ ഷെഫ്’ അവാർഡ് നേടിയ ഒരേയൊരു അർജന്റീനക്കാരണ് ഇദ്ദേഹം. മാത്രമല്ല ഇദ്ദേഹം നടത്തുന്ന ‘മിറാസുർ’ റസ്റ്റോറന്റ് അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ ശ്രദ്ധാകേന്ദ്രവുമാണ്. തെക്ക്പടിഞ്ഞാറൻ ഫ്രാൻസിലെ, തീരനഗരമായ ഫ്രഞ്ച് റിവേരയിൽ സ്ഥിതിചെയ്യുന്ന ‘മിറാസുർ’ റസ്റ്റോറന്റ് ലോകത്തെ ഏറ്റവും മികച്ച 50 റെസ്റ്റോറന്റുകളിൽ ഒന്നാം സ്ഥാനക്കാരനുമാണ്!
എന്തായാലും കൊറോണ മൂലം റസ്റ്റോറന്റ് അടച്ചിടേണ്ടിവന്നെങ്കിലും പാചക ലോകത്തുനിന്ന് അവധിയെടുക്കാൻ മൗറോയ്ക്ക് മനസുവന്നില്ല. ഈ സാഹചര്യം എങ്ങനെ വിനിയോഗിക്കും എന്ന ചിന്തയാണ് ഇദ്ദേഹത്തെ കോവിഡ് വിരുദ്ധ പോർമുഖത്ത് എത്തിച്ചത്. ഭവന രഹിതർക്കു വേണ്ടിയാണ് ആദ്യം പാചകം ചെയ്തുതുടങ്ങിയത്. അതോടൊപ്പം ആശുപത്രികളിലും ഭക്ഷണ വിതരണം തുടങ്ങി.
‘മിറാസൂർ’ റസ്റ്റോറിൽ തയാറാക്കുന്ന വിഭവങ്ങളുടെ അതേ രുചിയിലും നിലവാരത്തിലുമാണ് തെരുവു മക്കൾക്കും ഭക്ഷണം ഒരുക്കുന്നത്. പിന്നീട് മൗറോയും കൂട്ടരും ഫ്രാൻസിലെ ലാ പാൽമോസ ആശുപത്രിക്ക് സമീപത്തേക്ക് പ്രവർത്തനം മാറ്റി. ആരോഗ്യപ്രവർത്തകർക്ക് ഭക്ഷണം നൽകുകയായിരുന്നു ലക്ഷ്യം. മഹാമാരിക്കെതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ളവരോടുള്ള ആദര സൂചകമായി ആഴ്ചയിൽ രണ്ടു തവണ ആരോഗ്യപ്രവർത്തകർക്ക് ഭക്ഷണം നൽകുന്നുണ്ട് ഇപ്പോൾ.
തെരുവിലെ സേവനത്തെക്കുറിച്ച് ചോദിക്കുമ്പോൾ മൗറോയുടെ മറുപടി ഇങ്ങനെ: ‘ഞങ്ങൾക്ക് ഒരു പ്രതിബദ്ധതയും ഉത്തരവാദിത്തവുമുണ്ട്. കാരണം ഞങ്ങളുടെ റെസ്റ്റോറന്റ് പാചകമേഖലയിലെ ഒരു റഫറൻസ് പോയിന്റാണ്. ഞങ്ങളുടെ മൂല്യങ്ങൾ മറ്റുള്ളവർക്ക് മാതൃകയാകണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.’ എന്തായാലും, ആരോഗ്യപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും മാത്രമല്ല, സകലർക്കും കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ പങ്കെടുക്കാനാകുമെന്നതിന്റെ ഉദാഹരണമായി മാറിക്കഴിഞ്ഞു മൗറോയുടെ പ്രവൃത്തി.
Leave a Comment
Your email address will not be published. Required fields are marked with *