മ്യൂണിച്ച്: പാപ്പാ എമരിത്തൂസ് ബനഡിക്ട് 16-ാമന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇടയനുവേണ്ടി പ്രാർത്ഥിച്ച് വിശ്വാസീസമൂഹം. പാപ്പാ എമരിത്തൂസിന്റെ ജീവചരിത്രകാരൻ പീറ്റർ സീവാൾഡിനെ ഉദ്ധരിച്ച് പ്രമുഖ ജർമൻ മാധ്യമമാണ് ബനഡിക്ട് 16-ാമന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്.
എന്നാൽ, ‘ആരോഗ്യം വീണ്ടെടുത്താൽ താൻ വീണ്ടും പേന കൈയിലെടുക്കും,’ എന്ന ബനഡിക്ട് 16-ാമന്റെ വാക്കുകൾ യാഥാർത്ഥ്യമാകാനുള്ള പ്രാർത്ഥനയിലാണ് വിശ്വാസീസമൂഹം. ആരോഗ്യസ്ഥിതി മെച്ചയാൽ എഴുത്തു തുടരാനുള്ള ആഗ്രഹം സീവാൾഡിനോട് ബനഡിക്ട് 16-ാമൻ വെളിപ്പെടുത്തിയെന്നും ജർമൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
‘ബനഡിക്ട് XVI: ദ ബയോഗ്രഫി’യുടെ കോപ്പി കൈമാറാൻ സീവാൾഡ് ഇക്കഴിഞ്ഞയാഴ്ച ബനഡിക്ട് 16-ാമനെ സന്ദർശിച്ചിരുന്നു. അതേ തുടർന്ന് ജർമൻ മാധ്യമത്തിൽ വന്ന റിപ്പോർട്ടിലാണ് പാപ്പാ എമരിത്തൂസിന്റെ ആരോഗ്യസ്ഥിതി വാർത്തയായത്. മുഖത്ത് ചുവന്ന പാടിനും കടുത്ത ശാരീരിക വേദനക്കും കാരണമാകുന്ന വൈറസ് ബാധ ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യ നില ദുർബലമാണെന്നും സീവാൾഡ് പറഞ്ഞതായാണ് ജർമൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതേക്കുറിച്ച് വത്തിക്കാൻ പ്രതികരിച്ചിട്ടില്ല.
ജൂലൈ ഒന്നിനാണ് ജേഷ്ഠസഹോദരനായ മോൺ. ജോർജ് റാറ്റ്‌സിംഗർ നിര്യാതനായത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് 93 വയസുകാരനായ ബനഡിക്ട് 16-ാമൻ ജൂൺ അവസാനം ജർമനിയിലെത്തി സഹോദരനെ സന്ദർശിച്ചിരുന്നു. പാപ്പാ സ്ഥാനത്തുനിന്ന് രാജിവെച്ചശേഷം ഇറ്റലിക്ക് പുറത്തേക്ക് നടത്തിയ ആദ്യത്തെ യാത്രയായിരുന്നു ഇത്. 2005 മുതൽ 2013വരെ ആഗോളസഭയെ നയിച്ച ബനഡിക്ട് 16-ാമൻ വത്തിക്കാനിലെ മാറ്റർ എക്ലേസിയയിലാണ് വിശ്രമ ജീവിതം നയിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *