ലോസ് ആഞ്ചലസ്: ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ൽ ക്രിസ്തുവായി അഭിനയിച്ച ജിം കവിയേസൽ വീണ്ടും ‘രക്ഷകനായി’ എത്തുന്നു. മനുഷ്യക്കടത്തിന് ഇരയാകുന്ന കുട്ടികളുടെ രക്ഷകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടിം ബല്ലാർഡിനെയാണ് ‘സൗണ്ട് ഓഫ് ഫ്രീഡം’ എന്ന സിനിമയിൽ, ജിം കവിയേസൽ അവതരിപ്പിക്കുന്നത്. ‘ഓപ്പറേഷൻ അണ്ടർഗ്രൗണ്ട് റെയിൽറോഡ്’ എന്ന സംഘടനയുടെ സ്ഥാപകനാണ് ടിം ബല്ലാർഡ്.
കൊളംബിയയിൽ മനുഷ്യക്കടത്തുകാരുടെ പിടിയിലായ 127 കുട്ടികളെ മോചിപ്പിക്കാൻ ‘ഓപ്പറേഷൻ അണ്ടർഗ്രൗണ്ട് റെയിൽറോഡ്’ നടത്തിയ രക്ഷാപ്രവർത്തനമാണ് സിനിമയുടെ ഇതിവൃത്തം. പ്രോ ലൈഫ് ആക്ടിവിസ്റ്റും കത്തോലിക്കാ വിശ്വാസിയുമായ മെക്‌സിക്കൻ താരം എഡ്വാർഡോ വെരസ്ത്വഗിയുടെ ഉടമസ്ഥയിലുള്ള ‘സാന്റാ ഫെ ഫിലിംസാ’ണ് നിർമാതാക്കൾ.
കഴിഞ്ഞ ദിവസം പുറത്തുവന്ന ടെയ്‌ലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2018ൽ നിർമാണം ആരംഭിച്ച സിനിമയുടെ റിലീസ് ഈ വർഷം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അലെജാന്ദ്രോ മൊന്റേവെർഡേയാണ് സംവിധായകൻ. ജിം കവിയെസലിനൊപ്പം എഡ്വാർഡോ വെരസ്ത്വഗി, മിറ സൊർവിനോ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മനുഷ്യക്കടത്ത്, കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമം എന്നിവയ്‌ക്കെതിരെ സമൂഹത്തെ ജാഗരൂഗരാക്കാൻ സിനിമ സഹായിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
2019 മേയിൽ തന്റെ സിനിമയെക്കുറിച്ച് എഡ്വാർഡോ ഫ്രാൻസിസ് പാപ്പയോട് പങ്കുവെക്കുകയും പാപ്പയുടെ പ്രാർത്ഥനാസഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. കൊറോണാ വ്യാപനം ആരംഭിച്ചതുമുതൽ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ എഡ്വാർഡോ ആരംഭിച്ച തത്‌സമയ ജപമാല പ്രാർത്ഥന ഇപ്പോഴും തുടരുകയാണ്. മേയ് മാസവണക്കത്തിന്റെ ഭാഗമായി അദ്ദേഹം സംഘടിപ്പിച്ച ജപമാല പ്രാർത്ഥനയിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തതും ശ്രദ്ധേയമായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *